Thrissur Firecracker Explosion: വെടിക്കെട്ട് പുര അപകടം: ഒരാൾ കൂടി മരിച്ചു; മരണസംഖ്യ16 ആയി
Thrissur Firecracker Blast Death Toll: ഏപ്രിൽ 21നാണ് അപകടം ഉണ്ടായത്. 13 പേരുടെ മരണം ഉടൻ സ്ഥിരീകരിച്ചിരുന്നു. 40-ഓളം പേര്‍ക്കാണ് പരിക്കേറ്റത്. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് തിരുവമ്പാടി ദേവസ്വത്തിനു വേണ്ടി വെടിക്കോപ്പുകള്‍ നിര്‍മ്മിച്ചുകൊണ്ടിരുന്ന സ്ഥലത്താണ് ദുരന്തമുണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
തൃശ്ശൂർ: കേരളത്തെ നടുക്കിയ തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടത്തിൽ മരണസംഖ്യ ഉയരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഉണ്ണികൃഷ്ണനാണ് (58) കഴിഞ്ഞ ദിവസം മരിച്ചത്. എടപ്പാൾ സ്വദേശിയാണ്. ഇതോടെ മരണസംഖ്യ 16 ആയി. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീശനും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. അപകടത്തിൽ 90 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.
കഴിഞ്ഞ ഏപ്രിൽ 21നാണ് അപകടം ഉണ്ടായത്. 13 പേരുടെ മരണം ഉടൻ സ്ഥിരീകരിച്ചിരുന്നു. 40-ഓളം പേര്‍ക്കാണ് പരിക്കേറ്റത്. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് തിരുവമ്പാടി ദേവസ്വത്തിനു വേണ്ടി വെടിക്കോപ്പുകള്‍ നിര്‍മ്മിച്ചുകൊണ്ടിരുന്ന സ്ഥലത്താണ് ദുരന്തമുണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സ്ഫോടനമുണ്ടാകാനുള്ള കാരണമാണ് വിദഗ്ധ സംഘം പരിശോധിക്കുന്നത്. ദുരന്തത്തിൽ ജുഡിഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ ഏകാംഗ ജുഡീഷ്യൽ കമ്മീഷനാണ് അന്വേഷണത്തിന് ചുമതല.
ഏപ്രിൽ 21ന് വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസന്‍സി സതീഷിന്റെ വെടിക്കെട്ട് പുരയിലാണ് ദുരന്തമുണ്ടായത്. അഞ്ച് താൽകാലിക പുരകളിലായിരുന്നു വെടിക്കോപ്പുകളുടെ നിർമാണ് നടന്നത്. ഈ അഞ്ചിടത്തും തീ പടർന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്. പ്രദേശത്തെ മരങ്ങൾ പോലും നിന്നു കത്തി. ശരീരഭാഗങ്ങള്‍ ചിതറിത്തെറിച്ച നിലയിലായിരുന്നു കിടന്നതെന്നും സമീപവാസികൾ പറഞ്ഞിരുന്നു.
ALSO READ: കൊച്ചിയിൽ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കാൻ കൊണ്ടുപോയ പ്രതികൾ ചാടിപ്പോയി; ഒരാളെ പിടികൂടി
വെടിക്കെട്ട് പുര അപകടം – ധനസഹായം
ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം രൂപ സാമ്പത്തിക സഹായം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് ദുരന്ത പ്രതികരണ നിധി പ്രകാരം നൽകുന്ന തുകയ്ക്ക് പുറമേ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ അടിയന്തര സഹായം അനുവദിക്കും.
പരിക്കേറ്റവർക്ക് ആറ് മാസത്തെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിന് പുറമേ ദുരന്ത പ്രതികരണ നിധിയിൽ നിന്നും അനുവദനീയമായ തുകയും ചികിത്സാ സഹായമായി നൽകുന്നതാണ്. ആറ് മാസത്തിൽ അധികമായി ചികിത്സ വേണ്ടി വേണ്ടിവന്നാൽ മെഡിക്കൽ ബോർഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ശുപാർശ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളിൽ ചികിത്സ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും.
രക്ഷാപ്രവർത്തനങ്ങൾക്കും തിരച്ചിലിനും വേണ്ടി സ്വകാര്യ വ്യക്തികളുടെ മതിൽ പൊളിക്കുകയും വയൽ നികത്തുകയും ചെയ്തിരുന്നു. ഇത് പൂവ്വ സ്ഥിതിയിൽ ആക്കുന്നതിന് ചെലവാകുന്ന തുകയും ദുരന്ത പ്രതികരണ നിധിയിൽ നിന്ന് അനുവദിക്കുന്നതാണ്. അടിയന്തര പ്രതികരണത്തിനായി കഴിഞ്ഞ ദിവസം 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. ദുരന്ത പ്രതികരണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള ചെലവുകൾ ഈ തുകയിൽ നിന്ന് ചെലവഴിക്കാൻ കളക്ടർക്ക് അനുമതി നൽകി. സ്ഫോടനത്തിൽ സമീപത്തെ വീടുകൾക്കുണ്ടായ നാശനഷ്ടത്തിന്റെ തോത് കണക്കാക്കി അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനും എസ് ഡി ആര്‍ എഫില്‍ നിന്നും തുക ലഭ്യമാക്കാനും കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.