Newborn’s Death in Pathanamthitta: പ്രസവിച്ചശേഷം ചേമ്പിലയില്‍ പൊതിഞ്ഞ് കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിഞ്ഞു; അമ്മയ്ക്കെതിരെ കൊലക്കുറ്റം
Newborn Baby Murder Update :അവിവാഹിതയായ ഇരുപത്തിയൊന്നുകാരിക്ക് എതിരെയാണ് ഇലവുംതിട്ട പോലീസ് കൊലക്കുറ്റം ചുമത്തിയത്. അമിതരക്തസ്രാവത്തെ തുടർന്ന് ചെങ്ങന്നൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി.
പത്തനംതിട്ട: മെഴുവേലിയില്‍ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി. അവിവാഹിതയായ ഇരുപത്തിയൊന്നുകാരിക്ക് എതിരെയാണ് ഇലവുംതിട്ട പോലീസ് കൊലക്കുറ്റം ചുമത്തിയത്. അമിതരക്തസ്രാവത്തെ തുടർന്ന് ചെങ്ങന്നൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി.
വീട്ടിലെ ശുചിമുറിയിൽ മറ്റാരും അറിയാതെയാണ് യുവതി പ്രസവിച്ചത്. പൊക്കിള്‍കൊടിയടക്കം സ്വയം മുറിച്ചുമാറ്റിയതിനു ശേഷം ചേമ്പിലയില്‍ പൊതിഞ്ഞ് ചോരക്കുഞ്ഞിനെ പറമ്പിലേക്ക് വലിച്ചെറിയുകയായിരുന്നു. പുറത്തേക്കു വലിച്ചെറിഞ്ഞപ്പോൾ തലയിടിച്ചാണ് നവജാതശിശു മരിച്ചത്.
പ്രസവത്തിനു ശേഷം രക്തസ്രാവമുണ്ടായതിനെ തുടർന്ന് യുവതിയെ വീട്ടുകാർ കിടങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നിന്ന് ചെങ്ങന്നൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെയെത്തിയ യുവതിയെ പരിശോധിച്ച ഡോക്ടർ യുവതി പ്രസവിച്ചെന്ന് സ്ഥിരീകരിച്ചെങ്കിലും അവർ സമ്മതിച്ചില്ല. കുഞ്ഞിനെ കുറിച്ച് ചോദിച്ചപ്പോഴും അങ്ങനെയൊരു സംഭവം നടന്നിട്ടേയില്ലെന്നാണ് യുവതി പറഞ്ഞത്. എന്നാൽ തൊട്ടടുത്ത ദിവസം കൂടെയുണ്ടായിരുന്ന നഴ്സിനോട് കാര്യം പറയുകയായിരുന്നു. ആശുപത്രി അധികൃതർ ഉടൻ ചെങ്ങന്നൂർ പോലീസിനെ വിവരം അറിയിച്ചു. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
Also Read:പത്തനംതിട്ടയില്‍ തീപിടുത്തം; രണ്ട് കടകൾ കത്തിനശിച്ചു
പിന്നീട് കുടുംബാംഗങ്ങളുടെ സഹായത്തോടെ പോലീസ് വീട്ടിൽ നടത്തിയ പരിശോധനയിലാണ് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് ആൾതാമസമില്ലാതെ കിടന്ന വീടിന്റെ സമീപത്ത് ചേമ്പിലയിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ മുറക്കുള്ളിൽ രക്തക്കറയും കണ്ടെത്തി.
അവിവാഹിതയായ യുവതി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ പോലും അറിഞ്ഞിരുന്നില്ല. എട്ടാംക്ലാസുമുതല്‍ ബന്ധമുള്ള ആൺ സുഹൃത്താണ് ഗര്‍ഭത്തിന് ഉത്തരവാദി. ഇയാളെയും പോലീസ് ഉടന്‍ ചോദ്യം ചെയ്യും.