VD Satheesan Cabinet : ആഭ്യന്തരത്തിൽ അനുനയം ഫലം കണ്ടു! രമേശ് ചെന്നിത്തല വിഡി സതീശൻ മന്ത്രിസഭയിൽ
VD Satheesan Cabinet Formation Updates : രണ്ട് ദിവസത്തെ അനുനയ ചർച്ചകൾക്ക് ഒടുവിലാണ് വി ഡി സതീശൻ മന്ത്രിസഭയുടെ ഭാഗമാകാൻ രമേശ് ചെന്നിത്തല സമ്മതം നൽകിയത്. വിജിലൻസും രമേശ് ചെന്നിത്തലയ്ക്ക് നൽകും. കൂടാതെ ചെന്നിത്തല പക്ഷത്തുള്ള രണ്ട് പേരും ക്യാബിനെറ്റിൻ്റെ ഭാഗമാകുമെന്നും റിപ്പോർട്ടുകളുണ്ട്.

Vd Satheesan, Ramesh Chennithala
തിരുവനന്തപുരം : മന്ത്രിസഭ രൂപീകരിക്കാനുള്ള ഏറ്റവും വലിയ പ്രതിസന്ധി മറികടന്ന് നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഇടഞ്ഞ് നിന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള വിഡി സതീശൻ്റെ ശ്രമം ഏറ്റവും ഒടുവിൽ ഫലം കണ്ടു. ആഭ്യന്തര വകുപ്പ് നൽകിയാണ് വിഡി സതീശൻ രമേശ് ചെന്നിത്തലയെ തൻ്റെ മന്ത്രിസഭയിലേക്കെത്തിക്കുന്നത്. ആഭ്യന്തരത്തിനൊപ്പം വിജിലൻസും ചെന്നിത്തലയ്ക്ക് നൽകും. ഇതിന് പുറമെ മറ്റ് ആവശ്യങ്ങളും ചെന്നിത്തല മുന്നോട്ടുവെച്ചിട്ടുണ്ട്, അതും സമ്മതിച്ചതോടെയാണ് മന്ത്രിസഭയുടെ ഭാഗമാകാൻ മുതർന്ന കോൺഗ്രസ് നേതാവ് സമ്മതം അറിയിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ടാം ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ അവസാന രണ്ട് വർഷം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തത് രമേശ് ചെന്നിത്തലയായിരുന്നു.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഇടഞ്ഞു നിന്ന ചെന്നിത്തല വിഡി സതീശൻ മന്ത്രിസഭയിലേക്കില്ലയെന്ന കടുത്ത നിലപാടില്ലായിരുന്നു. എന്നാൽ രമേശ് ചെന്നിത്തലയെ പോലെയുള്ള സീനിയർ നേതാവ് മന്ത്രിസഭയ്ക്ക് പുറത്ത് നിൽക്കുമ്പോൾ കൂടുതൽ കല്ലുകടിക്ക് ഇടയാകുമെന്ന ദേശീയ നേതൃത്വത്തിന് നിർദേശത്തെ തുടർന്നാണ് വിഡി സതീശൻ അനുനയ ചർച്ചകൾക്ക് നേരിട്ട് ഇറങ്ങിയത്. ഇന്നലെയും ഇന്നുമായി നടന്ന ചർച്ചകൾക്കൊടുവിലാണ് ചെന്നിത്തല സമ്മതം മൂളിയത്. ആഭ്യന്തരത്തിന് പുറമെ തനിക്കൊപ്പമുള്ള ഒരാൾക്കും കൂടി ചെന്നിത്തല ക്യാബിനെറ്റിൽ സ്ഥാനം ആവശ്യപ്പെട്ടു. അൻവർ സാദത്ത്, ഐസി ബാലകൃഷ്ണൻ എന്നീ പേരുകളാണ് ചെന്നിത്തല മുന്നോട്ട് വെച്ചിട്ടുള്ളത്. കൂടാതെ ജോസഫ് വാഴക്കനെ കെപിസിസി അധ്യക്ഷ സ്ഥാനം നൽകണമെന്നുള്ള ഉപാധിയും രമേശ് ചെന്നിത്തല മുന്നോട്ട് വെക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ALSO READ : VD Satheesan: വിഡി സതീശന്റെ യാത്രകള്‍ക്ക് വാഹനവ്യൂഹം ഉണ്ടാകില്ല, പകരം പൈലറ്റും എസ്‌കോട്ടും മാത്രം
21 അംഗം മന്ത്രിസഭ
മെയ് 18-ാം തീയതി തിങ്കളാഴ്ച താൻ അടക്കം 20 അംഗ പൂർണമന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയെന്ന് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 10 മന്ത്രിമാരും ഒരു സ്പീക്കർ സ്ഥാനവുമാണ് കോൺഗ്രസിനുള്ളത്. ലീഗിന് അഞ്ചും കേരള കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പോ അല്ലെങ്കിൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനമോ നൽകും. ബാക്കിയുള്ളവർക്കായി നാല് എന്നിങ്ങിനെ മന്ത്രിസഭ രൂപീകരിക്കാനാണ് സതീശൻ ശ്രമിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമെ പ്രധാന വകുപ്പായി ധനകാര്യ വകുപ്പ് വിഡി സതീശൻ തന്നെ കൈകാര്യം ചെയ്യും. ചെന്നിത്തലയ്ക്ക് പുറമെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, സീനിയർ നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ മുരളീധരൻ, കെ സി വേണുഗോപാൽ പക്ഷക്കാരായ പി സി വിഷ്ണുനാഥ്, എം ലിജു, ചാണ്ടി ഉമ്മൻ, എ പി അനിൽകുമാർ, ബിന്ദു കൃഷ്ണ എന്നിവരാണ് ഇതുവരെ മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചേക്കുന്നത്. ഇവർക്ക് പുറമെ സാമുധായിക സമവാക്യം പരിഗണിച്ച് ഷാനിമോൾ ഉസ്മാൻ, ടി സിദ്ദിഖ്, അൻവർ സാദത്ത് എന്നിവരുടെയും ടിജെ വിനോദ്, എം വിൻസെൻ്റ് എന്നിവരുടെ പേരുകളിൽ ചർച്ച നടക്കുന്നുണ്ട്.
ലീഗിന് അഞ്ച് മന്ത്രിമാർ
ഇത്തവണയും മുസ്ലീം ലീഗിന് അഞ്ച് മന്ത്രിമാരെയാണ് സത്യപ്രതിജ്ഞ ചെയ്യുക. പി കെ കുഞ്ഞാലിക്കുട്ടി, കെ എം ഷാജി, പായറയ്ക്കൽ അബ്ദുള്ള, എൻ ഷംസുദ്ദീൻ, വിഇ അബ്ദുൽ ഗഫൂർ അല്ലെങ്കിൽ എകെഎം അഷറഫ് എന്നിവരെയാണ് മന്ത്രിസഭയിലേക്ക് ലീഗ് പരിഗണിക്കുന്നത്. അതേസമയം പികെ ബഷീറിന് മന്ത്രിസ്ഥാനമില്ല. മന്ത്രിസ്ഥാനം ജില്ല അടിസ്ഥാനത്തിൽ മലപ്പുറത്ത് മാത്രം നൽകാതെ കോഴിക്കോട്ടേക്കും കാസർകോട്ടേക്കും വീതിച്ച് നൽകാനാണ് ലീഗിൻ്റെ തീരുമാനം.
അതേസമയം ഏഴ് എംഎൽഎമാരായ കേരള കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനം വേണമെന്നുള്ള ആവശ്യമാണ് മുന്നോട്ട് വെക്കുന്നത്. എന്നാൽ ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് അല്ലെങ്കിൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം മാത്രമെ നൽകാനാകൂ എന്ന നിലപാടിലാണ് കോൺഗ്രസ്. ഒരു മന്ത്രിസ്ഥാനം മാത്രം നൽകുകയാണെങ്കിൽ സീനിയർ നേതാവ് മോൻസ് ജോസഫ് മന്ത്രിയാകും. രണ്ടാമതൊരു മന്ത്രിസ്ഥാനം ലഭിച്ചാൽ പിജെ ജോസഫിൻ്റെ മകൻ അപു ജോസഫാകും മന്ത്രിസ്ഥാനം ലഭിക്കുക. ബാക്കിയുള്ള ക്യാബിനെറ്റിൽ സിഎംപിയുടെ സിപി ജോൺ ടേം വ്യവസ്ഥയില്ലാതെ മന്ത്രിയാകും. ആർഎസ്പി ലഭിക്കുന്ന മന്ത്രിസ്ഥാനം ഷിബു ബേബി ജോൺ ഏറ്റെടുക്കും. തൊഴിലിന് പകരം ടൂറിസം വേണമെന്നാണ് ആർഎസ്പി ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടര വർഷത്തെ ടേം വ്യവസ്ഥയിൽ കേരള കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനുപ് ജേക്കബും പാലാ എംഎൽഎ മാണി സി കാപ്പനും മന്ത്രിസഭയിലേക്കെത്തും.