Amoebic Meningoencephalitis: വീണ്ടും ജീവനെടുത്ത് അമീബിക് മസ്തിഷ്കജ്വരം: മരിച്ചത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മധ്യവയസ്കയും
Amoebic Meningoencephalitis Death In Kerala: വീട്ടിലെ കിണർ വെള്ളം ഉപയോഗിച്ചാണ് കുട്ടിയെ കുളിപ്പിച്ചതെന്ന് കുടുംബം നേരത്തെ അറിയിച്ചിരുന്നു. ഇതാകാം രോഗകാരണമായ ജലസ്രോതസെന്നാണ് അധികൃതർ പറയുന്നത്. മലപ്പുറം കാപ്പിൽ സ്വദേശിയായ 52 വയസുകാരിയാണ് മരിച്ച മറ്റൊരാൾ.
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മധ്യവയസ്കയുമാണ് മരിച്ചത്. ഇന്നലെയാണ് രണ്ട് മരണവും സംഭവിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിഞ്ഞ ഒരു മാസമായി രോഗം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു മൂന്ന് മാസം പ്രായമുള്ള കുഞ്ഞ്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് കുഞ്ഞിൻ്റെ മരണം സ്ഥിരീകരിച്ചത്.
കുട്ടിയുടെ മൃതദേഹം ഇന്ന് രാവിലെ സംസ്കരിക്കും. വീട്ടിലെ കിണർ വെള്ളം ഉപയോഗിച്ചാണ് കുട്ടിയെ കുളിപ്പിച്ചതെന്ന് കുടുംബം നേരത്തെ അറിയിച്ചിരുന്നു. ഇതാകാം രോഗകാരണമായ ജലസ്രോതസെന്നാണ് അധികൃതർ പറയുന്നത്. മലപ്പുറം കാപ്പിൽ സ്വദേശിയായ 52 വയസുകാരിയാണ് മരിച്ച മറ്റൊരാൾ.
രോഗം ബാധിതയായി കഴിഞ്ഞ മാസം അഞ്ചാം തീയതിയാണ് ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിക്കുന്നത്. മൃതദേഹം ഇന്നലെ തന്നെ സംസ്കരിച്ചു. ഇവർക്ക് രോഗം പകരാൻ കാരണമായത് വീടിന് സമീപത്തെ കുളമാണെന്ന നിഗമനത്തിലാണ് അധികൃതർ. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചുള്ള മരണം ആശങ്കാജനകമായി തുടരുകയാണ്.
അതേസമയം രോഗവ്യാപനം കിണറുകളിലെ വെള്ളത്തിലൂടെ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വീടുകളിലെയും സ്ഥാപനങ്ങളിലെയും കിണറുകൾ ക്ലോറിനേറ്റ് ചെയ്യുന്ന നടപടി സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. വാർഡ്തലത്തിൽ ആരോഗ്യ പ്രവർത്തകരാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക.
രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ഹരിത കേരളം മിഷന്റെയും സഹകരണത്തോടെയാണ് ആരോഗ്യ വകുപ്പ് ഈ കാമ്പെയിൻ നടത്തുന്നത്.