Vasanthi Cheruveettil: ട്രെക്കിങ് പഠിക്കാൻ സഹായിച്ചത് യൂട്യൂബ്; എവറസ്റ്റ് ബേസ് ക്യാമ്പിലെത്തി 59 വയസുകാരിയായ മലയാളി
Vasanthi Cheruveettil Travels To Everest: യൂട്യൂബ് വിഡിയോകളിലൂടെ ട്രെക്കിങ് പഠിച്ച് 59കാരിയായ മലയാളി എവറസ്റ്റ് ബേസ് ക്യാമ്പിലെത്തി. കണ്ണൂർ സ്വദേശിനിയായ വാസന്തി ചെറുവീട്ടിലാണ് പ്രായത്തെ തോല്പിച്ച് എവറസ്റ്റിലെത്തിയത്.

യൂട്യൂബ് വിഡിയോയിലൂടെ പരിശീലനം നേടി 59 വയസുകാരിയായ മലയാളി എവറസ്റ്റ് ബേസ് ക്യാമ്പിലെത്തി. കണ്ണൂർ സ്വദേശിനിയായ വാസന്തി ചെറുവീട്ടിലാണ് ഒറ്റയ്ക്ക് എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കിയത്. വാസന്തി തയ്യൽക്കാരിയാണ്. യാതൊരു തരത്തിലുള്ള പ്രൊഫഷണൽ ഗൈഡൻസും ഇല്ലാതെയാണ് വാസന്തി എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയത്.
യൂട്യൂബ് വിഡിയോകൾ കണ്ടാണ് വാസന്തി ട്രെക്കിംഗിൻ്റെ ബാലപാഠങ്ങൾ മനസ്സിലാക്കിയത്. നാല് മാസത്തോളം വീട്ടിൽ വച്ച് തന്നെ വാസന്തി സ്വയം പരിശീലനം നടത്തി. ദിവസവും നാല് മണിക്കൂർ നടക്കുമായിരുന്നു. ഒപ്പം കൃത്യമായ കായികാഭ്യാസവും ട്രക്കിങ് ബൂട്ട് അണിഞ്ഞുകൊണ്ടുള്ള പരിശീലനവും. ഫെബ്രുവരി 15ന് നേപ്പാളിനെ സുർകെയിൽ നിന്ന് വാസന്തി നടക്കാനാരംഭിച്ചു. ഫെബ്രുവരി 23ന് അവർ ബേസ് ക്യാമ്പിലെത്തി. 9 ദിവസം കൊണ്ടാണ് വാസന്തി തൻ്റെ യാത്ര പൂർത്തീകരിച്ചത്.
“ബേസ് ക്യാമ്പിലെത്തിയാൽ സെറ്റ് മുണ്ടണിഞ്ഞ് ഒരു ഫോട്ടോ എടുക്കണമെന്നുണ്ടായിരുന്നു. അതുകൊണ്ട് സെറ്റ്മുണ്ടുമായാണ് ഞാൻ പോയത്. ട്രക്കിങ് കുറച്ച് ബുദ്ധിമുട്ടായിരുന്നു. പക്ഷേ, യാത്ര പൂർത്തീകരിക്കാനായി. എന്താണ് ചെയ്യേണ്ടതെന്നറിയാമെങ്കിൽ സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യുക ബുദ്ധിമുട്ടല്ല. ആർജവമുണ്ടെങ്കിൽ എല്ലാം ശരിയായി നടക്കും.”- വാസന്തി പറഞ്ഞു.
Also Read: VD Satheesan: വക്കീലായിരുന്നപ്പോൾ 1.5 ലക്ഷം വരെ, എംഎൽഎ ശമ്പളം കണ്ട് കരഞ്ഞു പോയി- വിഡി സതീശൻ
ഇത് ആദ്യമായല്ല വാസന്തി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത്. കഴിഞ്ഞ വർഷം ഇവർ ഒറ്റയ്ക്ക് തായ്‌ലൻഡ് യാത്ര നടത്തിയിരുന്നു. ആദ്യം സുഹൃത്തുക്കളുമൊത്തുള്ള യാത്രയാണ് തീരുമാനിച്ചിരുന്നതെങ്കിലും ആളുകൾ പിന്മാറിയതോടെ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ വാസന്തി തീരുമാനിക്കുകയായിരുന്നു. വിനീത്, വിവേക് എന്ന രണ്ട് മക്കൾ നൽകുന്ന പ്രോത്സാഹനമാണ് വാസന്തിയുടെ ധൈര്യം.
എവറസ്റ്റിലേക്കുള്ള വാസന്തിയുടെ യാത്ര എളുപ്പമായിരുന്നില്ല. ലുക്ലയിലേക്കുള്ള അവരുടെ വിമാനം ആദ്യം മോശം കാലാവസ്ഥ കാരണം ക്യാൻസലാക്കിയിരുന്നു. നേപ്പാളിൽ വച്ച് പരിചയപ്പെട്ട ജർമ്മൻ ദമ്പതിമാരാണ് സുർകെ വഴിയുള്ള മറ്റൊരു വഴി വാസന്തിയ്ക്ക് പരിചയപ്പെടുത്തിയത്. യാത്രയ്ക്കിടെ ലോകത്തിൻ്റെ പലഭാഗത്തുള്ള ട്രെക്കർമാരെ വാസന്തി കണ്ടുമുട്ടി. അമേരിക്ക, കാനഡ, മെക്സിക്കോ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു അവർ എന്ന് വാസന്തി പറഞ്ഞു.
വിധവയായ വാസന്തി തയ്യലിലൂടെയാണ് യാത്രയ്ക്കുള്ള പണം കണ്ടെത്തുന്നത്. മക്കളും സഹായിക്കാറുണ്ട്. ഇനി ചൈനയിലെ വന്മതിൽ കാണണമെന്നതാണ് വാസന്തിയുടെ ആഗ്രഹം.