Kerala Poshaka Balyam Scheme: അങ്കണവാടികളിൽ പാലും മുട്ടയും മുടക്കിയാൽ പണി പാളും…. അറിയിപ്പുമായി മനുഷ്യാവകാശ കമ്മീഷൻ
Kerala Human Rights Commission Warns Anganwadis: തിരുവനന്തപുരം അർബൻ 3-ന്റെ കീഴിൽ പ്രവർത്തിക്കുന്ന ചില അങ്കണവാടികളിൽ കുട്ടികൾക്ക് കൃത്യമായ അളവിൽ പാലും മുട്ടയും വിതരണം ചെയ്യുന്നില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിയിൽ കമ്മീഷൻ വനിതാ-ശിശു വികസന ഡയറക്ടറിൽ നിന്ന് വിശദമായ അന്വേഷണ റിപ്പോർട്ട് തേടി.

Milk and Egg Supply
തിരുവനന്തപുരം: അങ്കണവാടികളിലെ ‘പോഷകബാല്യം’ പദ്ധതി പ്രകാരം കുട്ടികൾക്ക് കൃത്യമായ അളവിൽ പാലും മുട്ടയും വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. വനിതാ-ശിശു വികസന വകുപ്പ് നൽകിയിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാ അങ്കണവാടികളും പാലിക്കുന്നുണ്ടെന്ന് ഡയറക്ടർ ഉറപ്പുവരുത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
പരാതിയിൽ നടപടി
തിരുവനന്തപുരം അർബനിലെ അങ്കണവാടി വർക്കർമാരും ഹെൽപ്പർമാരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഇടപെടൽ. തിരുവനന്തപുരം അർബൻ 3-ന്റെ കീഴിൽ പ്രവർത്തിക്കുന്ന ചില അങ്കണവാടികളിൽ കുട്ടികൾക്ക് കൃത്യമായ അളവിൽ പാലും മുട്ടയും വിതരണം ചെയ്യുന്നില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിയിൽ കമ്മീഷൻ വനിതാ-ശിശു വികസന ഡയറക്ടറിൽ നിന്ന് വിശദമായ അന്വേഷണ റിപ്പോർട്ട് തേടി.
വീഴ്ചകൾ കണ്ടെത്തി
റിപ്പോർട്ട് പ്രകാരം, 2022-23 വർഷത്തിലാണ് ആഴ്ചയിൽ 2 ദിവസം മുട്ടയും 2 ദിവസം പാലും നൽകുന്ന ‘പോഷകബാല്യം’ പദ്ധതി ആരംഭിച്ചത്. 2022 മേയ് 20 ന് ഡയറക്ടർ പുറത്തിറക്കിയ സർക്കുലർ അനുസരിച്ച്, ഒരു കുട്ടിക്ക് 125 മില്ലിലിറ്റർ പാൽ നിർബന്ധമായും നൽകണം. എന്നാൽ, പരാതി ഉയർന്ന അങ്കണവാടികളിൽ ഈ സർക്കുലർ പ്രകാരമല്ല പാൽ വിതരണം നടന്നതെന്ന് റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. കുട്ടികളുടെ എണ്ണം വർദ്ധിച്ച ദിവസങ്ങളിൽ പോലും ചില അങ്കണവാടികളിൽ 500 മില്ലിലിറ്റർ പാൽ മാത്രമാണ് ആകെ വിതരണം ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു.
കമ്മീഷന്റെ നിർദ്ദേശപ്രകാരം, സർക്കുലറിലെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ എല്ലാ അങ്കണവാടികൾക്കും കർശനമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഡയറക്ടർ കമ്മീഷനെ അറിയിച്ചു. കുട്ടികളുടെ പോഷകാഹാരം ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്ന സൂചനയാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ നൽകുന്നത്.