MM Mani: ‘തെറ്റ് പറ്റി, പറഞ്ഞുപോയതാണ്, വേണ്ടിയിരുന്നില്ല’: അധിക്ഷേപ പരാമര്‍ശത്തിൽ നിലപാട് തിരുത്തി എംഎം മണി
MM Mani:ഇന്നലെ ഒരു വികാരത്തിൽ പറഞ്ഞു പോയതാണെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം പ്രതിപക്ഷ നേതാവ് വി ഡി സതീഷൻ എതിരെ എംഎം മണി വിമർശനവും ഉന്നയിച്ചു...
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ എൽഡിഎഫിന്റെ തോൽവിയിൽ പെൻഷൻ വാങ്ങി ശാപ്പാട് അടിച്ച ശേഷം ജനങ്ങൾ വോട്ട് ചെയ്തില്ല എന്ന തരത്തിൽ നടത്തിയ പരാമർശം തിരുത്തി എംഎം മണി. തനിക്ക് തെറ്റ് പറ്റിയതാണെന്നും ആ പരാമർശം തെറ്റായിരുന്നുവെന്ന് പാർട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നു എന്നും മണി വ്യക്തമാക്കി. അത്തരമൊരു പരാമർശം വേണ്ടിയിരുന്നില്ല.
ഇന്നലെ ഒരു വികാരത്തിൽ പറഞ്ഞു പോയതാണെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം പ്രതിപക്ഷ നേതാവ് വി ഡി സതീഷൻ എതിരെ എംഎം മണി വിമർശനവും ഉന്നയിച്ചു. നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണ് വി ഡി സതീശൻ എന്നായിരുന്നു പ്രതികരണം. മാധ്യമങ്ങളോട് സംസാരിക്കവേയാണ് തന്റെ കഴിഞ്ഞ ദിവസത്തെ പരാമർശത്തിൽ എംഎം മണി തിരുത്തലുമായി എത്തിയത്.തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വോട്ടര്‍മാരെ അധിക്ഷേപിച്ച് എംഎം മണി നടത്തിയ പരാമര്‍ശം വൻവിവാദമായിരുന്നു.
പെന്‍ഷന്‍ വാങ്ങി ശാപ്പിട്ടിട്ട് തങ്ങള്‍ക്കെതിരായി വോട്ടു ചെയ്തുവെന്നാണ് മണിയുടെ പ്രതികരണം. ജനങ്ങള്‍ കാണിച്ചത് നന്ദികേടാണെന്നും മണി ആരോപിച്ചിരുന്നു. നല്ല ഒന്നാന്തരം പെൻഷൻ മേടിച്ചിട്ട് ഭംഗിയായി ശാപ്പാടും കഴിച്ച് ശേഷം നല്ല ഭംഗിയായി നമുക്കിട്ട് വച്ചു എന്നാണ് തോന്നുന്നത്. വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമ പരിപാടികൾക്കുമാണ് വോട്ട് ചെയ്തതെങ്കിൽ ഒരു കാരണവശാലും എൽഡിഎഫിന് ഇത്രയും വലിയ തോൽവി ഉണ്ടാകില്ലെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. റോഡ് പാലം മറ്റ് വികസന പ്രവർത്തനങ്ങൾ ഇത്തരത്തിലുള്ള ജനക്ഷേമ പരിപാടികൾ കേരളത്തിന് ചരിത്രത്തിൽ ഇതുവരെ നടന്നിട്ടുണ്ടോ എന്ന് അദ്ദേഹം ചോദ്യം ഉന്നയിച്ചു.
ഭരണവിരുദ്ധ വികാരമെന്ന് പറയാനായിട്ടില്ലെന്നും തോൽവിക്ക് കാരണമെന്തെന്ന് പഠിക്കുമെന്നും തിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ കനത്ത തോൽവിയാണ് സിപിഎം നേരിട്ടത്. ശബരിമല സ്വർണ്ണപ്പാളി വിഷയവും എല്ലാം തിരഞ്ഞെടുപ്പിൽ തിരച്ചടിയായി എന്നാണ് സൂചന.