World Tea day : ഭിക്ഷുക്കളുടെ പ്രിയപാനീയം… ചെെനയിൽ നിന്ന് സായിപ്പ് കട്ടെടുത്ത ചായയുടെ കഥ
History of Tea: അഞ്ചാം നൂറ്റാണ്ടിൽ ഭാരതത്തിൽ ജീവിച്ചിരുന്ന ബോധിധർമ്മൻ ബുദ്ധിസം പ്രചരിപ്പിക്കുന്നതിന് ചൈനയിലെത്തി. അന്നൊരിക്കൽ നീണ്ട ധ്യാനത്തിലിരിക്കുമ്പോൾ അദ്ദേഹത്തിന് ഉറക്കം വരികയും കൺപോളകളെ പറിച്ചെറിയുകയും ചെയ്തു. ഇതാണ് തേയിലച്ചെടിയായി മുളച്ചത് എന്നാണ് കഥ.
കൊച്ചി: ഒരു ചായയിൽ ദിവസം തുടങ്ങുന്ന നമുക്ക് അതൊരു പ്രീയപ്പെട്ട പാനീയം മാത്രമല്ല ഒരു വികാരം പോലെയാണ്. മൂഡ് മാറ്റാനൊരു ചായ, ബോറടിക്കുമ്പോൾ ഒരു ചായ, വെറുതേ ഇരിക്കുമ്പോൾ ഒരു ചായ, മഴ പെയ്യുമ്പോൾ ഒരു ചായ അങ്ങനെ നീളുന്നു ചായ വിശേഷങ്ങൾ. ഈ ചായയ്ക്കും ഒരു വലിയ കഥയുണ്ട്.
ചരിത്രം ഇങ്ങനെ
ബി.സി. 2737-ൽ ചൈനീസ് ചക്രവർത്തി ഷെൻ നുങ് ആണ് തേയില കണ്ടെത്തിയത്. കാട്ടിൽ വെള്ളം തിളപ്പിക്കുമ്പോൾ ഒരു മരത്തിൽ നിന്ന് ചില ഇലകൾ അതിലേക്ക് വീഴുകയും, അതിന്റെ ഫലമായുണ്ടായ പാനീയം ഉന്മേഷദായകമാണെന്ന് ചക്രവർത്തിക്ക് തോന്നുകയും ചെയ്തു. ഈ മരം കമേലിയ സിനെൻസിസ് ആയിരുന്നു, ഇന്ന് നമ്മൾ കാണുന്ന എല്ലാ തേയിലയും ഈ സസ്യത്തിൽ നിന്നാണ് ഉണ്ടാക്കുന്നത്. ഐതിഹ്യമാണിതെങ്കിലും, ബി.സി. രണ്ടാം നൂറ്റാണ്ടിൽ തന്നെ ചൈനയിൽ തേയില ഒരു ഔഷധമായി ഉപയോഗിച്ചിരുന്നതിന് പുരാവസ്തുപരമായ തെളിവുകളുണ്ട്.
ബുദ്ധഭിക്ഷുക്കളുടെ ഉറക്കംകൊല്ലി
ബുദ്ധഭിക്ഷുക്കൾ ധ്യാനത്തിനിടെ ഉറങ്ങാതിരിക്കാൻ ഉപയോഗിച്ചിരുന്ന പാനീയമായിരുന്നത്രേ ചായ. ബുദ്ധമതം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ചപ്പോൾ അതിനൊപ്പം ചായയും അവിടെ എല്ലാമെത്തി. ബുദ്ധമതം പഠിക്കാൻ ചൈനയിലേക്ക് യാത്ര ചെയ്ത സന്യാസിമാരിലൂടെയാണ് ജപ്പാൻ, കൊറിയ തുടങ്ങിയ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് വ്യാപിച്ചത്. ജപ്പാനിൽ തേയില ഒരു സംസ്കാരത്തിന്റെ ഭാഗമായി മാറുകയും ചെയ്തു.
വേഷംമാറി സായിപ്പ് മോഷ്ടിച്ച തേയില
1848-ൽ സ്കോട്ടിഷ് ശാസ്ത്രജ്ഞനായ റോബർട്ട് ഫോർച്യൂൺ ചൈനയിൽ നിന്ന് മോഷ്ടിച്ച ചരിത്രവും തേയിലയ്ക്കുണ്ട്. ചൈനക്കാരെപ്പോലെ വേഷം മാറിയാണ് അദ്ദേഹം അവിടെയെത്തി തേയില ഉദ്പാദനം പഠിച്ചതും തേയിലച്ചെടി രഹസ്യമായി കടത്തിയതും എന്നാണ് വിവരം.
ബോധിധർമ്മന്റെ കൺപോളകൾ
അഞ്ചാം നൂറ്റാണ്ടിൽ ഭാരതത്തിൽ ജീവിച്ചിരുന്ന ബോധിധർമ്മൻ ബുദ്ധിസം പ്രചരിപ്പിക്കുന്നതിന് ചൈനയിലെത്തി. അന്നൊരിക്കൽ നീണ്ട ധ്യാനത്തിലിരിക്കുമ്പോൾ അദ്ദേഹത്തിന് ഉറക്കം വരികയും കൺപോളകളെ പറിച്ചെറിയുകയും ചെയ്തു. ഇതാണ് തേയിലച്ചെടിയായി മുളച്ചത് എന്നാണ് കഥ.