Sabarimala Pilgrimage: ശബരിമലയിൽ ഇതുവരെ ദർശനം നടത്തിയത് 5 ലക്ഷത്തോളം തീർഥാടകർ; ഇന്ന് അവലോകന യോഗം
Mandala–Makaravilakku Season 2025: തീർഥാടന ഒരുക്കങ്ങൾ വിലയിരുത്താൻ ദേവസ്വം മന്ത്രി വി.എൻ.വാസവൻ ഇന്ന് സന്നിധാനത്ത് എത്തും. ഇതിനായി ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്. പെരുമാറ്റച്ചട്ടം നിലവിൽ ഉള്ളതിനാൽ പത്രസമ്മേളനം നടത്താൻ പാടില്ലെന്നും കോടതി നിർദേശിച്ചിട്ടുണ്ട്
പത്തനംതിട്ട: ശബരിമലയിൽ ഇതുവരെ ദർശനം നടത്തിയത് അഞ്ച് ലക്ഷത്തോളം തീർഥാടകർ. നവംബർ 16ന് മണ്ഡല – മകരവിളക്ക് പൂജയ്ക്കായി നട തുറന്നശേഷമുള്ള കണക്കാണിത്. ഇന്നലെ വൈകിട്ട് ഏഴ് മണിവരെ 4,94,151 തീർഥാടകരാണ് എത്തിയത്. വെള്ളിയാഴ്ച മാത്രം വൈകിട്ട് ഏഴുവരെ 72,037 തീർഥാടകർ ദർശനം നടത്തി.
എന്നാൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് രാവിലെ വലിയ തിരക്ക് അനുഭവപ്പെട്ടില്ല. അധിക നേരം കാത്തുനിൽക്കാതെ തന്നെ ദർശനം ലഭിച്ചു. കർശന നിയന്ത്രണവും സ്പോട്ട് ബുക്കിങ് 5000 മാത്രമായി നിജപ്പെടുത്തിയതുമാണു തിരക്കു കുറയാൻ പ്രധാന കാരണമായി പറയുന്നത്. അതേസമയം ഓരോ ദിവസത്തെയും സ്ഥിതിഗതികൾ പരിശോധിച്ച് സ്പോട്ട് ബുക്കിങിന്റെ എണ്ണം കൂട്ടാൻ ഹൈക്കോടതി ഇന്നലെ അനുമതി നൽകിയിരുന്നു. ഉത്തരവ് ദേവസ്വം ബോർഡിൽ ലഭിക്കാത്തതിനാൽ നടപ്പാക്കിയില്ല.
Also Read:മാളികപ്പുറത്തമ്മയ്ക്കു മുന്നിലെ തേങ്ങ ഉരുട്ടൽ; വിശ്വാസത്തിനു പിന്നിലെ യാഥാർത്ഥ്യം
തീർഥാടകരെ പതിനെട്ടാംപടിയിൽ കയറ്റുന്നതിൽ വേഗം കുറഞ്ഞതാണ് തിരക്ക് അനുഭവപ്പെടാൻ കാരണം. ഈ ദിവസങ്ങളിൽ കെഎപിക്ക് മാത്രമാണ് പതിനെട്ടാംപടിയിലെ ഡ്യൂട്ടിയുണ്ടായിരുന്നത്. ഇതും തിരക്ക് കൂടാൻ കാരണമായി. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഐആർബി വിഭാഗത്തെ കൂടി ഡ്യൂട്ടിക്കിട്ടതോടെ നീണ്ട ക്യൂ ഒഴുവായി. അതേസമയം തീർഥാടന ഒരുക്കങ്ങൾ വിലയിരുത്താൻ ദേവസ്വം മന്ത്രി വി.എൻ.വാസവൻ ഇന്ന് സന്നിധാനത്ത് എത്തും. ഇതിനായി ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്. പെരുമാറ്റച്ചട്ടം നിലവിൽ ഉള്ളതിനാൽ പത്രസമ്മേളനം നടത്താൻ പാടില്ലെന്നും കോടതി നിർദേശിച്ചിട്ടുണ്ട്