VD Satheesan: കേരളത്തെ നിക്ഷേപസൗഹൃദ സംസ്ഥാനമാക്കാൻ സർക്കാരിന് പൂർണ പിന്തുണ നൽകുന്നു; ഇത് പുതിയ പ്രതിപക്ഷ സംസ്കാരം: വിഡി സതീശൻ
VD Satheesan Full Support To State Government: കേരളത്തെ നിക്ഷേപസൗഹൃദ സംസ്ഥാനമാക്കാൻ സംസ്ഥാനസർക്കാരിന് പിന്തുണനൽകുന്നു എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.

കേരളത്തെ നിക്ഷേപസൗഹൃദ സംസ്ഥാനമാക്കാൻ സർക്കാരിന് പൂർണപിന്തുണ നൽകുന്നു എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഷ്ട്രീയത്തിനതീതമായി നിക്ഷേപകർക്ക് അനുകൂല സാഹചര്യമൊരുക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ നാല് വർഷത്തിനിടെ സംസ്ഥാനത്ത് തങ്ങൾ ഒരു ഹർത്താൽ പോലും നടത്തിയിട്ടില്ല. ഇതിലൂടെ കേരളത്തിൽ പുതിയ ഒരു പ്രതിപക്ഷ സംസ്കാരത്തിന് തുടക്കം കുറിയ്ക്കുകയാണ്. ഇപ്പോഴത്തെ സർക്കാർ പ്രതിപക്ഷത്ത് എത്തുമ്പോഴും ഇത് തുടരണമെന്നും വിഡി സതീശൻ പറഞ്ഞു.
കേരളത്തിൽ വ്യവസായത്തിന് അനുകൂലമായ സാഹചര്യമാണ്. രാജ്യത്താദ്യമായി സ്റ്റാർട്ടപ്പ് പോളിസി കൊണ്ടുവന്ന സംസ്ഥാനമാണ് കേരളം. ഇൻഫോപാർക്ക്, ടെക്നോപാർക്ക്, സ്റ്റാർട്ടപ്പ് മിഷൻ തുടങ്ങിയ സ്ഥാപനങ്ങൾ ഐടി മേഖലയെ മുന്നോട്ടുനയിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. വ്യവസായാനുകൂല സംവിധാനങ്ങൾ ഒരുക്കുന്നതിൽ കെ.എസ്.ഐ.ഡി.സിയും കിൻഫ്രയും നിർണായക പങ്കായി. ജിം, എമേർജിങ് കേരള നിക്ഷേപക സംഗമങ്ങൾ വലിയ വിജയമായതിന് പിന്നിലും ഇതായിരുന്നു.




ഒരുകാലത്ത് ട്രേഡ് യൂണിയനുകളുടെ ഇടപെടലിന്റെ പേരിൽ കുപ്രസിദ്ധമായിരുന്ന സംസ്ഥാനമാണ് കേരളം. താനും വ്യവസായ മന്ത്രിയും ഉൾപ്പെടെയുള്ള പലരും പല ട്രേഡ് യൂണിയനുകളെ നയിച്ചിട്ടുണ്ട്. കഴിഞ്ഞ 15-20 വർഷത്തിനിടെ സംസ്ഥാനത്ത് ട്രേഡ് യൂണിയൻ സമരങ്ങൾ ഉണ്ടായിട്ടില്ല. കമ്പനികൾ ലാഭത്തിലാകുമ്പോൾ തൊഴിലാളികൾക്ക് ഇൻസെന്റീവ് നൽകുന്ന രീതിയാണ് ഇപ്പോഴുള്ളത്. തങ്ങൾ പുതുതലമുറ ട്രേഡ് യൂണിയനുകളുടെ വക്താക്കളാണ് എന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
Also Read: Shashi Tharoor: പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനം സിപിഎമ്മിൻ്റെ കണക്കുകളല്ല; കേരളത്തിന് വേണ്ടിയാണ് സംസാരിക്കുന്നതെന്ന് ശശി തരൂർ
കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമായെന്ന മുതിർന്ന കേതാവ് ശശി തരൂരിൻ്റെ ലേഖനത്തിനെതിരെ വിഡി സതീശൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു. കോൺഗ്രസ് ദേശീയനേതൃത്വവും ലേഖനത്തിൽ അതൃപ്തി അറിയിച്ചു. ഇതിന് പിന്നാലെ കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കണമെന്നതാണ് തങ്ങളുടെ നിലപാടെന്ന് വിഡി സതീശൻ വിശദീകരിച്ചു. അതിനായി സംസ്ഥാന സർക്കാരിന് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രതിപക്ഷം വിമർശിച്ചത് യാഥാർത്ഥ്യ ബോധമില്ലാത്ത കണക്കുകളെയാണ്. സംരംഭങ്ങൾ പെരുപ്പിച്ച് കാട്ടുന്നതാണ് പ്രതിപക്ഷം ചോദ്യം ചെയ്തത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.