Amoebic Meningoencephalitis: വായുവിലൂടെയും കണ്ണിലൂടെയും അമീബിക് മസ്തിഷ്കജ്വരം പടരുമോ?
Brain-eating amoeba causes concern: നൈഗ്ലേരിയ ഫൗളരിക്ക് പുറമെ അകാന്തമീബ (Acanthamoeba), സാപ്പിനിയ (Sappinia), ബാലമുത്തിയ (Balamuthia) എന്നീ അമീബകളും മെനിഞ്ചോ എൻസെഫലൈറ്റിസിന് കാരണമാകുന്നുണ്ട്.
കൊച്ചി: അപൂർവവും എന്നാൽ അതീവ മാരകവുമായ മസ്തിഷ്‌ക അണുബാധയാണ് പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്. ‘ബ്രെയിൻ ഈറ്റിങ് അമീബ’ എന്നറിയപ്പെടുന്ന നൈഗ്ലേരിയ ഫൗളരി (Naegleria fowleri) ആണ് ഈ രോഗത്തിന് പ്രധാനമായും കാരണമാകുന്നത്. ഗ്രാനുലോമാറ്റസ് മെനിഞ്ചോ എൻസെഫലൈറ്റിസ് എന്ന മറ്റൊരു വിഭാഗം കൂടിയുണ്ടെങ്കിലും, കൂടുതൽ അപകടകാരിയായ PAM-ലാണ് പ്രധാനമായും പഠനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്.
നവജാത ശിശുവിനു വരെ രോഗം സ്ഥിരീകരിച്ച സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വായുവിലൂടെയും മറ്റും രോഗാണു ശരീരത്തിലെത്തുമോ എന്നുള്ള പഠനങ്ങൾ നടന്നിരുന്നു. ഇതിന്റെ വെളിച്ചത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞത് പല തരത്തിലുള്ള അമീബകൾ ഈ രോഗത്തിനു കാരണമാകുന്നുണ്ടെന്നാണ്. ഇതിന്റെ പൊതു സ്വഭാവങ്ങളും മറ്റും നോക്കാം.
രോഗം ഉണ്ടാകുന്നതെങ്ങനെ?
നൈഗ്ലേരിയ ഫൗളരി അമീബകൾ സാധാരണയായി കുളങ്ങൾ, തടാകങ്ങൾ, നദികൾ തുടങ്ങിയ ശുദ്ധജല സ്രോതസ്സുകളിലാണ് കാണപ്പെടുന്നത്. ഈ വെള്ളം ഉപയോഗിക്കുമ്പോൾ, മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലെ അപൂർവമായ സുഷിരങ്ങൾ വഴിയോ, കർണപടലത്തിലെ സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് പ്രവേശിക്കുന്നു. തലച്ചോറിൽ പ്രവേശിച്ച ശേഷം, അമീബ കോശങ്ങളെ നശിപ്പിക്കുകയും നീർവീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് മരണത്തിന് കാരണമാകാം.
Also read – ഈ ലക്ഷണങ്ങൾ അവഗണിക്കരുത്.. വൃക്കകൾ അപകടത്തിലാവാം
മറ്റ് അമീബകളും മരണനിരക്കും
നൈഗ്ലേരിയ ഫൗളരിക്ക് പുറമെ അകാന്തമീബ (Acanthamoeba), സാപ്പിനിയ (Sappinia), ബാലമുത്തിയ (Balamuthia) എന്നീ അമീബകളും മെനിഞ്ചോ എൻസെഫലൈറ്റിസിന് കാരണമാകുന്നുണ്ട്. PAM-ന്റെ ഏറ്റവും വലിയ വെല്ലുവിളി അതിന്റെ ഉയർന്ന മരണനിരക്കാണ്. ഈ രോഗം ബാധിക്കുന്നവരിൽ 97 ശതമാനത്തിലധികം പേരും മരണപ്പെടുന്നു.
പ്രധാന നിരീക്ഷണങ്ങൾ
- കൊച്ചുകുട്ടികളുടെ തലയോട്ടിക്ക് വേണ്ടത്ര കട്ടിയുണ്ടാവാത്തതിനാൽ അവരിൽ രോഗം കൂടുതലായി കണ്ടുവരുന്നു. സംസ്ഥാനത്ത് കുട്ടികളിൽ ഉൾപ്പെടെ നിരവധി കേസുകൾ മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
- ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല.
- നൈഗ്ലേരിയ ഫൗളരിക്ക് കടൽവെള്ളത്തിൽ നിലനിൽക്കാൻ കഴിയില്ല. എന്നാൽ 45.8 ഡിഗ്രി സെൽഷ്യസ് ചൂടിൽ പോലും മനുഷ്യശരീരത്തിൽ ഇവയ്ക്ക് നിലനിൽപ്പുള്ളതിനാൽ വേനൽക്കാലത്താണ് രോഗബാധ കൂടുന്നത്. ചൂടുവെള്ളത്തിൽ കാണുന്ന സയാനോബാക്ടീരിയയാണ് ഈ അമീബയുടെ ഇഷ്ടഭക്ഷണം.