Sabarimala Gold Scam: ശബരിമലയില്‍ നേരറിയാന്‍ സിബിഐ വരുമോ? ഹര്‍ജി പരിഗണിക്കുന്നത് ക്രിസ്മസ് അവധിക്ക് ശേഷം
Sabarimala Gold Scam CBI Probe Petition: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കും. അന്വേഷണം ഏറ്റെടുക്കാമെന്ന നിലപാടിലാണ് സിബിഐ
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ക്രിസ്മസ് അവധിക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ളവരാണ് ഹര്‍ജിക്കാര്‍. അന്വേഷണം ഏറ്റെടുക്കാമെന്നാണ് സിബിഐയുടെ നിലപാട്. ഹര്‍ജി പരിഗണിക്കുമ്പോള്‍ സിബിഐയുടെ ഈ നിലപാട് ഹൈക്കോടതിയെ അറിയിക്കും.
അതേസമയം, കേസില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും ഹൈക്കോടതിക്ക് മുന്നിലെത്തിയിട്ടുണ്ട്. എംആര്‍ അജയനാണ് ഹര്‍ജി നല്‍കിയത്. അന്വേഷണം അട്ടിമറിക്കാന്‍ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം. എന്നാല്‍ ഹര്‍ജി പരിഗണിച്ചപ്പോള്‍ അഭിഭാഷകനോ, കക്ഷിയോ ഹാജരായില്ല. ഇതേ തുടര്‍ന്ന്, കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് ഹര്‍ജിക്കാരന് പതിനായിരം രൂപ പിഴ ചുമത്തി.
ആരാണ് ‘ഡി മണി’?
അതിനിടെ, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞ വ്യവസായി നല്‍കിയ മൊഴിയെ തുടര്‍ന്ന് ‘ഡി മണി’യെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി എസ്‌ഐടി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഉണ്ണികൃഷ്ണന്‍ പോറ്റിയും, ഡി മണിയും തമ്മില്‍ പഞ്ചലോഹവിഗ്രഹങ്ങളുടെ ഇടപാട് നടന്നെന്നായിരുന്നു വ്യവസായിയുടെ മൊഴി. ഡി മണി ആരാണെന്ന വിവരവും വ്യവസായി കൈമാറിയിട്ടുണ്ട്.
Also Read: Sabarimala Gold Scam: സ്വര്‍ണം മാത്രമല്ല പഞ്ചലോഹ വിഗ്രഹങ്ങളും കടത്തി; ചുരുളഴിയാതെ ശബരിമല കൊള്ള
2019-2020 കാലഘട്ടത്തിലാണ് വിഗ്രഹക്കടത്ത് നടന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ വച്ചാണ് പണം കൈമാറിയത്. തുടര്‍ന്ന് നാലു ഘട്ടങ്ങളിലായി പഞ്ചലോഹ വിഗ്രഹങ്ങള്‍ കൈമാറിയെന്നാണ് വ്യവസായിയുടെ മൊഴി. ദാവൂദ് മണിയെന്നയാളെക്കുറിച്ചാണ് വ്യവസായി മൊഴി നല്‍കിയതെന്നാണ് സൂചന.
അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ എസ്‌ഐടിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. സമ്മര്‍ദ്ദ നീക്കം അവസാനിപ്പിക്കണമെന്നും, അല്ലെങ്കില്‍ ഉദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്തുമെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ മുന്നറിയിപ്പ്.
അന്വേഷണം മന്ദഗതിയിലാണെന്നും, തിരഞ്ഞെടുപ്പുകാലത്ത് ബോധപൂര്‍വമായ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായെന്നുമുള്ള പ്രതിപക്ഷ ആരോപണം ഹൈക്കോടതി ശരിവച്ചെന്ന് സതീശന്‍ പറഞ്ഞു. ഹൈക്കോടതി ഇടപെട്ട് എസ്‌ഐടിയെ നിയോഗിച്ചതുകൊണ്ടാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. അന്വേഷണം സര്‍ക്കാര്‍ നിയന്ത്രണത്തിലായിരുന്നെങ്കില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്യിലായിരുന്നുവെന്നും സതീശന്‍ ആരോപിച്ചു.
യഥാർത്ഥ മുഖം വ്യക്തമായി
സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നടത്തുന്ന നാടകങ്ങളുടെ യഥാര്‍ത്ഥ മുഖം വ്യക്തമായെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഉണ്ണികൃഷ്ണൻ പോറ്റിയെയും ഗോവർദ്ധനെയും സന്നിധാനത്ത് എത്തിച്ചത് ആരാണെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, അജയ് തറയിൽ എന്നിവർക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി നില്‍ക്കുന്ന ചിത്രങ്ങള്‍ പൊതുമധ്യത്തിലുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ശിവന്‍കുട്ടി വിമര്‍ശിച്ചു.