CPM MLA S Rajendran: ഉപദ്രവിക്കരുത്..! 15 വർഷം സിപിഎം എംഎൽഎ ആയിരുന്ന എസ്.രാജേന്ദ്രന്‍ ബി.ജെ.പിയില്‍
CPM MLA S Rajendran: പൂർണമായി ബിജെപിയിൽ ആയിരിക്കുമോ എന്ന കാര്യം ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 2006 മുതൽ 2021 വരെ തുടർച്ചയായി മൂന്ന് തവണ സിപിഎം എംഎൽഎയായിരുന്നു രാജേന്ദ്രൻ..
ദേവികുളം മുൻ എംഎൽഎയും സിപിഎം മുൻ നേതാവുമായിരുന്നു എസ് രാജേന്ദ്രൻ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരം ജില്ലയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്. തനിക്കൊപ്പം മറ്റാരെയും ബിജെപിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ബിജെപി പ്രവേശനത്തിന് ഉപാധികൾ ഒന്നുമില്ലെന്നും രാജേന്ദ്രൻ പ്രതികരിച്ചു. കൂടാതെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല പ്രസ്ഥാനത്തിൽ നിന്ന് ആരെയും അടർത്തി മാറ്റാൻ സാധിക്കില്ല പലതും സഹിച്ചു ഉപദ്രവിക്കരുത് എന്ന് പറഞ്ഞുവെന്നും രാജേന്ദ്രൻ പറഞ്ഞു. അതേസമയം പൂർണമായി ബിജെപിയിൽ ആയിരിക്കുമോ എന്ന കാര്യം ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 2006 മുതൽ 2021 വരെ തുടർച്ചയായി മൂന്ന് തവണ സിപിഎം എംഎൽഎയായിരുന്നു രാജേന്ദ്രൻ.
എന്നാൽ ഇടയ്ക്ക് സിപിഎം ആയി തെറ്റി. ഇതോടെ രാജേന്ദ്രനെ കൂടെ കൂട്ടുവാൻ ബിജെപിയുടെ കേരള തമിഴ്നാട് ഘടകങ്ങൾ കഴിഞ്ഞ രണ്ടു വർഷമായി ചർച്ചകൾ നടത്തിയിരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. കൂടാതെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾക്ക് വേണ്ടി എസ് രാജേന്ദ്രൻ വോട്ട് തേടിയിറങ്ങുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ബിജെപിയിലേക്ക് പോകുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമാവുകയും ചെയ്തു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എ രാജയെ തോൽപ്പിക്കുന്നതിന് വേണ്ടി ശ്രമിച്ചു എന്ന് ആരോപിച്ചാണ് 15 വർഷം സിപിഎം എംഎൽ ആയിരുന്നു രാജേന്ദ്രനെ പാർട്ടിയിൽ നിന്നും ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. ഇതിന് പിന്നാലെ സിപിഎം ജില്ലാ നേതൃത്വം തന്നെ പുറത്താക്കുവാൻ പദ്ധതി ഒരുക്കിയെന്ന് രാജേന്ദ്രൻ രൂക്ഷ വിമർശനവും ഉയർത്തി. എന്നാൽ സസ്പെൻഷന്റെ കാലാവധി അവസാനിച്ചിട്ടും രാജേന്ദ്രൻ തിരിച്ചു പാർട്ടിയിൽ പ്രവേശിക്കാതിരുന്നത് വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്.