Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ള: ഹൈദരാബാദ് സ്വദേശിയിലേക്കും അന്വേഷണം; ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യും
Sabarimala Gold Scam: ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സുഹൃത്തും ഹൈദരാബാദിൽ സ്വർണപ്പണികൾ ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയുമായ നാഗേഷ് എന്നയാളിലേക്കാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.

Sabarimala Gold Scam
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളിയിലെയും വാതിൽപ്പടിയിലെയും സ്വർണം കവർന്ന കേസിൽ അന്വേഷണം ഹൈദരാബാദ് സ്വദേശിയിലേക്ക്. സ്വർണം മോഷ്ടിച്ച കേസിൽ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സുഹൃത്തും ഹൈദരാബാദിൽ സ്വർണപ്പണികൾ ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയുമായ നാഗേഷ് എന്നയാളിലേക്കാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. നാഗേഷിന്റെ സഹായത്തോടെയാണ് പോറ്റി സ്വർണം മോഷ്ടിച്ചതെന്നാണ് സംശയം.
ഇതിനെ കുറിച്ച് കൂടുതൽ വിവരത്തിനായി ഇയാളെ ചോദ്യം ചെയ്യും. ശബരിമലയിലെ യഥാർത്ഥ ദ്വാരപാലക ശിൽപപാളികൾ ഇയാൾ കൈക്കലാക്കുകയോ വിൽക്കുകയോ ചെയ്തിരിക്കാമെന്നാണ് സംശയം. ക്ഷേത്രത്തിൽ നിന്ന് കൊണ്ടുപോയ സ്വർണപ്പാളികൾ ഹൈദരാബാദിലെ നാഗേഷിന്റെ സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്നു.സ്വർണം പൂശാനായി ചെന്നൈയിലെത്തിച്ചതും നാഗേഷാണ്. ഇതിനിടെയിലാണ് ശിൽപ്പ പാളികളുടെ ഭാരത്തിൽ വ്യത്യാസമുണ്ടായത്.
അതേസമയം, ശബരിമലയിലെ ദ്വാരപാലക ശില്‍പ പാളികളിൽ നിന്ന് മാത്രം ഇരുന്നൂറ് പവനിലേറെ സ്വർണം പോറ്റി കവർച്ച നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. 1999 ൽ വിജയ് മല്യ സ്വർണ്ണം പൊതിഞ്ഞ് നൽകിയപ്പോൾ 258 പവൻ (2,064 ഗ്രം) ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ശില്പ പാളികളിൽ അവശേഷിക്കുന്നത് 36 പവൻ (288 ഗ്രം) മാത്രമാണ്. വിജയ് മല്യ ദേവസ്വം ബോർഡിന് നൽകിയ കത്തിൽ മേൽക്കൂരയിലും ദ്വാരപാലക ശില്പങ്ങളിലും പൊതിഞ്ഞ സ്വർണത്തിന്റ യഥാർത്ഥ കണക്കുകൾ ഉൾപ്പെടെ വ്യക്തമാക്കുന്നുണ്ട്. ഇതിൽ ദ്വാരപാലക ശില്പത്തിൽ 1564.190 ഗ്രം സ്വർണവും മേൽക്കൂരയിൽ 15219.980 ഗ്രാം സ്വർണവും പൊതിഞ്ഞു.
സംഭവത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യും. സ്ഥിര വരുമാനമില്ലാത്ത പോറ്റിക്ക് എവിടെ നിന്നാണ് ഇത്രയും പണം ലഭിച്ചത് എന്നതിനെ കുറിച്ച് എസ്ഐടി അന്വേഷിക്കുന്നുണ്ട്. പോറ്റിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് അന്വേഷണം വേണമെന്നും ദേവസ്വം വിജിലൻസ് എസ്.പി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
സംഭവത്തിൽ പോറ്റിയുടെ ഞെട്ടിക്കുന്ന സ്വാധീനം വെളിപ്പെടുത്തി ദേവസ്വം വിജിലൻസ് അന്വേഷണ റിപ്പോർട്ട്. ഇതിനു പുറമെ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാർ, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എന്നിവർ അടക്കമുള്ള ദേവസ്വം ഉദ്യോഗസ്ഥരെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. സ്വർണ്ണം പൂശിയ പാളികളെ ചെമ്പാണെന്ന് രേഖപ്പെടുത്താൻ ഉദ്യോഗസ്ഥർ ബോധപൂർവം കൂട്ടുനിന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.