Google Pay Scandal: കൈക്കൂലിയും ഡിജിറ്റലായി, സംസ്ഥാനത്തെ ആർടി ഓഫീസുകളിൽ ഗൂഗിൾ പേ വഴി നടന്നത് വൻ ഇടപാട്
Widespread Google Pay Bribery in RTO Offices in Kerala: ഇതിനൊപ്പം അഴിമതിയിലൂടെ സമ്പാദിച്ച വസ്തുക്കൾ കണ്ടു കെട്ടാനുള്ള വ്യവസ്ഥകളും നിയമത്തിലുണ്ട്. ഗൂഗിൾ പേ വഴിയുള്ള ഇടപാടുകൾ ആയതിനാൽ ഇത് നിയമവിരുദ്ധമായ പണമിടപാടുകൾ ആണെന്ന് തെളിയിക്കുന്നതിന് നിർണായകമായ ഡിജിറ്റൽ തെളിവുകളും ആവശ്യമാണ്.
തിരുവനന്തപുരം: സംസ്ഥാനത്തെ ആർ ടി ഒ ഓഫീസുകളിൽ ഗൂഗിൾ പേ വഴി വ്യാപകമായി കൈക്കൂലി നടന്നതായി വിജിലൻസ് കണ്ടെത്തി. ഓപ്പറേഷൻ ക്ലീൻ വീൽസ് എന്ന പേരിൽ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദ്ദേശപ്രകാരം ശനിയാഴ്ച വൈകിട്ട് നാലരയോടെ ആരംഭിച്ച മിന്നൽ പരിശോധന ഞായറാഴ്ച വരെ നീണ്ടു നിന്നു. സംസ്ഥാനത്ത് ഉടനീളമുള്ള 81 ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ 21 ഉദ്യോഗസ്ഥർ ഏജന്റ്മാരിൽ നിന്ന് ഗൂഗിൾ പേ വഴി അനധികൃതമായി പണം കൈപ്പറ്റിയെന്നാണ് വിവരം. ഇങ്ങനെ 784598 രൂപ ഉദ്യോഗസ്ഥർ സമ്പാദിച്ചതായും വിജിലൻസ് റിപ്പോർട്ട് ചെയ്യുന്നു.
ഗൂഗിൾ പേ വഴിയുള്ള പണം ഇടപാടുകളുടെ സ്ക്രീൻഷോട്ടുകളും മറ്റു വിവരങ്ങളും മാതൃഭൂമി പുറത്തുവിട്ടു. റെയ്ഡിൽ ഏജന്റ്മാരിൽ നിന്ന് ഒരു 140,000 രൂപ വിജിലൻസ് സംഘം പിടിച്ചെടുത്തതായും ഇവരുടെ റിപ്പോർട്ടിൽ പറയുന്നു. വിശദമായ അന്വേഷണത്തിൽ കൈക്കൂലി തുക ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും വിജിലൻസ് അറിയിച്ചു.
നിയമങ്ങളും ശിക്ഷാനടപടികളും
പ്രധാനമായും അഴിമതി നിരോധന നിയമം 1988, ഇന്ത്യൻ ശിക്ഷാനിയമം 1860, എന്നിവയിലെ വകുപ്പുകളാണ് ഈ കേസിൽ ബാധകമാകുന്നത്. ഇതനുസരിച്ച് പൊതുപ്രവർത്തകൻ അല്ലെങ്കിൽ സർക്കാർ ജീവനക്കാരൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്തെങ്കിലും അനുചിതമായ നേട്ടം ആവശ്യപ്പെടുകയോ സ്വീകരിക്കുകയോ ചെയ്യാൻ ശ്രമിച്ചാൽ കുറഞ്ഞത് മൂന്നു വർഷം തടവും പിഴയും ചുമത്തും.
ഇത് ഏഴു വർഷം വരെ നീട്ടാവുന്നതുമാണ്. ഇതിനൊപ്പം അഴിമതിയിലൂടെ സമ്പാദിച്ച വസ്തുക്കൾ കണ്ടു കെട്ടാനുള്ള വ്യവസ്ഥകളും നിയമത്തിലുണ്ട്. ഗൂഗിൾ പേ വഴിയുള്ള ഇടപാടുകൾ ആയതിനാൽ ഇത് നിയമവിരുദ്ധമായ പണമിടപാടുകൾ ആണെന്ന് തെളിയിക്കുന്നതിന് നിർണായകമായ ഡിജിറ്റൽ തെളിവുകളും ആവശ്യമാണ്.