Sabarimala Gold Theft Case: ജാമ്യം ലഭിക്കുമോ?; എൻ വാസുവിൻ്റെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്
Sabarimala Gold Theft Case: ശബരിമല സ്വർണകൊള്ള കേസിലെ അന്വേഷണം പൂർത്തിയാക്കാൻ പോലീസ് ഇന്ന് വീണ്ടും കൂടുതൽ സമയം തേടും. ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അന്വേഷണം പൂർത്തിയാക്കാൻ അനുവദിച്ച ആറാഴ്ചത്തെ സമയം അവസാനിച്ചിരുന്നു.
കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ (Sabarimala Gold Theft) പ്രതി ചേർക്കപ്പെട്ട ദേവസ്വം മുൻ കമ്മീഷണറും പ്രസിഡൻറുമായ എൻ വാസുവിൻറെ (N Vasu) ജാമ്യാപേക്ഷയിൽ ഇന്ന് വിധി. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുക. സ്വർണപ്പാളി കേസിലെ മൂന്നാം പ്രതിയാണ് എൻ വാസു. 2019ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിൻറെ ശുപാർശയിലാണ് കട്ടിളപ്പാളിയിലെ സ്വർണം ചെമ്പാണെന്ന തരത്തിൽ രേഖപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.
എന്നാൽ, വാസു വിരമിച്ചതിനുശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപാളികൾ കൈമാറിയതെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. ബോർഡിൻറെ ഉത്തരവിറങ്ങിയപ്പോഴും വാസു ചുമതലയിൽ ഉണ്ടായിരുന്നില്ലെന്നും പ്രതിഭാഗം ശക്തമായി വാദിച്ചു. വിഷയത്തിൽ മുരാരി ബാബു നൽകിയ കത്ത് ഉചിതമായ തീരുമാനമെടുക്കുന്നതിന് ബോർഡിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും, അതിനെ ശുപാർശയെന്ന് പറയാനാകില്ലെന്നാണ് എൻ വാസു കോടതിയിൽ വാദിച്ചു. വാസുവിൻ്റെ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിക്കണമെന്നും ജാമ്യം നൽകണമെന്നുമാണ് പ്രതിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്.
Also Read: രാഹുലിന് ഇന്ന് നിര്‍ണായകം; മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കും
ശബരിമല സ്വർണകൊള്ള കേസിലെ അന്വേഷണം പൂർത്തിയാക്കാൻ പോലീസ് ഇന്ന് വീണ്ടും കൂടുതൽ സമയം തേടും. ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അന്വേഷണം പൂർത്തിയാക്കാൻ അനുവദിച്ച ആറാഴ്ചത്തെ സമയം അവസാനിച്ചിരുന്നു. ഇതോടെയാണ് എസ്ഐടി കൂടുതൽ സമയം തേടുന്നത്. മൂന്നാം ഘട്ട അന്വേഷണത്തിൻ്റെ പുരോഗതി റിപ്പോർട്ടും ഇന്ന് സമർപ്പിക്കും. കേസിൻറെ തുടർ നടപടികളിൽ ഇന്നത്തെ ഹൈക്കോടതിയുടെ നിർദേശം വളരെ നിർണായകമാണ്.
അതിനിടെ എ പത്മകുമാറിൻറെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം എട്ടിലേക്ക് ഇന്നലെ മാറ്റിയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കൊല്ലം വിജിലൻസ് കോടതിയിൽ പത്മകുമാർ ജാമ്യാപേക്ഷ നൽകിയത്. എല്ലാവരുടെയും അറിവോടെയാണ് എല്ലാം നടന്നതെന്നും വീഴ്ചയുണ്ടെങ്കിൽ അതിൽ എല്ലാവർക്കും ഉത്തരവാദിത്വം ഉണ്ടെന്നും തനിക്ക് മാത്രമല്ലെന്നുമാണ് പത്മകുമാറിൻറെ പ്രധാന വാദം.