Stray Dog Attacks: സംസ്ഥാനത്ത് തെരുവുനായ ആക്രമണവും പേവിഷബാധയേറ്റുള്ള മരണവും കൂടുന്നു
Kerala Stray Dog Attacks: 2023ൽ തെരുവ്നായ്ക്കളുടെ കടിയേറ്റ് എത്തിയവരേക്കാൾ പതിനായിരത്തിലധികം പേരാണ് കഴിഞ്ഞ വർഷം ചികിത്സ തേടിയത്. പേവിഷബാധയേൽക്കുന്നവർക്ക് നൽകുന്ന വാക്സിനേഷൻ ഉള്പ്പെടെയുള്ള നടപടികൾ പരാജയപ്പെടുന്നു എന്നതിൻ്റെ സൂചനയാണ് ഇത്. സംസ്ഥാനത്ത് 2021 മുതലാണ് തെരുവ്നായ്ക്കളുടെ കടിയേറ്റ് മരിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണവും (Stray Dog Attacks) പേവിഷബാധമൂലമുള്ള മരണവും കൂടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് പേവിഷയേറ്റ് മരിച്ചത് 26 പേരാണ്. കൂടാതെ തെരുവുനായ്ക്കളുടെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയവരുടെ എണ്ണം മൂന്ന് ലക്ഷത്തിലധികമാണ്. എന്നാൽ ഇത് സർക്കാർ ആശുപത്രിയിൽ മാത്രം എത്തിയവരുടെ കണക്കാണ്. സ്വകാര്യ ആശുപത്രിയിലെത്തിയവരുടെ കണക്ക് ഇതിലും കൂടുതലായിരിക്കുമെന്നാണ് റിപ്പോർട്ട്.
2023ൽ തെരുവ്നായ്ക്കളുടെ കടിയേറ്റ് എത്തിയവരേക്കാൾ പതിനായിരത്തിലധികം പേരാണ് കഴിഞ്ഞ വർഷം ചികിത്സ തേടിയത്. പേവിഷബാധയേൽക്കുന്നവർക്ക് നൽകുന്ന വാക്സിനേഷൻ ഉള്പ്പെടെയുള്ള നടപടികൾ പരാജയപ്പെടുന്നു എന്നതിൻ്റെ സൂചനയാണ് ഇത്. സംസ്ഥാനത്ത് 2021 മുതലാണ് തെരുവ്നായ്ക്കളുടെ കടിയേറ്റ് മരിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിരിക്കുന്നത്. അതിന് മുൻ വർഷങ്ങളിൽ 10ന് താഴെയായിരുന്നു മരണനിരക്ക്.
പിന്നീട് 20 ന് മുകളിലാകുന്ന കാഴിച്ചയാണ് കണ്ടത്. 2022-ൽ മാത്രം 27 പേർ സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ഓരോ വർഷവും തെരുവ്നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ട്. തെരുവ് നായ്ക്കളുടെ എണ്ണത്തേക്കാൾ അധികമാണ് ഇതെന്നും റിപ്പോർട്ടുകൾ പറയുന്നു. 2019 ൽ സെൻസസ് പ്രകാരം 2,89,986 തെരുവുനായ്ക്കളാണ് കേരളത്തിലുള്ളത്. എന്നാൽ കടിയേറ്റവരാകട്ടെ 3,16,793 പേരും.
കഴിഞ്ഞ വർഷം സംസ്ഥാനത്തെ തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ തെരുവ്നായയുടെ കടയേറ്റ് ചികിത്സ തേടിയത് (50,870). തൊട്ടുപിന്നിൽ കൊല്ലം, എറണാകുളം, പാലക്കാട് ജില്ലകളാണുള്ളത്. തെരുവുനായ്ക്കളുടെ ആക്രമണങ്ങൾ കൂടിയതോടെ സംസ്ഥാന സർക്കാർ മാസ് ഡോഗ്സ് വാക്സിനേഷൻ പദ്ധതിയുമായി രംഗത്തെത്തിയിരുന്നു. വളർത്തുനായ്ക്കൾക്ക് കൃത്യമായി വാക്സിനേഷൻ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ലൈസൻസും നിർബന്ധമാക്കിയിരുന്നു. എന്നാൽ ഈ നടപടികളെല്ലാം പരാജയപ്പെടുകയാണ് ചെയ്തത്.