Kerala right to disconnect: ജോലിസമയം കഴിഞ്ഞും ബോസ് വിളിച്ചാൽ ഫോൺ എടുക്കണം, റൈറ്റ് ടു ഡിസ്‌കണക്ടിന്റെ പേരിൽ വ്യാജ പ്രചരണം
Right to Disconnect in kerala Misinformation: എൻ. ജയരാജ് എം.എൽ.എ. ഇത്തരമൊരു ബില്ലിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഈ ബിൽ നിയമസഭാ വെബ്‌സൈറ്റിൽ 'അനൗദ്യോഗിക അംഗങ്ങളുടെ ബില്ലുകൾ' എന്ന വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
തിരുവനന്തപുരം: സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ജോലിസമയം കഴിഞ്ഞും തൊഴിലുടമകളിൽ നിന്നുള്ള ഔദ്യോഗിക ഫോൺവിളികളോ സന്ദേശങ്ങളോ ഒഴിവാക്കാൻ അവകാശം നൽകുന്ന ‘റൈറ്റ് ടു ഡിസ്‌കണക്ട് ബിൽ’ കേരള നിയമസഭയിൽ അവതരിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്തു എന്ന തരത്തിൽ ഓൺലൈനിലും സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. ഇങ്ങനെയൊരു ബിൽ നിയമസഭയിൽ അവതരിപ്പിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമായതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
എന്താണ് ‘റൈറ്റ് ടു ഡിസ്‌കണക്ട്’?
ജോലി സമയം കഴിഞ്ഞും കൃത്യനിർവഹണത്തിൽ തളച്ചിടുന്നത് ജീവനക്കാരിൽ വലിയ മാനസിക സമ്മർദ്ദത്തിന് കാരണമാകുന്നു. ഇത് ഒഴിവാക്കാനായി, ജോലിസമയം കഴിഞ്ഞാൽ ഔദ്യോഗിക ആശയവിനിമയങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ജീവനക്കാർക്ക് അവകാശം നൽകുന്ന നിയമമാണ് ‘റൈറ്റ് ടു ഡിസ്‌കണക്ട്’. ചില വിദേശ രാജ്യങ്ങളിൽ ഈ നിയമം നിലവിലുണ്ട്.
Also read – ഇനി ഇരുനില വീടുകൾക്ക് പെർമിറ്റ് എളുപ്പത്തിൽ കിട്ടും, വരുന്നു ഇരുന്നൂറിലേറെ കെട്ടിടനിർമാണച്ചട്ട ഭേദഗതികൾ
പ്രചാരണത്തിൻ്റെ വസ്തുത
എൻ. ജയരാജ് എം.എൽ.എ. ഇത്തരമൊരു ബില്ലിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഈ ബിൽ നിയമസഭാ വെബ്‌സൈറ്റിൽ ‘അനൗദ്യോഗിക അംഗങ്ങളുടെ ബില്ലുകൾ’ എന്ന വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. എന്നാൽ, ഈ ബിൽ നിയമസഭയുടെ പരിഗണനയ്ക്ക് വരികയോ ചർച്ച ചെയ്യുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. ബിൽ അംഗീകരിച്ചുവെന്നും നിയമം ഉടൻ നിലവിൽ വരുമെന്നുമാണ് നിലവിൽ പ്രചരിക്കുന്ന തെറ്റായ വാർത്ത.
പ്രൈവറ്റ് മെമ്പേഴ്‌സ് ബില്ലുകൾ
മന്ത്രിമാർ അവതരിപ്പിക്കുന്ന ഔദ്യോഗിക ബില്ലുകളിൽ നിന്ന് വ്യത്യസ്തമായി, എം.എൽ.എമാർക്ക് സ്വന്തം നിലയിൽ ബില്ലുകൾ അവതരിപ്പിക്കാൻ നോട്ടീസ് നൽകാം. ഇവയാണ് സ്വകാര്യ ബില്ലുകൾ. ഒരു എം.എൽ.എ. നോട്ടീസ് നൽകിയതുകൊണ്ടുമാത്രം ആ ബിൽ സഭയിൽ അവതരിപ്പിക്കണമെന്നില്ല. അത് സർക്കാരാണ് തീരുമാനിക്കുക. കേരള നിയമസഭാ ചരിത്രത്തിൽ ആകെ ഒരു സ്വകാര്യ ബിൽ മാത്രമാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്.
1958-ൽ എം. ഉമേഷ് റാവു എം.എൽ.എ. അവതരിപ്പിച്ച, എം.എൽ.എമാരുടെയും മന്ത്രിമാരുടെയും വേതനവും ആനുകൂല്യങ്ങളും വർധിപ്പിക്കാനുള്ള ബിൽ ആയിരുന്നു അത്. അതുകൊണ്ട്, ‘റൈറ്റ് ടു ഡിസ്‌കണക്ട്’ നിയമം കേരളത്തിൽ നടപ്പിലായി എന്ന തരത്തിലുള്ള വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണ്.