Onam Bumper 2025 Winner Sarath : ‘ഭാഗ്യം തെളിഞ്ഞത് ഓഫീസിലേക്ക് പോകുംവഴി, ഓണം ബമ്പര്‍ എടുക്കുന്നത് ആദ്യമായി’
Onam Bumper 2025 Winner Sarath Responds: തുറവൂരിലെ എസ്ബിഐ ശാഖയില്‍ ബമ്പര്‍ ടിക്കറ്റ് സമര്‍പ്പിച്ചതിന് ശേഷമാണ് താനാണ് ആ ഭാഗ്യശാലിയെന്ന് ശരത് എസ് നായര്‍ ലോകത്തോട് വിളിച്ചുപറഞ്ഞത്. സഹോദരനൊപ്പമാണ് ശരത് ബാങ്കിലെത്തിയത്. തുടര്‍ന്ന് തന്റെ 'വിജയവഴി'യെക്കുറിച്ച് ശരത് മാധ്യമങ്ങളോട് മനസ് തുറന്നു
കാണാമറയത്തുള്ള ഭാഗ്യശാലിയെ കണ്ടെത്താനുള്ള ആകാംക്ഷയിലായിരുന്നു രണ്ട് ദിവസമായി മലയാളികള്‍. തിരുവോണം ബമ്പര്‍ നറുക്കെടുത്തത് മുതല്‍ ഒന്നാം സമ്മാനം കൊണ്ടുപോയത് ആരായിരിക്കുമെന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവരായി ആരും കാണില്ല. പതിവുപോലെ ഊഹാപോഹങ്ങള്‍ പ്രചരിച്ചു. എറണാകുളത്തുള്ള ഒരു സ്ത്രീയെ ചുറ്റിപ്പറ്റിയായിരുന്നു കിംവദന്തികളേറെയും. അഭ്യൂഹങ്ങള്‍ വ്യാപകമാകുമ്പോഴും കാണാമറയത്തുള്ള ആ ഭാഗ്യശാലി നിശബ്ദനായി തുടര്‍ന്നു. ഒടുവില്‍ രണ്ട് ദിവസങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച്, മറ നീക്കി ആ ‘കോടീശ്വരന്‍’ പുറത്തുവന്നു. ആലപ്പുഴ തുറവൂര്‍ സ്വദേശി ശരത് എസ് നായര്‍.
രണ്ട് ദിവസമെങ്കില്‍ രണ്ട് ദിവസം, അത്രയും മണിക്കൂറുകള്‍ ഈ വിവരം മൂടിവച്ച ശരതിന്റെ പക്വത പ്രശംസനീയമാണ്. തുറവൂരിലെ എസ്ബിഐ ശാഖയില്‍ ബമ്പര്‍ ടിക്കറ്റ് സമര്‍പ്പിച്ചതിന് ശേഷമാണ് താനാണ് ആ ഭാഗ്യശാലിയെന്ന് ശരത് ലോകത്തോട് വിളിച്ചുപറഞ്ഞത്. സഹോദരനൊപ്പമാണ് ശരത് ബാങ്കിലെത്തിയത്. തുടര്‍ന്ന് തന്റെ ‘വിജയവഴി’യെക്കുറിച്ച് ശരത് മാധ്യമങ്ങളോട് മനസ് തുറന്നു.
ബമ്പര്‍ നേടിയതിനെക്കുറിച്ച് ആദ്യം പുറത്തുപറയാത്തത്, അത് പരിശോധിച്ച് ഉറപ്പുവരുത്താന്‍ വേണ്ടി മാത്രമായിരുന്നുവെന്ന് ശരതും സഹോദരനും വ്യക്തമാക്കി. വളരെ സന്തോഷം തോന്നുന്നു. ഒന്നും പ്ലാന്‍ ചെയ്തിട്ടില്ല. എല്ലാം ആലോചിച്ച് ചെയ്യും. ചെറിയ ലോട്ടറികള്‍ എടുത്തിട്ടുണ്ട്. ഓണം ബമ്പര്‍ ആദ്യമായാണ് എടുക്കുന്നതെന്നും ശരത് വെളിപ്പെടുത്തി.
Also Read: Onam Bumper 2025 Winner: ബമ്പറടിച്ചയാളെ കിട്ടി; 25 കോടിയുടെ ഭാഗ്യവാൻ പെയിൻ്റ് കട ജീവനക്കാരൻ
ബമ്പര്‍ എടുത്തത് ഓഫീസിലേക്ക് പോകുംവഴി
കഴിഞ്ഞ 12 വര്‍ഷമായി നെട്ടൂര്‍ നിപ്പോണ്‍ പെയിന്റ്‌സിലാണ് ശരത് ജോലി ചെയ്യുന്നത്. പതിവുപോലെ ഇന്ന് രാവിലെയും ഓഫീസിലെത്തിയിരുന്നു. അപ്പോഴും ശരതാണ് കേരളം തേടുന്ന ഭാഗ്യശാലിയെന്ന് സഹപ്രവര്‍ത്തകര്‍ക്ക് മനസിലായിരുന്നില്ല. ഓഫീസിലേക്ക് പോകുന്ന വഴിയിലാണ് ബമ്പറെടുത്തതെന്ന് ശരത് മാധ്യമങ്ങളോട് പറഞ്ഞു.
”കടങ്ങളൊക്കെ തീര്‍ക്കണം. കുടുംബാംഗങ്ങളുമായി ആലോചിച്ച് തീരുമാനിക്കും. സുഹൃത്തുക്കളൊക്കെ വിളിക്കുന്നുണ്ട്. എല്ലാവരും ഇപ്പോഴാണ് അറിയുന്നത്. കണ്‍ഫേം ചെയ്യാനാണ് മൂന്ന് ദിവസം മറ്റുള്ളവരോട് പറയാത്തത്. ആദ്യം സഹോദരനോടും, ഭാര്യയോടും, മറ്റ് കുടുംബാംഗങ്ങളോടും പറഞ്ഞു. ആദ്യം കണ്ടപ്പോള്‍ വിശ്വസിക്കാനായില്ല. ഓഫീസില്‍ വച്ചാണ് ആദ്യം നോക്കിയത്. വീട്ടില്‍ പോയിട്ടാണ് ഉറപ്പിച്ചത്. ഒറ്റ ബമ്പറേ എടുത്തുള്ളൂ”-ശരത് മനസ് തുറന്നു.