Thrissur Firecracker Blast: തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് ഉണ്ടായേക്കില്ല; മരിച്ചവരെ തിരിച്ചറിയാനാകാതെ ബന്ധുക്കള്‍
Fireworks in Doubt at Thrissur Pooram Following Deadly Incident: വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവരെ തിരിച്ചറിയാന്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പോലും സാധിക്കുന്നില്ല. മാധ്യമങ്ങളിലൂടെ പുറത്തുവന്ന ദൃശ്യങ്ങള്‍ കണ്ട് നിരവധിയാളുകളാണ് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് എത്തിയത്.
തൃശൂര്‍: ഈ വര്‍ഷത്തെ തൃശൂര്‍ പൂരം വെടിക്കെട്ട് ഇല്ലാതെ നടത്താന്‍ ആലോചന. മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. പൂരം ആര്‍ഭാടങ്ങളില്ലാതെ നടത്തുന്ന കാര്യവും പരിഗണനയില്‍. വിഷയത്തില്‍ സര്‍ക്കാരുകള്‍ തീരുമാനമെടുക്കട്ടെ എന്ന നിലപാടിലാണ് ദേവസ്വം. സര്‍ക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് തിരുവമ്പാടി ദേവസ്വം ബോര്‍ഡ്.
വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവരെ തിരിച്ചറിയാന്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പോലും സാധിക്കുന്നില്ല. മാധ്യമങ്ങളിലൂടെ പുറത്തുവന്ന ദൃശ്യങ്ങള്‍ കണ്ട് നിരവധിയാളുകളാണ് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് എത്തിയത്. എന്നാല്‍ ഉറ്റവരെ കണ്ടെത്താന്‍ സാധിക്കാതെ നിസ്സഹായരായി മാത്രം അവര്‍ക്ക് നില്‍ക്കേണ്ടി വന്നു.
അപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും. 13 പേരുടെ മൃതദേഹഭാഗങ്ങള്‍ മാത്രമാണ് ഇതുവരെ കണ്ടെടുത്തത്. എന്നാല്‍ ഇതില്‍ ഏഴ് പേരുടെ മരണമേ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടുള്ളൂ. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമേ കൃത്യമായ കണക്കുകള്‍ ലഭ്യമാകൂ. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികളും കഴിഞ്ഞ ദിവസം തന്നെ ആരംഭിച്ചിരുന്നു.
രാജീവ് ഗാന്ധി സെന്റര്‍ഫോര്‍ ബയോടെക്‌നോളജിയില്‍ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് സംഭവസ്ഥലത്ത് പരിശോധനകള്‍ നടത്താനായി എത്തും. ഇന്ന് പുലര്‍ച്ചയോടെ മൃതദേഹഭാഗങ്ങള്‍ക്കായുള്ള തിരച്ചില്‍ വീണ്ടും ആരംഭിച്ചിട്ടുണ്ട്. മുപ്പതിനും നാല്‍പതിനും ഇടയില്‍ പ്രായമുള്ള ആളുകളാണ് അപകടത്തില്‍ ഉള്‍പ്പെട്ടതെന്നാണ് നിഗമനം. എന്നാല്‍ എത്രത്തോളം ആളുകള്‍ ഉണ്ടെന്ന കാര്യം വ്യക്തമല്ല.
അപകട സ്ഥലത്ത് നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ മൂന്ന് കെടാവര്‍ നായകളെ എത്തിക്കാനാണ് നീക്കം. മാത്രമല്ല, സ്‌ഫോടക വസ്തുക്കള്‍ ഇനിയുമുണ്ടോ എന്നറിയാന്‍ മൂന്ന് നായകളെ വെച്ച് മറ്റൊരു പരിശോധനയും നടത്തുംയ മുണ്ടത്തിക്കോട് അപകടം നടന്ന പ്രദേശത്തിന് സമീപത്തുള്ള വീടുകളില്‍ നിന്നും മറ്റും ആളുകളെ കഴിഞ്ഞ ദിവസം തന്നെ ഒഴിപ്പിച്ചിരുന്നു.
അഞ്ച് ഷെഡ്ഡുകളിലായാണ് പടക്ക നിര്‍മ്മാണം നടന്നത്. നാല്‍പ്പതോളം പേര്‍ ഇവിടെ ജോലി ചെയ്തിരുന്നു. പടക്കനിര്‍മാണ കേന്ദ്രത്തിന് ഫയര്‍ സേഫ്റ്റി വകുപ്പിന്റെ ലൈസന്‍സ് ലഭിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. അപകടത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. വിശദമായ പരിശോധനകള്‍ക്ക് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാനാണ് നീക്കം.
അപകടത്തില്‍ പരിക്കേറ്റ പത്തോളം പേര്‍ നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും 50 ശതമാനത്തിന് മുകളില്‍ പൊള്ളലേറ്റിട്ടുണ്ട്. മൂന്നുപേരുടെ നില അതീവഗുരുതരമാണ്, ഇവരില്‍ രണ്ടുപേരെ വെന്റിലേറ്ററിലേക്ക് മാറ്റി.
അതേസമയം, അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.
അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും വിതരണം ചെയ്യുമെന്ന് മോദി അറിയിച്ചു.