Varkala Train Attack: ട്രെയിനിൽ അതിക്രമത്തിന് ഇരയായ 19 കാരിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; പ്രതി റിമാൻഡിൽ
Varkala Train Attack: തലച്ചോറിൽ ക്ഷതവും ഗുരുതരമായ പരുക്കും പറ്റിയ ശ്രീക്കുട്ടിയെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സിക്കുന്നത്.
തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ വച്ച് അതിക്രമത്തിന് ഇരയായ പെൺകുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം പാലോട് സ്വദേശിനിയായ ശ്രീക്കുട്ടി(19) ആണ് അതിക്രമത്തിന് ഇരയായത്. തലച്ചോറിൽ ക്ഷതവും ഗുരുതരമായ പരുക്കും പറ്റിയ ശ്രീക്കുട്ടിയെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സിക്കുന്നത്. ഇന്നലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ശ്രീക്കുട്ടിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി.
ചികിത്സയെ പറ്റി പാരാതി പറഞ്ഞ അമ്മയ്ക്ക് ഉൾപ്പെടെ പെൺകുട്ടിയുടെ ആരോഗ്യ അവസ്ഥ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നാണ് ഡോക്ടർമാർ പ്രതികരിച്ചത്. കുട്ടിയുടെ എല്ലുകൾക്ക് കാര്യമായ പൊട്ടൽ ഇല്ലെങ്കിലും ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു.
പനച്ചമൂട് സ്വദേശി 48 വയസ്സുകാരനായ സുരേഷ് കുമാർ ആണ് ട്രെയിനിൽ പെൺകുട്ടികൾക്ക് നേരെ അതിക്രമം കാണിച്ചത്. ശ്രീകുട്ടിയെ പിന്നിൽ നിന്ന് ചവിട്ടി ട്രെയിനിന്റെ പുറത്തേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇയാളെ കഴിഞ്ഞ ദിവസം രാത്രി വഞ്ചിയൂർ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി.
പ്രതിയെ നവംബർ 17 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഞായറാഴ്ച രാത്രി 8.45 ഓടെ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസ് ജനറൽ കമ്പാർട്ട്മെന്റിൽ ആയിരുന്നു 19 വയസ്സുകാരിക്ക് നേരെ അതിക്രമം. ശ്രീക്കുട്ടിയും ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് അർച്ചനയുമാണ് ആക്രമിക്കപ്പെട്ടത്.
അതേസമയം കഴിഞ്ഞ ദിവസം ശ്രീക്കുട്ടിയുടെ ആരോഗ്യം നിലയിൽ മാതാപിതാക്കൾ ആശങ്ക അറിയിച്ചിരുന്നു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ല എന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. അമ്മ പ്രിയദർശിനിയാണ് മകളുടെ ആരോഗ്യത്തിന് ഗുരുതരമാണെന്ന് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും ആരോപിച്ചിരുന്നത്.
ട്രെയിനിലെ സുരക്ഷ ഇതാണോ എന്നും മകളുടെ ശരീരത്തിൽ ഇരുപതോളം മുറിവുകൾ ഉണ്ടെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഇപ്പോൾ ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് ആയിരുന്നു പ്രിയദർശിനി പറഞ്ഞത്. എന്നാൽ ഇത് മെഡിക്കൽ കോളേജിലെ അധികൃതർ നിഷേധിച്ചിരുന്നു. കുട്ടിക്ക് ആവശ്യമായ ചികിത്സ നൽകുന്നുണ്ടെന്നും വ്യക്തമാക്കി.