Arab taste in Kerala: മീറ്റ് മയോ മലയാളി… പിന്നെ മധുരപതിനേഴുകാരിയായി കുനാഫയും.. കേരളത്തിൽ അറബ് രുചികൾ വേരുറക്കാൻ കാരണം
Gulf flavours in Kerala: അറേബ്യൻ രാജ്യങ്ങളിൽ പോയാൽ കാണാത്ത ഒരു പ്രത്യേകത കേരളത്തിലെ അറബിക് ഭക്ഷണത്തിനുണ്ട്; അത് 'മയോണൈസ്' ആണ്.
കൊച്ചി: മലയാളിയുടെ ഭക്ഷണശീലങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഒരുകാലത്ത് സദ്യയും മീൻ കറിയും ചോറും ബിരിയാണിയും വാണിരുന്ന കേരളത്തിലെ തീൻമേശകളിൽ ഇന്ന് ‘അറബിക്’ വിഭവങ്ങളാണ് താരം. ഷവർമയിൽ തുടങ്ങി കുഴിമന്തിയും അൽഫാമും കടന്ന് ഇപ്പോൾ കുനാഫയും ബി.ലബൻ ഡെസേർട്ടുകളും വരെ മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.
ഗൾഫ് നോസ്റ്റാൾജിയ
കേരളത്തിലെ ഭക്ഷണ വിപണിയുടെ 60-70 ശതമാനവും ഇന്ന് അറബിക് വിഭവങ്ങൾ കൈയടക്കിയിരിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മിതമായ നിരക്കിൽ വയറു നിറയെ ഭക്ഷണം ലഭിക്കുന്നു എന്നതാണ് ഈ ട്രെൻഡിന് പിന്നിലെ പ്രധാന കാരണം. 100 രൂപയുടെ ഷവർമയും 800 രൂപയ്ക്ക് നാലുപേർക്ക് കഴിക്കാവുന്ന മന്തിയും ശരാശരി മലയാളിയെ ഈ രുചികളിലേക്ക് ആകർഷിച്ചു.
1960-കളിലെ ‘ഗൾഫ് കുടിയേറ്റ’ത്തിലൂടെയാണ് ഭക്ഷണ സംസ്കാരത്തിലേക്ക് വഴിമാറിയത്. ഗൾഫിൽ നിന്ന് തിരിച്ചെത്തിയവർ തങ്ങൾക്കറിയാവുന്ന വിഭവങ്ങൾ കേരളത്തിൽ പരിചയപ്പെടുത്തിയപ്പോൾ അത് മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചു.
ഷവർമയും മന്തിയും
2000-കളുടെ തുടക്കത്തിലാണ് ഷവർമ കേരളത്തിൽ വേരുറപ്പിക്കുന്നത്. തുടക്കത്തിൽ ആരോഗ്യപരമായ ആശങ്കകൾ ഉയർന്നെങ്കിലും, ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ച് ഷവർമ വിപണി ഇന്ന് കരുത്താർജ്ജിച്ചു. 2020-ലെ ലോക്ക്ഡൗൺ കാലമാണ് ‘മന്തി’ തരംഗത്തിന് ആക്കം കൂട്ടിയത്. കേരളത്തിന്റെ തനതായ ‘കുഴിമന്തി’ ഇന്ന് ഇവിടുത്തെ യുവാക്കളുടെയും കുടുംബങ്ങളുടെയും വൈകാരികമായ ഒരു തിരഞ്ഞെടുപ്പായി മാറിയിരിക്കുന്നു.
Also read – തൊണ്ണൂറുകളിലെ ഫാഷൻ, പിന്നെ അപ്രത്യക്ഷമായി… ഇപ്പോൾ വീണ്ടും ട്രെൻഡിങ്ങിൽ, ആരെടാ ഈ വട്ടുസോഡ
അറേബ്യൻ രാജ്യങ്ങളിൽ പോയാൽ കാണാത്ത ഒരു പ്രത്യേകത കേരളത്തിലെ അറബിക് ഭക്ഷണത്തിനുണ്ട്; അത് ‘മയോണൈസ്’ ആണ്. യമനിലോ സൗദിയിലോ മന്തിയുടെ കൂടെ മയോണൈസ് വിളമ്പാറില്ലെങ്കിലും, മലയാളികൾക്ക് മയോണൈസ് ഇല്ലാതെ മന്തിയും അൽഫാമും കഴിക്കുന്നത് സങ്കൽപ്പിക്കാൻ പോലുമാകില്ല.
മധുരപ്പതിനേഴിൽ കുനാഫയും ക്രീം ഡെസേർട്ടുകളും
ഭക്ഷണത്തിന് ശേഷം മധുരപ്രിയരായ മലയാളികളെ കീഴടക്കിയത് കുനാഫയാണ്. ഇതിന് പുറമെ, യു.എ.ഇയിൽ തരംഗമായ ഈജിപ്ഷ്യൻ ഡെസേർട്ട് ശൃംഖല ബി.ലബന്റെ (B.Laban) മാതൃകയിൽ നിരവധി ഔട്ട്‌ലെറ്റുകളാണ് കേരളത്തിൽ ഉടനീളം ഉയർന്നുവരുന്നത്. മിൽക്ക്-ക്രീം ഡെസേർട്ടുകൾക്ക് സോഷ്യൽ മീഡിയയിലൂടെ ലഭിച്ച പ്രചാരം ഇതിന് വലിയ സഹായമായി.