Wayanad landslide victims debts: വയനാട് മുണ്ടക്കൈ ദുരന്തബാധിതർക്ക് ആശ്വാസം; 18.75 കോടിയുടെ കടങ്ങൾ സർക്കാർ എഴുതിത്തള്ളും
തെരഞ്ഞെടുപ്പിന് മുൻപ് തന്നെ കടങ്ങൾ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Wayanad
വയനാട്: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ബാങ്ക് കടങ്ങൾ എഴുതിത്തള്ളാൻ സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ സുപ്രധാന തീരുമാനം. ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട 555 ഗുണഭോക്താക്കളുടെ 18 കോടി 75 ലക്ഷത്തിലധികം രൂപയുടെ കടബാധ്യത ആണ് സർക്കാർ ഏറ്റെടുക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാകും ഇതിന് ആവശ്യമായ തുക നൽകുകയെന്ന് റവന്യൂ മന്ത്രി കെ. രാജൻ വ്യക്തമാക്കി.
പ്രധാന തീരുമാനങ്ങൾ
ദുരന്ത ബാധിതരായി പ്രഖ്യാപിക്കപ്പെട്ടവരുടെ എല്ലാത്തരം ബാങ്ക് കടങ്ങളും സർക്കാർ ഏറ്റെടുക്കും. ഇതിൽ ഏകദേശം 1620 ലോണുകൾ ഉൾപ്പെടുന്നു. കേരള ബാങ്ക് നേരത്തെ എഴുതി തള്ളിയ 93 ലക്ഷം രൂപ സർക്കാർ ബാങ്കിന് തിരികെ നൽകും. ദുരന്ത ബാധിതരോട് കേന്ദ്ര സർക്കാർ മനുഷ്യത്വപരമല്ലാത്ത സമീപനമാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി കെ. രാജൻ കുറ്റപ്പെടുത്തി. കേരളത്തോടുള്ള പകപോക്കലാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിന് മുൻപ് തന്നെ കടങ്ങൾ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു. പുനരധിവാസ പ്രവർത്തനങ്ങൾക്കൊപ്പം കടബാധ്യതകളിൽ നിന്നുള്ള ഈ മോചനം ദുരന്തബാധിതർക്ക് വലിയ ആശ്വാസമാകും.