Athirappilly Elephant : മസ്തകത്തിൽ പരിക്കേറ്റ കൊമ്പന്റെ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മരണകാരണം തലച്ചോറിനേറ്റ അണുബാധ
Athirappilly Elephant Post-Mortem Report: തലച്ചോറിനേറ്റ അണുബാധയാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. മസ്തകത്തിലും തുമ്പികൈയിലും പുഴുവരിച്ചിരുന്നു, എന്നാൽ മറ്റ് ആന്തരികാവയങ്ങള്‍ക്ക് അണുബാധയേറ്റിട്ടില്ല.

എറണാകുളം: മസ്തകത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ ചരിഞ്ഞ കൊമ്പന്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. തലച്ചോറിനേറ്റ അണുബാധയാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. മസ്തകത്തിലും തുമ്പികൈയിലും പുഴുവരിച്ചിരുന്നു, എന്നാൽ മറ്റ് ആന്തരികാവയങ്ങള്‍ക്ക് അണുബാധയേറ്റിട്ടില്ല. ഹൃദയാഘാതം മൂലമാണ് ആന ചരിഞ്ഞതെന്നും സ്ഥിരീകരിച്ചു.
അതിരപ്പള്ളിയിൽ നിന്ന് മസ്തകത്തിൽ മുറിവേറ്റ് കോടനാട്ടേക്ക് എത്തിച്ച് ചികിത്സ നൽകുന്നതിനിടെയിലാണ് കൊമ്പൻ ചരിഞ്ഞത്.ഒരു അടിയോളം ആഴത്തിലുള്ള മുറിവ് ആനയുടെ മസ്തകത്തിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് ആരോഗ്യനില മോശമായിരുന്നു. ഇതിനിടെ ചികിത്സ നൽകുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു.
Also Read: അതിരപ്പള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ് ചികിത്സയിലിരുന്ന കാട്ടാന ചെരിഞ്ഞു
കഴിഞ്ഞ ബുധനാഴ്ച രാവിലെ 7.15-ഓടെയാണ് മസ്തകത്തിൽ പരിക്കേറ്റ കൊമ്പനെ വനം വകുപ്പിൻ്റെ പ്രത്യേക സംഘത്തിൻ്റെ നേതൃത്വത്തിൽ മയക്കുവെടിവെച്ചത്. ഇതോടെ മയങ്ങിവീണ കാട്ടാനയെ കുങ്കിയാനാകളുടെ സഹായത്തോടെ ആനിമൽ ആംബുലന്‍സിൽ കോടനാട്ടിലേക്ക് എത്തിക്കുകയായിരുന്നു. ഇതിനു പിന്നാലെ സാധ്യമായ വിദഗ്ധചികിത്സ നൽകിയിരുന്നു. എന്നാൽ ദൗത്യം പൂർണം വിജയമെന്ന് പറയാനായില്ലെന്നും ആന രക്ഷപ്പെടാൻ 30 ശതമാനം മാത്രമേ ചാൻസുള്ളുവെന്നും ഡോക്ടർ അരുൺ സക്കറിയ അടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു.
മുറിവ് കാരണം തുമ്പിക്കൈയില്‍ വെള്ളം കോരി കുടിക്കുന്നതിനും ശ്വസിക്കുന്നതിനും ഏറെ പ്രയാസമുണ്ടായിരുന്നു. മുറിവിന്റെ വേദന കാരണം ആന പുറത്തേക്കും മുറിവിലേക്കും നിരന്തരം മണ്ണ് വാരി ഇടുന്നുണ്ടായിരുന്നു. അതെല്ലാം വൃത്തിയാക്കിക്കൊണ്ടായിരുന്നു ആനയെ പരിചരിച്ചിരുന്നത്.
കഴിഞ്ഞ മാസം 15-ാം തിയതിയാണ് പ്ലാന്റേഷന്‍ തോട്ടത്തില്‍ മസ്തകത്തിൽ പരിക്കേറ്റ കൊമ്പനെ കണ്ടെത്തുന്നത്. ഇതോടെ മയക്കുവെടി വച്ച് ചികിത്സ നല്‍കിയിരുന്നു എന്നാൽ പിന്നീട് മുറിവിൽ പുഴുവരിച്ചതോടെ വീണ്ടും മുറിവ് ഗുരുതരമാവുകയായിരുന്നു. അതോടെയാണ് വീണ്ടും മയക്കുവെടിവച്ച് കോടനാടിലെത്തിച്ചത്.