Medical Negligence in Trivandrum: ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങി; തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഗുരുതര വീഴ്ച
Trivandrum General Hospital Medical Negligence: ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്. കട്ടക്കട മലയൻകീഴ് സ്വദേശി സുമയ്യയാണ് പരാതിക്കാരി.
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതിയുമായി യുവതി. ശസ്ത്രക്രിയയ്ക്കിടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്. കട്ടക്കട മലയൻകീഴ് സ്വദേശി സുമയ്യയാണ് പരാതിക്കാരി. സംഭവത്തിൽ ആരോഗ്യവകുപ്പിനും പ്രതിപക്ഷ നേതാവിനും യുവതി പരാതി നൽകിയിട്ടുണ്ട്
2023 മാർച്ച് 22നാണ് തൈറോയ്‌ഡിനെ തുടർന്ന് സുമയ്യ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. ഡോ. രാജീവ് കുമാർ ആണ് സുമയ്യയുടെ ശസ്ത്രക്രിയ നടത്തിയത്. തൈറോയ്ഡ് ഗ്രന്ഥി എടുത്തുകളയുന്ന ശസ്ത്രക്രിയയ്ക്ക് ശേഷം, ഞരമ്പ് കിട്ടാതെ വന്നതോടെ രക്തവും മരുന്നുകളും നൽകാനായി സെൻട്രൽ ലൈനിട്ടിരുന്നു. ഇതിന്റെ ഗൈഡ് വയറാണ് നെഞ്ചിൽ കുടുങ്ങിയതെന്നാണ് വിവരം. ശസ്ത്രക്രിയ പൂർത്തിയായതിന് ശേഷം ഇത് തിരികെ എടുത്തില്ലെന്നാണ് പരാതി.
ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു ആഴ്ചയോളം ആശുപത്രിയിൽ കഴിഞ്ഞ യുവതി, വീട്ടിലേക്ക് മടങ്ങിയെങ്കിലും ഇടയ്ക്കിടെ ശ്വാസതടസമുണ്ടായി. തുടർന്ന് അടുത്ത രണ്ട് വർഷത്തോളം ഇതേ ഡോക്ടറുടെ അടുത്ത് തന്നെ ചികിത്സ തുടർന്നിരുന്നു. എന്നാൽ, ശ്വാസതടസം കടുത്തതോടെ സുമയ്യ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തുടർന്ന് നടത്തിയ എക്സ്റേ പരിശോധനയിൽ നെഞ്ചിനകത്ത് ലാപ്രോസ്കോപ്പിക്ക് ഉപയോഗിക്കുന്ന ഗൈഡ് വയർ കണ്ടെത്തിയത്.
ALSO READ: സുഹൃത്തുക്കൾ കുഴിച്ചുമൂടിയ വിജിലിനായി തിരച്ചിൽ തുടരുന്നു; ഒന്നും കണ്ടെത്താനായില്ല
ഇതോടെ യുവതി ഡോ. രാജീവ് കുമാറിനെ സമീപിക്കുകയും അദ്ദേഹം പിഴവ് സമ്മതിക്കുകയും ചെയ്തു. മറ്റാരോടും പറയരുതെന്നും കീ ഹോൾ വഴി ട്യൂബ് എടുത്ത് നൽകാമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നീട്, ഈ ഡോക്ടറുടെ നിർദേശ പ്രകാരമാണ് യുവതി ശ്രീചിത്ര ആശുപത്രിയിൽ ചികിത്സ തേടിയത്. സിടി സ്കാൻ പരിശോധനയിൽ വയർ രക്തക്കുഴലുമായി ഒട്ടിപ്പോയതായി കണ്ടെത്തി.
ഇതോടെ, ഇത് ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ഡോക്ടർ കൈയൊഴിഞ്ഞതായും യുവതിയുടെ പരാതിയിൽ പറയുന്നു. ഇതിന് പിന്നാലെയാണ് യുവതി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയത്. സംഭവത്തിൽ ആശുപത്രി അധികൃതരോ ശസ്ത്രക്രിയ നടത്തിയ ഡോക്ടറോ വിശദീകരണം നൽകിയിട്ടില്ല. പരാതി പരിശോധിക്കുമെന്ന് ഡിഎംഒ അറിയിച്ചു.