Thiruvananthapuram New Year Restrictions: കനത്ത സുരക്ഷയിൽ ന്യൂയർ ആഘോഷം; തലസ്ഥാനത്ത് വാഹന പരിശോധന, ഇവിടേക്കുള്ള യാത്ര ശ്രദ്ധിക്കണം
Thiruvananthapuram New Year Celebration: വാഹന പരിശോധനയ്ക്കും സുരക്ഷയ്ക്കുമായി 1,200 പോലീസുകാരെയാണ് തലസ്ഥാന നഗരിയിൽ വിന്യസിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് ആറ് മുതൽ പോലീസ് പരിശോധന ആരംഭിക്കും. തിരക്ക് വർധിച്ചാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.
തിരുവനന്തപുരം: പുതുവർഷത്തെ ആഘോഷപൂർവം വരവേൽക്കാനൊരുങ്ങി തലസ്ഥാന നഗരം. ജില്ലയുടെ പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ശംഖുമുഖം, കോവളം, വെള്ളാർ, വർക്കല, നെയ്യാർ ഡാം, പൊന്മുടി തുടങ്ങിയ കേന്ദ്രങ്ങളിലാണ് വിവിധ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ വാഹന നിയന്ത്രണങ്ങളും വാഹന പരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കോവളം തീരത്തും പരിസരത്തും കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ന്യൂയർ തലേന്ന് ഏർപ്പെടുത്തിയിരിക്കുന്നത്. വാഹനപരിശോധന ഉൾപ്പെടെ ശക്തമാക്കാനാണ് നീക്കം. തലസ്ഥാനത്ത് ഇന്നലെ രാത്രി മുതൽക്കെ വാഹന പരിശോധന കർശനമാക്കിയിരുന്നു. വലിയവാഹനങ്ങൾ ഇന്നത്തെ ദിവസം കോവളം ബീച്ചിലേക്ക് കടത്തിവിടില്ലെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
ALSO READ: കൊച്ചിക്കാരേ, ന്യൂഇയർ ആഘോഷിക്കാൻ ഈ വഴിയൊന്നും പോകല്ലേ, ഗതാഗത നിയന്ത്രണങ്ങൾ അറിയാം…
ഇവ ബൈപാസിൽ ഗതാഗത തടസ്സമില്ലാത്ത തരത്തിൽ പാർക്ക് ചെയ്യണമെന്നാണ് നിർദ്ദേശം. കാർ പോലുള്ളവ ഉച്ചവരെ കടത്തിവിട്ടിരുന്നു. തീരത്തെ ആഘോഷപരിപാടികൾ സംബന്ധിച്ച് പോലീസിനെ മുൻകൂട്ടി അറിയിക്കണമെന്നാണ് നിർദ്ദേശം. ഡിജെ പോലുള്ള പരിപാടികൾക്കും മുൻകൂർ അനുമതി ആവശ്യമുണ്ട്. രാത്രി ഒരു മണിയോടെ എല്ലാ പരിപാടികളും അവസാനിപ്പിക്കുന്ന തരത്തിലാകണം ക്രമീകരണമെന്നും പോലീസ് നിർദേശത്തിൽ പറയുന്നു.
വാഹന പരിശോധനയ്ക്കും സുരക്ഷയ്ക്കുമായി 1,200 പോലീസുകാരെയാണ് തലസ്ഥാന നഗരിയിൽ വിന്യസിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് ആറ് മുതൽ പോലീസ് പരിശോധന ആരംഭിക്കും. തിരക്ക് വർധിച്ചാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. കൂടാതെ ഡിജെ പാർട്ടിക്കിടയിൽ പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ പോലീസിൻ്റെ ഭാഗത്ത് നിന്ന് പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രത്യേക പരിപാടികൾ
കോവളം ക്രാഫ്റ്റ് വില്ലേജിലും ശംഖുമുഖത്തും തീരദേശത്തെ വിവിധ ബീച്ചുകളിലുമായി രാത്രി 12 മണിയോടെ പാപ്പാഞ്ഞിയെ കത്തിക്കും. വേളി സെന്റ് ആൻഡ്രൂസ് ബീച്ചിലും കലാ പരിപാടികൾ ഏർപ്പെടുത്തിയിട്ടുണ്ട്. കനകക്കുന്ന്, മാനവീയം വീഥി എന്നിവിടങ്ങളിൽ പുതുവർഷത്തെ വരവേൽക്കാൻ സംഗീത നിശയടക്കം സജ്ജമാക്കിയിട്ടുണ്ട്. നഗരത്തിലെ എല്ലാ പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഡിജെ പാർട്ടി സജ്ജീകരിച്ചിട്ടുണ്ട്. പല ഹോട്ടലുകളിലെയും ബുക്കിങ് നേരത്തെ തന്നെ പൂർത്തിയായിരുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മിക്കയിടത്തും റൂമുകൾ അടക്കം നേരത്തെ ബുക്കിങ് ഫുള്ളായിരുന്നു.