Rahul Mamkootathil: വല വിരിച്ച് എസ്‌ഐടി, അന്വേഷണസംഘം വിപുലീകരിക്കും; രാഹുല്‍ ഹൈക്കോടതിയിലേക്ക്
Rahul Mamkootathil Case: രാഹുലിനെതിരെ ആരോപണം ഉന്നയിച്ച യുവതിയുടെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. രാഹുല്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും

Rahul Mamkootathil
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ രണ്ടാമത്തെ പീഡനക്കേസില്‍ അന്വേഷണസംഘത്തെ വിപുലീകരിക്കും. വനിതാ ഐപിഎസ് ഉദ്യോഗസ്ഥ അന്വേഷണത്തിന് നേതൃത്വം നല്‍കും. രാഹുലിനെതിരെ ആരോപണം ഉന്നയിച്ച യുവതിയുടെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. അതേസമയം, സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെ രാഹുല്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. ഇന്ന് തന്നെ ബെഞ്ചിന്റെ പരിഗണനയില്‍ ഹര്‍ജി എത്തിക്കാമോയെന്നാണ് രാഹുലിന്റെ അഭിഭാഷകര്‍ ശ്രമിക്കുന്നത്.
കസ്റ്റഡിയിലെടുത്ത രാഹുലിന്റെ പിഎ, ഡ്രൈവര്‍ എന്നിവരെ എസ്‌ഐടി ചോദ്യം ചെയ്തുവരികയാണ്. രാഹുലിന്റെ ഒളിത്താവളവും, ആരൊക്കെ സഹായിച്ചുവെന്നതുമടക്കമുള്ള വിശദാംശങ്ങള്‍ ഇവരില്‍ നിന്നു ലഭിക്കുമെന്നാണ് പ്രതീക്ഷ.
പിഎ ഫൈസലിനും, ഡ്രൈവര്‍ ആല്‍വിനുമൊപ്പമാണ് രാഹുല്‍ പാലക്കാട്ടു നിന്ന് കടന്നുകളഞ്ഞത്. വ്യാഴാഴ്ച ഉച്ചയ്ക്ക് തിരിച്ചെത്തിയ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാഹുല്‍ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. ഇതിനിടെ രാഹുലിനെ കസ്റ്റഡിയിലെടുത്തതായി അഭ്യൂഹം പ്രചരിച്ചിരുന്നു. ഹോസ്ദുര്‍ഗ് കോടതിയില്‍ രാഹുലിനെ ഹാജരാക്കുമെന്നും അഭ്യൂഹമുയര്‍ന്നിരുന്നു.
Also Read: Rahul Mamkootathil: രാഹുൽ എവിടെ? പോലീസിൽ നിന്ന് വിവരം ചോരുന്നുവെന്ന് സൂചന
വ്യാഴാഴ്ച രാത്രിയില്‍ ഹോസ്ദുര്‍ഗ് കോടതി പരിസരത്ത് നിരവധി പൊലീസുകാരെ വിന്യസിച്ചിരുന്നു. പൊതിച്ചോറുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും, പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകരും പ്രദേശത്ത് ക്യാമ്പ് ചെയ്തു.
എന്നാല്‍ രാഹുല്‍ കസ്റ്റഡിയില്‍ ഇല്ലെന്ന് പൊലീസ് പിന്നീട് വ്യക്തമാക്കി. ഹോസ്ദുര്‍ഗ് കോടതി പരിസരത്ത് പൊലീസിനെ വിന്യസിച്ചതിന്റെ കാരണം അജ്ഞാതമായി തുടരുകയാണ്. രാഹുലിന്റെ ഒളിയിടം ഇപ്പോഴും കണ്ടെത്താനായിട്ടില്ല. പാലക്കാട് എംഎല്‍എ ബെംഗളൂരുവില്‍ തന്നെയുണ്ടെന്ന സംശയത്തിലാണ് എസ്‌ഐടി.