Death due to diet: വണ്ണം കുറയ്ക്കാൻ ജ്യൂസ് മാത്രം കുടിച്ച് ഡയറ്റ്, തിരുവനന്തപുരത്ത് 17 കാരൻ മരിച്ചു
Teen Dies in Thiruvananthapuram: കഴിഞ്ഞ മൂന്നു മാസത്തോളം ശക്തി ഭക്ഷണം നിയന്ത്രിച്ചു വരികയായിരുന്നു എന്നാണ് വിവരം. ഈ കാലയളവിൽ വിവിധതരം ജ്യൂസുകൾ മാത്രമാണ് ഇയാൾ പ്രധാനമായും കഴിച്ചിരുന്നത്.
തിരുവനന്തപുരം: ശരീരഭാരം കുറയ്ക്കാൻ യൂട്യൂബിലെ വീഡിയോകളെ ആശ്രയിച്ച് ഭക്ഷണം നിയന്ത്രിച്ച 17 കാരൻ മരിച്ചു. തിരുവനന്തപുരത്തെ കുളച്ചലിനു സമീപം പർട്ടിനട്ടിവിള സ്വദേശി നാഗരാജന്റെ മകൻ ശക്തീശ്വരനാണ് വെള്ളിയാഴ്ച മരണപ്പെട്ടത്. പ്ലസ് ടു പഠനം പൂർത്തിയാക്കിയ ഇയാൾ എൻജിനീയറിങ്ങിന് ചേരാനിരിക്കുകയായിരുന്നു. അതിനിടയിലാണ് ദാരുണമായ അന്ത്യം സംഭവിച്ചത്.
തിരുച്ചിറ പള്ളിയിലെ കോളേജിൽ പ്രവേശനം ശരിയായിരിക്കുകയായിരുന്നു ശക്തീശ്വരൻ. കോളേജിൽ പോകുന്നതിനു മുൻപ് അമിതവണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാൾ. ഇതിനായി യൂട്യൂബിൽ കണ്ട വീഡിയോകളുടെ അടിസ്ഥാനത്തിൽ സ്വന്തമായി ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തി. കഴിഞ്ഞ മൂന്നു മാസത്തോളം ശക്തി ഭക്ഷണം നിയന്ത്രിച്ചു വരികയായിരുന്നു എന്നാണ് വിവരം. ഈ കാലയളവിൽ വിവിധതരം ജ്യൂസുകൾ മാത്രമാണ് ഇയാൾ പ്രധാനമായും കഴിച്ചിരുന്നത്.
പോഷകാഹാരക്കുറവ് മൂലം ആരോഗ്യം ക്ഷയിച്ചതോടെ കുട്ടിക്ക് കഴിഞ്ഞ ആഴ്ചയോടെ അസുഖം ബാധിച്ചു. കഴിഞ്ഞദിവസം ശ്വാസ തടസ്സം അനുഭവപ്പെട്ടതിനേത്തുടർന്ന് മാതാപിതാക്കൾ കുളച്ചലിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അശാസ്ത്രീയമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം എന്ന മുന്നറിയിപ്പാണ് ഈ സംഭവം നൽകുന്നത്. നിർദ്ദേശമില്ലാതെ ഇത്തരം കടുത്ത നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധർ ഓർമിപ്പിക്കുന്നു.