Nilambur By-election: പിണറായിസത്തിനും കുടുംബാധിപത്യത്തിനുമെതിരെ ശബ്ദമുയർത്തുന്നവർക്ക് ഒപ്പമുണ്ടാകും – പി.വി.അൻവർ
PV Anvar Criticises LDF Government: പിണറായി ഭരണത്തിന്റെ യാഥാർത്ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അവസരമായാണ് നിലമ്പൂർ തിരഞ്ഞെടുപ്പിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Pv Anvar
കൊച്ചി: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പി.വി. അൻവർ. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരു ‘ഡെമോ’ ആയിരിക്കും നിലമ്പൂരിലെ ഫലമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “പിണറായിസത്തെ” അവസാനിപ്പിക്കാനാണ് താൻ എല്ലാം ത്യജിച്ചത്. പിണറായിസത്തിനും കുടുംബാധിപത്യത്തിനുമെതിരെ ശബ്ദമുയർത്തുന്നവർക്കൊപ്പം താനുണ്ടാകുമെന്ന് അൻവർ വ്യക്തമാക്കി.
പിണറായി ഭരണത്തിന്റെ യാഥാർത്ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അവസരമായാണ് നിലമ്പൂർ തിരഞ്ഞെടുപ്പിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫിന്റെ ഭാഗമായി പ്രവർത്തിക്കുമെന്നും അൻവർ ആവർത്തിച്ചു.യു.ഡി.എഫ് സ്ഥാനാർത്ഥി ആരാകണമെന്ന് താൻ പറയില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ച പി.വി. അൻവർ അറിയിച്ചു. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ള അവകാശം യു.ഡി.എഫിനാണെന്നും, സങ്കീർണ്ണമായ ഈ വിഷയം കൂടുതൽ സങ്കീർണ്ണമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജൂൺ 19-നാണ് നിലമ്പൂരിൽ വോട്ടെടുപ്പ് നടക്കുക. ജൂൺ 23-ന് വോട്ടെണ്ണൽ നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിലായി അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകൾക്കൊപ്പമാണ് നിലമ്പൂരിലെയും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
Also read – നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസിന് വിജയം ഉറപ്പെന്ന് സണ്ണി ജോസഫും വി.ഡി. സതീശനും
ഗുജറാത്തിലെ കാഡി (എസ്‌സി), വിസാവദർ മണ്ഡലങ്ങളിലേക്കും പഞ്ചാബിലെ വെസ്റ്റ് ലുധിയാന, പശ്ചിമബംഗാളിലെ കാളിഗഞ്ച് എന്നീ മണ്ഡലങ്ങളിലേക്കും ജൂൺ 19-ന് തന്നെ വോട്ടെടുപ്പ് നടക്കും. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നടക്കുന്ന ഈ ഉപതിരഞ്ഞെടുപ്പ് എൽ.ഡി.എഫിനും യു.ഡി.എഫിനും നിർണായകമാണ്. മലപ്പുറം ജില്ലയിൽ നിലവിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടുണ്ട്. നിലമ്പൂർ മണ്ഡലം തിരിച്ചുപിടിക്കാൻ യു.ഡി.എഫ് വലിയ ഒരുക്കങ്ങൾ നടത്തുന്നുണ്ട്.
പരമ്പരാഗതമായി കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് മുൻതൂക്കമുണ്ടായിരുന്ന മണ്ഡലമായിരുന്നു നിലമ്പൂർ. എന്നാൽ 2016-ൽ പി.വി. അൻവറിലൂടെ എൽ.ഡി.എഫ് ഈ മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. എൽ.ഡി.എഫും യു.ഡി.എഫും തങ്ങളുടെ സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.