Razeena’s Death: ‘യാതൊരു പ്രശ്നത്തിനും പോകാത്ത ചെറുപ്പക്കാരാണ്, ആ പാവങ്ങളെ വെറുതേവിടണം’; ആൺസുഹൃത്ത് ചൂഷണം ചെയ്യുകയായിരുന്നുവെന്ന് റസീനയുടെ ഉമ്മ
Razeena's Death Case:അറസ്റ്റിലായവർ യാതൊരു പ്രശ്നത്തിനും പോകാത്ത ചെറുപ്പക്കാരാണെന്നും അവരെ വെറുതേവിടണമെന്നും റസീനയുടെ ഉമ്മ ഫാത്തിമ പറഞ്ഞു. തന്റെ സഹോദരിയുടെ മകൻ ഉൾപ്പെടെയാണ് അറസ്റ്റിലായതെന്ന് ഫാത്തിമ പറഞ്ഞു.
കണ്ണൂർ: കൂത്തുപറമ്പിൽ സദാചാര ആക്രമണത്തിൽ മനംനൊന്ത് പിണറായി കായലോട് പറമ്പായിയിൽ റസീന മൻസിലിൽ റസീന ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായവർ നിരപരാധികളാണെന്ന് യുവതിയുടെ മാതാവ്. അറസ്റ്റിലായവർ യാതൊരു പ്രശ്നത്തിനും പോകാത്ത ചെറുപ്പക്കാരാണെന്നും അവരെ വെറുതേവിടണമെന്നും റസീനയുടെ ഉമ്മ ഫാത്തിമ പറഞ്ഞു.
തന്റെ സഹോദരിയുടെ മകൻ ഉൾപ്പെടെയാണ് അറസ്റ്റിലായതെന്ന് ഫാത്തിമ പറഞ്ഞു. യുവാവിനൊപ്പം കണ്ട റസീനയെ കാറിൽ നിന്നിറക്കി വീട്ടിലേക്ക് കൊണ്ടാക്കുകയാണ് അവർ ചെയ്തത്. റസീനയ്ക്കൊപ്പം കണ്ട യുവാവുമായി മൂന്നു വർഷത്തെ ബന്ധമുണ്ടായിരുന്നുവെന്നും എന്നാൽ ഇക്കാര്യം ഇപ്പോഴാണ് അറിയുന്നതെന്നും ഉമ്മ പറഞ്ഞു. ഇയാൾ യുവതിയെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും ഫാത്തിമ പറഞ്ഞു.
നാൽപതോളം പവൻ സ്വർണം റസീനയ്ക്ക് വിവാഹത്തിന് നൽകിയിരുന്നു. ഇപ്പോൾ സ്വർണമൊന്നുമില്ല. കൂടാതെ പലരിൽ നിന്നും കടം വാങ്ങിയിട്ടുമുണ്ടെന്നാണ് അറിയുന്നത്. പണം കൊണ്ടുപോയത് ഈ യുവാവ് ആണെന്ന് കരുതുന്നു. ഭർത്താവ് വളരെ മാന്യനായ വ്യക്തിയാണ്. ഇക്കാര്യങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ല. മയ്യിൽ സ്വദേശിയായ യുവാവ് സ്ഥിരമായി റസീനയെ കാണാൻ വരാറുണ്ടെന്നും പോലീസിൽ പരാതി നൽകുമെന്നും ഫാത്തിമ പറഞ്ഞു.
Also Read:സുഹൃത്തിനോട് സംസാരിച്ചതിന് സദാചാര ആക്രമണം; കണ്ണൂരിൽ യുവതി ജീവനൊടുക്കി
അതേസമയം കഴിഞ്ഞ ചൊവ്വാഴ്ചയാണ് റസീനയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. റസീനയെ യുവാവിനൊപ്പം കണ്ടത് ചോദ്യം ചെയ്തിൽ മനംനൊന്താണ് യുവതി ജീവനൊടുക്കിയത്. സംഭവത്തിൽ പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ എസ്ഡിപിഐ പ്രവർത്തകരാണ്. റസീനയുടെ ആത്മഹത്യക്കുറിപ്പില്‍ നിന്നുള്ള സൂചന പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്.