Venjaramoodu Murder Case: പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞുവീണു; പ്രതി അഫാനെ ആശുപത്രിയിലേക്ക് മാറ്റി
Venjaramoodu Murder Case Accuse Afan: തെളിവെടുപ്പിനായി പോകാനിരിക്കെ ഇതിനു മുൻപ് ശുചിമുറിയിൽ പോകണമെന്ന് അഫാൻ പോലീസിനോട് ആവശ്യപ്പെട്ടു. ഇതോടെ കയ്യിലെ വിലങ്ങ് നീക്കി. പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്.
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞുവീണു. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. ഇയാളെ കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. രാത്രി ഉറങ്ങതെ ഇരിക്കുന്നതാകാം തലക്കറക്കത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
കസ്റ്റഡിയിലെടുത്ത പ്രതിയെ തെളിവെടുപ്പിനായി കൊണ്ടു പോകാനിരിക്കെയാണ് അഫാന്‍ കുഴഞ്ഞുവീണത്. ഏഴ് മണിക്ക് പോകാനിരിക്കെ ഇതിനു മുൻപ് ശുചിമുറിയിൽ പോകണമെന്ന് അഫാൻ പോലീസിനോട് ആവശ്യപ്പെട്ടു. ഇതോടെ കയ്യിലെ വിലങ്ങ് നീക്കി. പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്.
കഴിഞ്ഞ ദിവസമാണ് അഫാനെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടത്. ഇവിടെയെത്തിച്ച് നടത്തിയ ചോദ്യചെയ്യലിൽ ആദ്യം നൽകിയ മൊഴി ആവർത്തിച്ചിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് താന്‍ കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പോലീസിനോടും പറഞ്ഞത്. മുത്തശ്ശിയോട് പലതവണ സഹായം ചോദിച്ചിരുന്നു. മാലയടക്കം നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാത്തതിലാണ് കൊലപ്പെടുത്തിയത് എന്നാണ് അഫാൻ മൊഴി നൽകിയത്. ഇന്ന് പ്രതിയെ മുത്തശ്ശി സൽമാബീവിയുടെ കുടുംബവീട്ടിലും ആഭരണം വിറ്റ ധനകാര്യ സ്ഥാപനത്തിലും ആയുധം വാങ്ങിയ കടയിൽ ഉൾപ്പടെ എത്തിച്ചാവും ആദ്യം തെളിവെടുപ്പ് നടത്തുക.