Railway Update: യാത്രക്കാർ ശ്രദ്ധിക്കുക; ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസ് വഴിതിരിച്ചുവിടും
Guruvayoor Chennai Egmore Express Reroute: ഗുരുവായൂർ- ചെന്നൈ എഗ്മോർ എക്സ്പ്രസ് വഴിതിരിച്ചുവിടും. ഇക്കാര്യം ദക്ഷിണ റെയിൽവേ തന്നെ അറിയിച്ചു.

പ്രതീകാത്മക ചിത്രം
ഗുരുവായൂരിൽ നിന്ന് ചെന്നൈ എഗ്മോർ വരെയുള്ള ട്രെയിൻ നമ്പർ 16128 ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസ് വഴിതിരിച്ചുവിടും. വഴിതിരിച്ചുവിടുന്ന സർവീസിന് പുതിയ സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്. ഇക്കാര്യം തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ദക്ഷിണ റെയിൽവേ അറിയിച്ചു.
നവംബർ 10ന് നടത്തുന്ന സർവീസാണ് വഴിതിരിച്ചുവിട്ടത്. വിരുദുനഗർ – മനമദുരൈ- കരൈക്കുടി- തിരുച്ചിറപ്പള്ളി റൂട്ടിലൂടെയാണ് സർവീസ് വഴിതിരിച്ച് വിടുക. മധുരൈ, ശോലവന്ദൻ, കൊടൈക്കനാൽ റോഡ്, ദിണ്ടിഗൽ എന്നീ സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തില്ല. പകരം അരുപ്പുക്കോട്ടൈ, മനമദുരൈ, ശിവഗംഗ, കരൈക്കുടി, പുതുക്കോട്ടൈ എന്നീ സ്റ്റേഷനുകൾ പ്രത്യേകമായി അനുവദിച്ചു.
ഇതിനിടെ കാസർഗോഡ് – തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിൽ ഭക്ഷണം ലഭിച്ചില്ലെന്ന് പരാതി ഉയർന്നിരുന്നു. എറണാകുളത്തുനിന്ന് കയറിയ യാത്രക്കാരാണ് പരാതി ഉന്നയിച്ചത്. ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ ഭക്ഷണത്തിനുള്ള തുക ഈടാക്കിയിരുന്നെന്നും ട്രെയിൽ വച്ച് ഭക്ഷണം ലഭിച്ചില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു. ട്രെയിനിൽ വെച്ച് ഭക്ഷണം ആവശ്യപ്പെട്ടപ്പോൾ നൽകാം എന്ന് ജീവനക്കാർ പറഞ്ഞെങ്കിലും ഭക്ഷണം ലഭിച്ചില്ല. പിന്നാലെ ജീവനക്കാരും യാത്രക്കാരുമായി തർക്കമുണ്ടായി.
കറൻ്റ് ബുക്കിങ് കാരണമുണ്ടായ പ്രശ്നമാണ് ഇതെന്ന് അധികൃതർ പറഞ്ഞു. വന്ദേഭാരത് ട്രെയിനുകളിൽ ഭക്ഷണം പാചകം ചെയ്യുന്നില്ല. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്കുള്ള ഭക്ഷണം പുറമേ നിന്ന് പാചകം ചെയ്ത് നൽകുകയാണ് ചെയ്യാറുള്ളത്. എന്നാൽ, കറൻ്റ് ബുക്കിങ് വഴി അവസാന സമയം ടിക്കറ്റെടുക്കുന്നവർക്ക് ഉടൻ തയ്യാറാക്കി കഴിക്കാൻ കഴിയുന്ന റെഡി ഈറ്റ് ഭക്ഷണപ്പൊതികൾ മാത്രമാണ് നൽകുക. ഇത് നൽകിയെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് വിതരണം ചെയ്ത ഭക്ഷണം തന്നെ വേണമെന്ന് കറൻ്റ് ബുക്കിങ് ചെയ്ത യാത്രക്കാർ വാശിപിടിച്ചെന്നും അധികൃതർ പറഞ്ഞു.