Idukki Kawaski Disease: ഇടുക്കിയിൽ കവാസാക്കി രോഗം, അപൂർവ്വമെന്ന് റിപ്പോർട്ട്
Idukki Kawaski Disease confirmed: കട്ടപ്പനയിൽ കവാസാക്കി എന്ന അപൂർവ്വ രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കട്ടപ്പന സഹകരണ ആശുപത്രിയിലാണ് രോഗം കണ്ടെത്തിയത്.രക്ത പരിശോധനയിലൂടെയോ എന്തെങ്കിലും തരത്തിലുള്ള ടെസ്റ്റിലൂടെയോ ഇത് കണ്ടു പഠിക്കാൻ സാധിക്കില്ല. രോഗലക്ഷണങ്ങൾ മനസ്സിലാക്കി മാത്രമേ രോഗം സ്ഥിരീകരിക്കാൻ സാധിക്കൂ....

Kawaski Disease
ഇടുക്കി: കട്ടപ്പനയിൽ കവാസാക്കി എന്ന അപൂർവ്വ രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കട്ടപ്പന സഹകരണ ആശുപത്രിയിലാണ് രോഗം കണ്ടെത്തിയത്.ഒന്നര വയസ്സുള്ള പെൺകുട്ടിയിലാണ് രോഗം കണ്ടെത്തിയത്. കുന്തളംപാറ സ്വദേശികളായ ദമ്പതിമാരുടെ മകളാണ്. സഹകരണ ആശുപത്രിയിലെ പീഡിയാട്രീഷൻ ഡോക്ടർ ഡാനിയൽ ഓസ്‌ബോൺ തോമസ് നടത്തിയ രോഗനിർണയം കൃത്യമായിരുന്നു എന്ന് പിന്നീട് കോട്ടയം ഇഎസ്ഐ കുട്ടികളുടെ ആശുപത്രിയിലെ മുതിർന്ന ഡോക്ടർമാരും കോട്ടയം മെഡിക്കൽ കോളേജിലെ കാഡിയോളജിസ്റ്റും സ്ഥിരീകരിച്ചു.
സാധാരണയായി കുട്ടികളിലാണ് ഈ രോഗം കണ്ടുവരുന്നത്. രക്തദമനികളിൽ ഉണ്ടാകുന്ന വീക്കമാണ് ഈ രോഗത്തിന്റെ പ്രധാന കാരണം. ഇത് ഹൃദയത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുക എന്നതാണ് പ്രധാനം. ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണം അഞ്ചു ദിവസത്തിലധികമായി നീണ്ടുനിൽക്കുന്ന പനിയാണ്.
സാധാരണ മരുന്നുകൾ നൽകിയാലും ഈ പനിക്ക് ശമനം ഉണ്ടാവില്ല. കൂടാതെ കണ്ണുകളിൽ നിന്നും വെള്ളം വരാതെ തന്നെ രണ്ട് കണ്ണുകളും ചുവക്കുക, കൈകാലുകളിലോ വയറിലോ പുറത്തോ ചുവന്ന പാടുകൾ അല്ലെങ്കിൽ തിണർപ്പുകൾ എന്നിവ രൂപപ്പെടുന്നു.
കൂടാതെ നാവ് സ്ട്രോബറി പോലെ ചുവക്കുക, ചുണ്ടുകൾ വരണ്ടു പൊട്ടുക, തൊണ്ടയിൽ ചുവപ്പുനിറം കാണപ്പെടുക എന്നിവയും ലക്ഷണങ്ങളാണ്. ഉള്ളം കയ്യിലും ഉള്ളം കാലിലും വീക്കവും ചുവപ്പുനിറവും ഉണ്ടാവും. പിന്നീട് വിരലുകളിലെ തൊലി ഉരിഞ്ഞു പോകുന്നതും സാധാരണയായി ഇതിന്റെ ലക്ഷണമായി കാണപ്പെടുന്നു.
ALSO READ:ഷിഗല്ല ഉറവിടം എവിടെ? കോഴിക്കോടിന് ഇരട്ട ജാഗ്രത; കൂടെ പക്ഷിപ്പനിയും
എന്താണ് കവസാക്കി രോഗം
ടോമി സാക്ക കവാസാക്കി എന്ന ജപ്പാൻകാരനാണ് ഈ രോഗം കണ്ടുപിടിച്ചത്. അതുകൊണ്ടുതന്നെയാണ് ഇതിന് കവാസാക്കി ഡിസീസ് എന്ന പേരും വൈദ്യശാസ്ത്രം നൽകിയത്. പനി മൂർച്ഛിച്ച് ഹൃദയധമനികളുടെ പ്രവർത്തനം നിലച്ചു പൊട്ടിപ്പോവുകയാണ് ഈ രോഗത്തിന്റെ ഏറ്റവും വലിയ അപകടാവസ്ഥ.എന്നാൽ കൃത്യമായ സമയത്ത് ചികിത്സ ലഭിച്ചാൽ വലിയ അപകടം ഉണ്ടാകില്ല.
കട്ടപ്പനയിൽ രോഗം റിപ്പോർട്ട് ചെയ്ത പെൺകുട്ടിക്ക് 60,000 രൂപ വില വരുന്ന ഇൻജക്ഷൻ നൽകി. 12 മണിക്കൂർ കൊണ്ടാണ് ഐവി ഇൻജെക്ഷൻ ആയി മരുന്ന് നൽകിയത്. സമയത്ത് ചികിത്സ ലഭിച്ചതിനാൽ തന്നെ രോഗം സ്ഥിരീകരിച്ച ഒന്നവയസ്സുകാരി അപകടനില തരണം ചെയ്ത് വീട്ടിൽ തിരിച്ചെത്തിയതായാണ് റിപ്പോർട്ട്.