Walayar Lynching: വാളയാർ ആൾക്കൂട്ട കൊലപാതകം; മന്ത്രിയുമായി ചർച്ച ഇന്ന്
Walayar mob lyching: കുടുംബത്തിനുള്ള ധനസഹായത്തിൽ ധാരണയാകാത്തതിനാൽ മൃതദേഹം ഏറ്റുവാങ്ങാൻ തയ്യാറായിട്ടില്ല. മന്ത്രിയുമായുള്ള ചർച്ചയിൽ അനുകൂലമായ തീരുമാനം ഉണ്ടായാൽ മാത്രമേ മൃതദേഹം ഏറ്റെടുക്കുകയുള്ളൂ എന്ന നിലപാടിലാണ് കുടുംബം.
പാലക്കാട്: വാളയാർ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട റാം നാരായൺ ബകേലിന്റെ കുടുംബവുമായി നടത്തിയ ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ. കുടുംബാംഗങ്ങളുമായി പാലക്കാട് ആർ.ഡി.ഒയും തൃശൂർ സബ് കളക്ടറും നടത്തിയ ചർച്ചയിലാണ് നിർണായക തീരുമാനങ്ങളെടുത്തത്. സബ് കളക്ടറെത്തി ഇന്ന് മന്ത്രിയുമായി ചർച്ചക്ക് അവസരമൊരുക്കിയെന്ന് അറിയിച്ചതോടെയാണ് പ്രതിഷേധത്തിൽ നിന്ന് കുടുംബം പിന്മാറിയത്.
അതേസമയം, കുടുംബത്തിനുള്ള ധനസഹായത്തിൽ ധാരണയാകാത്തതിനാൽ മൃതദേഹം ഏറ്റുവാങ്ങാൻ തയ്യാറായിട്ടില്ല. മന്ത്രിയുമായുള്ള ചർച്ചയിൽ അനുകൂലമായ തീരുമാനം ഉണ്ടായാൽ മാത്രമേ മൃതദേഹം ഏറ്റെടുക്കുകയുള്ളൂ എന്ന നിലപാടിലാണ് കുടുംബം. അതുവരെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ തന്നെ സൂക്ഷിക്കും.
സബ് കളക്ടർ അഖിൽ വി. മേനോൻ നൽകിയ ഉറപ്പിന്മേൽ തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുമ്പിലെ പ്രതിഷേധം കുടുംബം താൽക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ ഇന്ന് വീണ്ടും യോഗം ചേരും. കുടുംബാംഗങ്ങളും സമരസമിതി അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും.
കൊലപാതക കേസ് അന്വേഷിക്കാൻ ഐ.പി.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിക്കുമെന്ന് ചർച്ചയിൽ ധാരണയായി. കൂടാതെ, കേസിൽ ആൾക്കൂട്ട കൊലപാതകം, പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ഉൾപ്പെടുത്തും. കുടുംബത്തിന് 10 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്നും ജില്ലാ ഭരണകൂടം ഉറപ്പുനൽകി.