Sabarimala Mandala Kalam 2025: ഒരു മിനിറ്റില്‍ ഇനി 85 ഭക്തര്‍ പതിനെട്ടാം പടി കയറും; സ്‌പോട്ട് ബുക്കിങിലും മാറ്റം
Sabarimala Pilgrimage New Changes: ശബരിമലയില്‍ 18-ാം പടി കയറുന്നവരുടെ എണ്ണം വര്‍ധിപ്പിക്കും. സ്‌പോട്ട് ബുക്കിങിലും മാറ്റം. എന്നും സന്നിധാനത്ത് വകുപ്പുകളുടെ യോഗം ചേരാനും തീരുമാനം
ശബരിമല: ഒരു മിനിറ്റില്‍ പതിനെട്ടാം പടി കയറുന്ന ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനം. നിലവില്‍ ഒരു മിനിറ്റില്‍ ശരാശരി 70 തീര്‍ത്ഥാടകരാണ് പതിനെട്ടാം പടി കയറിയിരുന്നത്. ഇത് 85 ആക്കി. സ്‌പോട്ട് ബുക്കിങ് എണ്ണം അതത് സമയങ്ങളിലെ തിരക്കനുസരിച്ച് മാറ്റം വരുത്താനും തീരുമാനമായി. സ്‌പോട്ട് ബുക്കിങിന്റെ എണ്ണം തീരുമാനിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറും, ചീഫ് പൊലീസ് കോ ഓര്‍ഡിനേറ്ററും, സ്‌പെഷ്യല്‍ കമ്മീഷണറും ഉള്‍പ്പെടുന്നതാണ് സമിതി. ദേവസ്വം മന്ത്രി വിഎന്‍ വാസവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനങ്ങളെടുത്തത്.
പരമാവധി 20,000 പേര്‍ക്ക് സ്‌പോട്ട് ബുക്കിങ് അനുവദിക്കും. മണ്ഡലകാലത്തിന്റെ ആരംഭത്തില്‍ അനുഭവപ്പെട്ട വന്‍ തിരക്ക് മൂലം ഹൈക്കോടതി തിങ്കളാഴ്ച വരെ സ്‌പോട്ട് ബുക്കിങ് 5,000 ആയി പരിമിതപ്പെടുത്തിയിരുന്നു. ഇനി തീര്‍ത്ഥാടകരുടെ എണ്ണം അനുസരിച്ച് സ്‌പോട്ട് ബുക്കിങില്‍ മാറ്റം വരും.
നേരത്തെ സ്‌പോട്ട് ബുക്കിങില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പമ്പയിലെ കൗണ്ടറുകള്‍ നിര്‍ത്തലാക്കിയിരുന്നു. നിലയ്ക്കലിലെ കൗണ്ടറുകള്‍ വഴിയാണ് ബുക്കിങ് അനുവദിച്ചിരുന്നത്. കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുമോയെന്ന് വ്യക്തമല്ല.
Also Read: Sabarimala Pilgrimage: ശബരിമലയിൽ ഇതുവരെ ദർശനം നടത്തിയത് 5 ലക്ഷത്തോളം തീർഥാടകർ; ഇന്ന് അവലോകന യോഗം
ദിവസവും എഡിഎമ്മിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ യോഗം സന്നിധാനത്ത് ചേരും. നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലും യോഗം ചേരും. ദര്‍ശന സമയത്തെക്കുറിച്ച് ദേവസ്വം ബോര്‍ഡ് ചര്‍ച്ചയിലൂടെ തീരുമാനമെടുക്കും. നിലയ്ക്കലിലെ പാര്‍ക്കിങ് സ്ഥലം പൂര്‍ണമായും ഉപയോഗിക്കുന്നതിനും നടപടികളെടുക്കാനും യോഗം തീരുമാനിച്ചു.
24 മണിക്കൂറും ശുചീകരണം നടത്തും. ബയോ ടോയ്‌ലറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കും. ചുക്കുവെള്ളം വിതരണം ചെയ്യാന്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ മന്ത്രി പരസ്യമായി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചില്ല.
ഓരോ സമയത്തെയും തിരക്ക് അനുസരിച്ച് സ്‌പോട്ട് ബുക്കിങില്‍ മാറ്റം വരുത്താന്‍ കോടതി അനുമതി നല്‍കിയിരുന്നു. ഓരോ സമയത്തെയും തിരക്ക് വ്യത്യസ്തമാണെന്ന ദേവസ്വം ബോര്‍ഡ് വാദം അംഗീകരിച്ചാണ് കോടതി ഇക്കാര്യത്തില്‍ അനുമതി നല്‍കിയത്. നിലവില്‍ വെര്‍ച്വല്‍ ക്യൂ വഴി 70,000 പേരെയാണ് ഒരു ദിവസം അനുവദിക്കുന്നത്.