പാര്‍വതി പുത്തനാറിന്റെ പുനരുജ്ജീവനം; വേൾഡ് മലയാളി കൗൺസിൽ വാക്കത്തോൺ സംഘടിപ്പിച്ചു
പാർവ്വതി പുത്തനാറിന്റെ പുനരുജ്ജീവനത്തിനായി വേൾഡ് മലയാളി കൗൺസിൽ വാക്കത്തോൺ സംഘടിപ്പിച്ചു. തിരുവനന്തപുരം മസ്കറ്റ് ഹോട്ടൽ അങ്കണത്തിൽ നിന്നും പുലർച്ചെ 4:30-ന് ആരംഭിച്ച വാക്കത്തോൺ ജനശ്രദ്ധയാകർഷിച്ചു.
തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ പാർവ്വതി പുത്തനാറിന്റെ പുനരുജ്ജീവനത്തിനായി വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) വാക്കത്തോൺ സംഘടിപ്പിച്ചു. തിരുവനന്തപുരം മസ്കറ്റ് ഹോട്ടൽ അങ്കണത്തിൽ നിന്നും പുലർച്ചെ 4:30-ന് ആരംഭിച്ച വാക്കത്തോൺ ജനശ്രദ്ധയാകർഷിച്ചു. ഡബ്ല്യുഎംസി നേതാക്കളും പ്രവർത്തകരും പദയാത്രയിൽ പങ്കെടുത്തു.
തിരുവിതാംകൂർ ഭരണാധികാരികൾ ദീർഘവീക്ഷണത്തോടെ നിർമ്മിച്ച ഈ ജലപാതയെ അതിന്റെ തനിമയോടെ സംരക്ഷിക്കേണ്ടത് വരുംതലമുറയോടുള്ള കടമയാണെന്ന് ഡബ്ല്യുഎംസി ഗ്ലോബൽ വൈസ് ചെയർമാൻ ദിനേശ് നായർ പറഞ്ഞു.
ജലപാതകൾ വിദേശ രാജ്യങ്ങളിൽ ടൂറിസത്തിനും ഗതാഗതത്തിനുമായി ഫലപ്രദമായി ഉപയോഗിക്കുന്നത് പോലെ, പാർവ്വതി പുത്തനാറിനെയും രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താൻ മലയാളികളുടെ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വേൾഡ് മലയാളി കൗൺസിലിന്റെ ഇന്ത്യ റീജിയൺ വൈസ് ചെയർമാൻ സൊണാൾജ്, സംഘടനയുടെ പ്രൊവിൻഷ്യൽ, റീജിയണൽ, ഗ്ലോബൽ നേതാക്കളുമായി ചേർന്ന് വാക്കത്തോണ്‍ ഏകോപിപ്പിച്ചു.
പുലർച്ചെ തന്നെ വാക്കത്തോണിൽ പങ്കെടുത്ത പ്രവർത്തകരുടെ ആവേശം പുനരുദ്ധാരണ യജ്ഞത്തിന് കരുത്ത് പകര്‍ന്നു. മലിനമായിക്കിടക്കുന്ന പാർവ്വതി പുത്തനാർ ജലപാതയുടെ പുനരുദ്ധാരണത്തിനായി ഭരണകൂടത്തിന്റെയും ജനങ്ങളുടെയും ശ്രദ്ധ ആകർഷിക്കുകയാണ് പ്രധാന ലക്ഷ്യം. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ കർമ്മപദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് ഡബ്ല്യുഎംസി നേതാക്കൾ അറിയിച്ചു.