Sabarimala Gold Plating Controversy: സ്വർണ്ണംപൂശാൻ എത്തിച്ചത് ചെമ്പുപാളി; പൂശുമ്പോൾ ദേവസ്വം ബോർഡ് പ്രതിനിധികളും ഒപ്പം; കമ്പനി അഭിഭാഷകൻ
Sabarimala dwarapalaka peedom gold plating Controversy: 397 ഗ്രാം സ്വർണ്ണം ഉപയോഗിച്ചാണ് 12 പീസുകൾ സ്വർണം പൂശിയത്. പാളി ഏറ്റുവാങ്ങിയത് ദേവസ്വം ഉദ്യോഗസ്ഥർ ആണെന്നും കെബി പ്രദീപ്കുമാർ അറിയിച്ചു
പത്തനംതിട്ട: ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദ(Sabarimala Gold Plating Controversy) ത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചെമ്പുപാളി വാദത്തെ സ്ഥിരീകരിച്ച് കമ്പനി അഭിഭാഷകൻ രംഗത്ത്. 2019ൽ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചാണ് ദ്വാരപാലക പാളി സ്വർണ്ണം പൂശിയത്. എന്നാൽ എത്തിച്ച ദ്വാരപാലക പാളി സ്വർണ്ണപ്പാളി അല്ലെന്നും പൂർണമായും ചെമ്പിൽ തീർത്ത പാളിയാണെന്നും കമ്പനി അഭിഭാഷകനായ കെ.ബി പ്രദീപ് വ്യക്തമാക്കി. സ്വർണ്ണം പൂശാൻ കൊണ്ടുവന്നത് ചെമ്പ് പാളി തന്നെയാണ്. ഒരിക്കൽ സ്വർണം പൂശിയ വസ്തു തങ്ങളുടെ സ്ഥാപനത്തിൽ സ്വീകരിക്കാറില്ല അതിനാൽ കൊണ്ടുവന്നത് ചെമ്പ് പാളിയായിരുന്നു.
പാളികൾ കൊണ്ടുവരുമ്പോൾ 42 കിലോയിൽ അധികം തൂക്കം ഉണ്ടായിരുന്നു. കഴുകിയതിനുശേഷം ഭാരം കുറയുന്നത് സ്വാഭാവികം ആണെന്നും പ്രദീപ് പ്രതികരിച്ചു. കൂടാതെ പാളിയിൽ സ്വർണം പൂശുന്ന സമയത്ത് ദേവസ്വം ബോർഡ് പ്രതിനിധികളും കമ്പനിയിൽ ഉണ്ടായിരുന്നുവെന്നും സ്വർണ്ണം കക്ഷികൾ തന്നെയാണ് കൊണ്ടുവരുന്നതെന്നും കമ്പനി അഭിഭാഷകൻ വ്യക്തമാക്കി. ദ്വാരപാലക പാളിയുടെ തൂക്കം കുറഞ്ഞതുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കും അദ്ദേഹം സാങ്കേതികപരമായ വിശദീകരണം നൽകി.
ചെമ്പു പാളികൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാനായി അതിൽ മെഴുക് ഉപയോഗിച്ചിരുന്നു. എന്നാൽ സ്വർണ്ണം പൂശുന്നതിനു മുൻപ് ഈ മെഴുകു പൂർണമായും നീക്കംചെയ്യും. ഇതും ഭാരം കുറയാനുള്ള ഒരു സാധ്യതയായി അദ്ദേഹം ചൂണ്ടിക്കാട്ടി. 397 ഗ്രാം സ്വർണ്ണം ഉപയോഗിച്ചാണ് 12 പീസുകൾ സ്വർണം പൂശിയത്. പാളി ഏറ്റുവാങ്ങിയത് ദേവസ്വം ഉദ്യോഗസ്ഥർ ആണെന്നും കെബി പ്രദീപ്കുമാർ അറിയിച്ചു.
സ്വർണ്ണ പാളിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയരുന്ന സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് യോഗം ചേരും. അജണ്ട നിശ്ചയിക്കാതെയാണ് ബോർഡ് യോഗം വിളിച്ചിരിക്കുന്നത്. ഉയർന്ന വിവാദങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം ഹൈക്കോടതിയോട് ആവശ്യപ്പെടാൻ ബോർഡ് തീരുമാനിക്കാനുള്ള സാധ്യതയുണ്ട്. അതേസമയം സ്വർണ്ണപ്പാളി വിവാദം കൊഴുക്കുന്നതിനിടെ ആരോപണ വിധേയനായ ഉണ്ണികൃഷ്ണൻ പോറ്റി മുൻപ് ക്ഷേത്രത്തിനായി നിർമ്മിച്ചു നൽകിയ സ്വർണ വാതിലും പൊതുവേദികളിൽ പ്രദർശിപ്പിച്ച് പണപ്പിരിവ് നടത്തിയതായി ആരോപണം ഉയരുന്നു.