Venu Death News: ‘മക്കളെ നോക്കിയേക്കണേ’ എന്നാണ് വേണുച്ചേട്ടൻ അവസാനമായി പറഞ്ഞത്, നേരത്തെ മനസ്സിലാക്കിയിരുന്നെങ്കിൽ അദ്ദേഹം ജീവിച്ചേനെ’
Venu's Family Alleges Medical Negligence: അഞ്ച് മിനിറ്റ് കഴിഞ്ഞ് ഡോക്ടർ തന്നെ വിളിച്ച് അദ്ദേഹത്തിന്റെ നെഞ്ചിൽ വെള്ളംകെട്ടിക്കിടക്കുകയാണെന്നും സീരിയസാണെന്നും പറഞ്ഞു. ഇതു നേരത്തേ മനസ്സിലാക്കിയിരുന്നെങ്കിൽ ഇന്നും അദ്ദേഹം ജീവിക്കുമായിരുന്നുവെന്നാണ് സിന്ധു പറയുന്നത്.
തിരുവനന്തപുരം: ചികിത്സ കിട്ടാതെ ഹൃദ്രോഗി മരിച്ച സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ വീഴ്ച ആവര്‍ത്തിച്ച് കുടുംബം. വേദന സഹിക്കാൻ കഴിയാതെ വന്നിട്ടും ഡോക്ടർമാർ പരിശോധിച്ചില്ലെന്നും മരുന്ന് പോലും നൽകിയില്ലെന്നും മരിച്ച വേണുവിന്റെ ഭാര്യ സിന്ധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഹൃദയാഘാതമുണ്ടായ ആൾക്ക് കിടക്ക പോലും കിട്ടിയില്ലെന്നും തുണിവിരിച്ചാണ് കിടന്നതെന്നും സിന്ധു പറഞ്ഞു.
വേദന സഹിച്ച് അഞ്ച് ദിവസം ആശുപത്രിയിൽ കിടന്നു. രക്ഷിക്കണമെന്ന് ഡോക്ടര്‍മാരോട് കേണപേക്ഷിച്ചു. പലതവണ പറഞ്ഞാണ് ഐസിയുവിലേക്ക് മാറ്റിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ഐസിയുവിലേക്കു മാറ്റുമ്പോൾ ‘മക്കളെ നോക്കിയേക്കണേ’ എന്നാണ് അദ്ദേഹം അവസാനമായി പറഞ്ഞതെന്നാണ് സിന്ധു പറയുന്നത്. അഞ്ച് മിനിറ്റ് കഴിഞ്ഞ് ഡോക്ടർ തന്നെ വിളിച്ച് അദ്ദേഹത്തിന്റെ നെഞ്ചിൽ വെള്ളംകെട്ടിക്കിടക്കുകയാണെന്നും സീരിയസാണെന്നും പറഞ്ഞു. ഇതു നേരത്തേ മനസ്സിലാക്കിയിരുന്നെങ്കിൽ ഇന്നും അദ്ദേഹം ജീവിക്കുമായിരുന്നുവെന്നാണ് സിന്ധു പറയുന്നത്.
ഐസിയുവിൽ കയറി കാണാൻ അനുവാദം ചോദിച്ചെങ്കിലും ഡോക്ടർമാർ സമ്മതിച്ചിരുന്നില്ല. പിന്നീട് മോര്‍ച്ചറിയിൽ വെച്ചാണ് അദ്ദേഹത്തെ കാണുന്നത്.വേണുവിന്‍റെ മരണത്തിൽ പൊലീസ് അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ വേണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. അതേസമയം വേണുവിന്റെ മരണത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. കഴിഞ്ഞ ദിവസം അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകിയിരുന്നു. എന്നാൽ വേണുവിന് ചികിത്സ നൽകുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ല എന്നായിരുന്നു ഇന്നലെ മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞത്.
അതേസമയം ചികിത്സ കിട്ടിയില്ലെന്ന് പറഞ്ഞ് വേണു സുഹൃത്തിന് അയച്ച ശബ്ദ സന്ദേശംആരോഗ്യവകുപ്പിനെ കടുത്ത വെട്ടിലാക്കിയിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് ഓട്ടോ ഡ്രൈവറായ കൊല്ലം പന്മന സ്വദേശി വേണു മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ട വേണുവിനെ ഉടൻ തന്നെ ചവറ പ്രാഥമിക ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. അടിയന്തരമായി ആന്‍ജിയോഗ്രാം ചെയ്യുന്നതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിക്കാൻ പറഞ്ഞു. ഇതിനു പിന്നാലെയാണ് അവിടെ എത്തിയത്.എന്നാൽ ഇവിടെയെത്തി യാതൊരു ചികിത്സയും നൽകിയില്ലെന്നാണ് കുടുംബം പറയുന്നത്.