Sabarimala Gold Scam: വിഗ്രഹക്കടത്ത് കേസ്: ഡി മണി വലയിൽ; ബെല്ലാരിയിലെ ജ്വല്ലറിയിൽ എസ്.ഐ.ടി പരിശോധന
D-Mani in Sabarimala Case: കേസുമായി ബന്ധപ്പെട്ട് കർണാടകയിലെ ബെല്ലാരിയിലും അന്വേഷണം ശക്തമാണ്. അറസ്റ്റിലായ ഗോവർദ്ധൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള റൊഡ്ഡം ജ്വല്ലറിയിൽ അഞ്ചംഗ എസ്.ഐ.ടി സംഘം വീണ്ടും പരിശോധന നടത്തി.
പത്തനംതിട്ട: ശബരിമലയിലെ സ്വർണ്ണപ്പാളികൾ കവർന്ന് വിദേശത്തേക്ക് കടത്തിയെന്ന പരാതിയിൽ നിർണ്ണായകമായ കണ്ടെത്തലുമായി പ്രത്യേക അന്വേഷണ സംഘം. കേസിലെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന ‘ഡി മണി’യെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. തമിഴ്‌നാട് ഡിണ്ടിഗൽ സ്വദേശിയായ ബാലമുരുകൻ ആണ് ഡി മണിയെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. ഇയാളെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.
കേസിലെ പരാതിക്കാരനായ പ്രവാസി വ്യവസായി നൽകിയ മൊഴിയിലെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നു. അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുമായി ബന്ധമുള്ളവരാണ് ഡി മണിയെ തനിക്ക് പരിചയപ്പെടുത്തിയതെന്ന് വ്യവസായി മൊഴി നൽകി.
ശബരിമലയിലെ വസ്തുക്കൾ ഇടനിലക്കാർ വഴി രാജ്യാന്തര വിഗ്രഹക്കടത്ത് സംഘത്തിന് വിറ്റതായാണ് ആരോപണം. 2019-20 കാലയളവിലാണ് ഈ ഇടപാടുകൾ നടന്നത്. ശബരിമലയ്ക്ക് പുറമെ, തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും ഈ സംഘം കോടികളുമായി ശ്രമം നടത്തുന്നുണ്ടെന്ന് വ്യവസായി ആരോപിച്ചു.
ബെല്ലാരിയിലെ ജ്വല്ലറിയിൽ പരിശോധന
കേസുമായി ബന്ധപ്പെട്ട് കർണാടകയിലെ ബെല്ലാരിയിലും അന്വേഷണം ശക്തമാണ്. അറസ്റ്റിലായ ഗോവർദ്ധൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള റൊഡ്ഡം ജ്വല്ലറിയിൽ അഞ്ചംഗ എസ്.ഐ.ടി സംഘം വീണ്ടും പരിശോധന നടത്തി.
നേരത്തെ നടത്തിയ പരിശോധനയിൽ ഇവിടെ നിന്ന് 474 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തിരുന്നു. കവർച്ച ചെയ്യപ്പെട്ട സ്വർണ്ണപ്പാളികൾ എവിടെയാണെന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ജ്വല്ലറി കേന്ദ്രീകരിച്ചുള്ള പരിശോധന. എന്നാൽ, താൻ പണം നൽകി വാങ്ങിയ സ്വർണ്ണമാണിതെന്നും അന്വേഷണ സംഘം പീഡിപ്പിക്കുകയാണെന്നും ഗോവർദ്ധൻ ആരോപിക്കുന്നു.
ഇടനിലക്കാരനായ വിരുതനഗർ സ്വദേശി ശ്രീകൃഷ്ണനെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡി മണിയെന്ന ബാലമുരുകനെ ചോദ്യം ചെയ്യുന്നതോടെ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെട്ട ഈ സ്വർണ്ണക്കവർച്ചാ കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന.