Suresh gopi: ആലപ്പുഴയ്‌ക്ക് എയിംസ് കിട്ടാൻ തൃശ്ശൂരുകാർ വടക്കുന്നാഥനും ലൂർദ് മാതാവിനും മുന്നിൽ പ്രാർഥിക്കണം – സുരേഷ് ഗോപി
Suresh Gopi About Alappuzha AIIMS: "ആലപ്പുഴയിൽ ഒരു ആശുപത്രിയിലും ജനങ്ങൾക്ക് സൗകര്യമില്ല. ആലപ്പുഴയ്ക്ക് എയിംസ് ലഭിക്കാൻ തൃശ്ശൂരുകാർ വടക്കുന്നാഥനും ലൂർദ് മാതാവിനും മുന്നിൽ പ്രാർഥിക്കണം." 2016-ൽ തന്നെ താൻ ഈ ആവശ്യം ഉന്നയിച്ചിരുന്നെന്നും ഇപ്പോഴും ആ നിലപാടിൽ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
തൃശ്ശൂർ: തൃശ്ശൂരിലെ ലോക്‌സഭാ ജനപ്രതിനിധിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി, തൃശ്ശൂരിൽ നടന്ന ‘എസ്ജി കോഫി ടൈംസ്’ പരിപാടിയിൽ നടത്തിയ പ്രതികരണങ്ങൾ ശ്രദ്ധേയമായി. ആലപ്പുഴ ജില്ലയുടെ പിന്നോക്കാവസ്ഥയും അവിടെ എയിംസ് (AIIMS) സ്ഥാപിക്കുന്നതിൻ്റെ ആവശ്യകതയുമാണ് അദ്ദേഹത്തിൻ്റെ പ്രസംഗത്തിലെ പ്രധാന വിഷയങ്ങളായത്. ആലപ്പുഴ ജില്ല കമ്മ്യൂണിസം കൊണ്ട് തുലഞ്ഞുപോയ ഒരു പ്രദേശമാണെന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ഇല്ലായ്മയിൽ കിടക്കുന്ന ഈ ജില്ലയെ ഉയർത്തിക്കൊണ്ടുവരാനാണ് താൻ ശ്രമിച്ചതെന്നും, അവിടെ എയിംസ് ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
“ആലപ്പുഴയിൽ ഒരു ആശുപത്രിയിലും ജനങ്ങൾക്ക് സൗകര്യമില്ല. ആലപ്പുഴയ്ക്ക് എയിംസ് ലഭിക്കാൻ തൃശ്ശൂരുകാർ വടക്കുന്നാഥനും ലൂർദ് മാതാവിനും മുന്നിൽ പ്രാർഥിക്കണം.” 2016-ൽ തന്നെ താൻ ഈ ആവശ്യം ഉന്നയിച്ചിരുന്നെന്നും ഇപ്പോഴും ആ നിലപാടിൽ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. തൃശ്ശൂരിൽ എയിംസ് വരുമെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൻ്റെ നിലപാടുകളിലും വാക്കുകളിലും മാറ്റമില്ലെന്നും താൻ ‘ഒറ്റത്തന്തയ്ക്ക് പിറന്നവൻ’ എന്ന പ്രസ്താവന ആവർത്തിക്കുന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഈ വിഷയത്തിൽ രാഷ്ട്രീയമോ പ്രാദേശികതയോ അല്ല, മറിച്ച് ജനങ്ങളുടെ ക്ഷേമമാണ് താൻ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also read – 62 ലക്ഷം പേർക്ക് 1600 രൂപവീതം; ഈ മാസത്തെ ക്ഷേമ പെൻഷൻ ഇന്ന് മുതൽ
മെട്രോ റെയിലും മറ്റ് വികസന നിർദ്ദേശങ്ങളും
കൊച്ചി മെട്രോ അങ്കമാലി കഴിഞ്ഞ ശേഷം ഒരു ഉപപാതയായി പാലിയേക്കര വഴി കോയമ്പത്തൂരിലേക്കും, മറ്റൊരു ഉപപാതയായി നാട്ടിക, തൃപ്രയാർ, ഗുരുവായൂർ വഴി താനൂരിലേക്കും എത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തെ ഏറ്റവും വലിയ സോഷ്യലിസ്റ്റ് എന്ന് വിശേഷിപ്പിച്ച സുരേഷ് ഗോപി, തൻ്റെ ‘പ്രജാ പ്രയോഗത്തിലെ രാഷ്ട്രീയം’ വിവാദമാക്കാൻ ചിലർ ശ്രമിച്ചെന്നും ആരോപിച്ചു.
“പ്രജ പ്രയോഗത്തിലെ രാഷ്ട്രീയം പറഞ്ഞത് വിവാദമാക്കാൻ കൂലി എഴുത്തുകാരെ നിയോഗിച്ചു. അതിലൊന്നും ഭയമില്ല. എല്ലാം ജനം തിരിച്ചറിയുന്നുണ്ടെന്നും പ്രജകളുടെ ക്ഷേമമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂണിഫോം സിവിൽ കോഡ് (UCC) നടപ്പാക്കണമെന്നും എങ്കിൽ മാത്രമേ എല്ലാവർക്കും തുല്യനിയമം ഉറപ്പാക്കാൻ സാധിക്കൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.