Man Flashes at Student: ബസിനുള്ളിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിക്ക് 2 വർഷം തടവ്
Trivandrum Bus Harassment Case: പിഴത്തുക അതിജീവിതയ്ക്ക് നൽകാൻ കോടതി വിധിച്ചു. അല്ലാത്തപക്ഷം രണ്ടു മാസം അധിക കഠിനതടവ് അനുഭവിക്കണമെന്ന് വിധിയിൽ പറയുന്നു.
തിരുവനന്തപുരം: ബസിനുള്ളിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ പ്രതിക്ക് രണ്ടു വർഷം കഠിനതടവും 10,000 രൂപ പിഴയും. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ് കുമാറാണ് ശിക്ഷ വിധിച്ചത്. നെടുമങ്ങാട് കല്ലിയോട് തീർത്ഥങ്കര സ്വദേശി അനിൽകുമാറിനെ( 45) ആണ് ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകാൻ കോടതി വിധിച്ചു. അല്ലാത്തപക്ഷം രണ്ടു മാസം അധിക കഠിനതടവ് അനുഭവിക്കണമെന്ന് വിധിയിൽ പറയുന്നു.
2023 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ട്യൂഷൻ കഴിഞ്ഞ ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടിലേക്ക് മടങ്ങാനായി നെടുമങ്ങാട് ബസ് ഡിപ്പോയിൽ പാർക്ക് ചെയ്തിരുന്ന ബസിൽ കയറിയതായിരുന്നു പെൺകുട്ടി. ഈ സമയത്ത് പെൺകുട്ടിക്ക് നേരെ എതിർ സീറ്റിലിരുന്ന അനിൽകുമാർ നഗ്നതാപ്രദർശനം നടത്തുകയായിരുന്നു.
ഭയന്ന കുട്ടി സുഹൃത്തുക്കളെ വിളിച്ചു. എന്നാൽ, അവരുടെ മുന്നിലും പ്രതി ഇത് തന്നെ ആവർത്തിച്ചുവെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതും ഇപ്പോൾ ശിക്ഷ വിധിച്ചതും. പ്രോസിക്യൂഷനു വേണ്ടി കോടതിയിൽ ഹാജരായത് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഡി ആർ പ്രമോദാണ്.
ALSO READ: മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; മന്ത്രിസഭായോഗത്തിൽ തീരുമാനം
പ്രോസിക്യൂഷൻ 16 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകളും രണ്ട് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. അന്ന് നെടുമങ്ങാട് സബ്ഇൻസ്പെക്ടറായിരുന്ന ശ്രീലാൽ ചന്ദ്രശേഖർ ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.