Minister Veena George: മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു; തുടർചികിത്സ തിരുവനന്തപുരത്ത്, മൊഴിയെടുക്കാൻ അന്വേഷണ സംഘം
Minister Veena George Health Update: രാത്രിയോടെ മന്ത്രിയുടെ ആരോഗ്യനിലയിൽ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രക്തസമ്മർദ്ദം ഇപ്പോൾ സാധാരണ നിലയിലായതായി ഡോക്ടർമാർ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ദീർഘദൂര യാത്രയ്ക്ക് അനുമതി നൽകിയത്.
തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് കെഎസ്‍യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രി വീണ ജോർജ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി വിട്ടു. തുടർചികിത്സയ്ക്കായി മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് നീക്കം. ഇന്നലെ രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് മന്ത്രിയെ തിരുവനന്തപുരത്തേക്ക് മാറ്റാൻ തീരുമാനമായത്.
രാത്രിയോടെ മന്ത്രിയുടെ ആരോഗ്യനിലയിൽ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രക്തസമ്മർദ്ദം ഇപ്പോൾ സാധാരണ നിലയിലായതായി ഡോക്ടർമാർ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ദീർഘദൂര യാത്രയ്ക്ക് അനുമതി നൽകിയത്. ഇതോടെ പുലർച്ചെ നാല് മണിക്ക് റോഡ് മാർഗ്ഗം മന്ത്രിയും സംഘവും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.
ALSO READ: നേടാം ഒരു പവൻ സ്വർണം! വീണാ ജോർജിനെ ആക്രമിക്കുന്ന വീഡിയോ ഹാജരാക്കിയാൽ ഒരു പവൻ; യൂത്ത് കോൺഗ്രസ്
ആംബുലൻസിന് പകരം സ്വന്തം വാഹനത്തിലാണ് മന്ത്രി യാത്ര ചെയ്യുന്നത്. മെഡിക്കൽ സംഘത്തിൻ്റെ നിരീക്ഷണത്തിലായിരിക്കും മന്ത്രിയുടെ യാത്ര. തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിയാലുടൻ വീണ്ടും വിശദമായ പരിശോധനകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അതിൻ്റെ ഭാഗമായി മന്ത്രിയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം ഇന്ന് വീണ്ടും അനുമതി തേടും. കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് മൊഴിയെടുക്കാനുള്ള അനുമതി നിഷേധിച്ചിരുന്നു. കെഎസ്‍യു പ്രതിഷേധം നടന്ന കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യം ആവശ്യപ്പെട്ട് അന്വേഷണ സംഘം ആർപിഎഫിന് അപേക്ഷ നൽകിയിരുന്നു.