Sardine harvest Kollam: കൊല്ലം തീരത്ത് ചാളച്ചാകര; രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വലനിറയെ നെയ്ച്ചാളകൾ, കഴിച്ചാൽ ഗുണമേറെ
Sardine harvest Kollam After Two Years: മഴ തുടങ്ങുകയും തീരക്കടലിലെ ചൂട് കുറയുകയും ചെയ്തതോടെയാണ് നെയ്ച്ചാളകളുടെ സീസൺ ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലം പോർട്ട് മുതൽ താന്നി വരെയുള്ള ഭാഗങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് വലനിറയെ ചാള ലഭിച്ചു. തമിഴ്‌നാട് മുതൽ ബംഗാൾ വരെയുള്ള നാല് സംസ്ഥാനങ്ങളിൽ ഇപ്പോൾ ട്രോളിങ് നിരോധനം നിലവിലുള്ളതിനാൽ അവിടുത്തെ വ്യാപാരികൾ വരെ മത്സ്യം വാങ്ങാൻ കൊല്ലത്തേക്ക് എത്തുന്നുണ്ട്.

പ്രതീകാത്മക ചിത്രം
കൊല്ലം: പാവപ്പെട്ടവന്റെ സൂപ്പർ ഫുഡ് ആയ ചാള (മത്തി) രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊല്ലം തീരത്ത് സുലഭമായി ലഭിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി തീരത്ത് ചാകര പോലെയാണ് ചാളയുടെ വരവ്. കേരളത്തിൽ മുൻപ് 4 ലക്ഷം ടൺ വരെ ലഭിച്ചിരുന്ന ചാളയുടെ അളവ് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ വെറും 30,000 ടൺ ആയി കുറഞ്ഞിരുന്നു. എന്നാൽ ഇത്തവണ കാലാവസ്ഥ അനുകൂലമായതോടെ ചാളയുടെ ലഭ്യത വൻതോതിൽ വർദ്ധിച്ചു.
മഴ തുടങ്ങുകയും തീരക്കടലിലെ ചൂട് കുറയുകയും ചെയ്തതോടെയാണ് നെയ്ച്ചാളകളുടെ സീസൺ ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലം പോർട്ട് മുതൽ താന്നി വരെയുള്ള ഭാഗങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് വലനിറയെ ചാള ലഭിച്ചു. തമിഴ്‌നാട് മുതൽ ബംഗാൾ വരെയുള്ള നാല് സംസ്ഥാനങ്ങളിൽ ഇപ്പോൾ ട്രോളിങ് നിരോധനം നിലവിലുള്ളതിനാൽ അവിടുത്തെ വ്യാപാരികൾ വരെ മത്സ്യം വാങ്ങാൻ കൊല്ലത്തേക്ക് എത്തുന്നുണ്ട്. നിലവിൽ വിപണിയിൽ കിലോയ്ക്ക് 150 മുതൽ 200 രൂപ വരെയാണ് ചാളയുടെ വില.
പോഷകങ്ങളുടെ കലവറ
രുചിയിൽ മാത്രമല്ല, പോഷകഗുണത്തിലും ചാള മുന്നിലാണ്. ഹൃദ്രോഗത്തെ പ്രതിരോധിക്കാനും രക്താതിമർദ്ദം കുറയ്ക്കാനും സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് മത്തിയിൽ ധാരാളമുണ്ട്. മറ്റു ഘടകങ്ങളായ പ്രോട്ടീൻ, കാൽസ്യം, വൈറ്റമിൻ ഡി, ബി 12, ഫോസ്ഫറസ് എന്നിവയാലും ഇത് സമ്പന്നം.
ALSO READ: പെരുമഴയിലും പച്ചക്കറികൾ ഉഷാറാകട്ടെ; മഴക്കാല കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മറ്റ് ഉപയോഗങ്ങൾ
മീനെണ്ണ നിർമ്മാണത്തിനും പച്ചക്കറി കൃഷിക്കുള്ള മികച്ച ജൈവവളമായ ഫിഷ് അമിനോ ആസിഡ് തയ്യാറാക്കാനും ചാള വ്യാപകമായി ഉപയോഗിക്കുന്നു. മേയ് പകുതിയോടെ തുടങ്ങി സെപ്റ്റംബർ വരെയാണ് നെയ്ച്ചാളയുടെ പ്രധാന സീസൺ. ജൂൺ-ജൂലൈ മാസങ്ങളിലെ പ്രജനന കാലമായതിനാൽ ഇപ്പോൾ ലഭിക്കുന്ന ചാളകളിൽ മുട്ടയുണ്ടാകും. ഒക്ടോബർ കഴിയുന്നതോടെ ഇവയ്ക്ക് എണ്ണമയം കുറയും.
നെയ്ച്ചാളയെപ്പോലെ ഉരുണ്ട ശരീരപ്രകൃതിയല്ല കരിച്ചാള അഥവാ മത്തിയുടേത്, ഇത് പരന്നു നീണ്ടതാണ്. കരക്കാറ്റ് വീശുന്ന നവംബർ-ഡിസംബർ മാസങ്ങളിലാണ് മത്തി കൂടുതൽ ലഭിക്കുന്നത്. ഇതിനുപുറമെ, സാധാരണ ചാളയേക്കാൾ വലിപ്പവും തൂക്കവുമുള്ള ഒമാൻ ചാളയും അപൂർവ്വമായി ഇവിടെ ലഭിക്കുന്നുണ്ട്.
അയലയുടെ അത്രയും വലിപ്പമുള്ള ഒമാൻ ചാള ഒരു കുട്ടയ്ക്ക് 12,000 മുതൽ 13,000 രൂപ വരെ വില ലഭിക്കാറുണ്ടെന്ന് ഇരവിപുരം കാക്കത്തോപ്പ് സ്വദേശിയായ മത്സ്യത്തൊഴിലാളി ബെഞ്ചമിൻ വർഗീസ് വ്യക്തമാക്കി. ചാള വൃത്തിയാക്കി ചെറിയ പാത്രങ്ങളിലാക്കി, അതിൽ നിറയെ വെള്ളമൊഴിച്ച് ഫ്രീസറിൽ സൂക്ഷിച്ചാൽ രുചി വ്യത്യാസമില്ലാതെ ഏറെ ദിവസം സൂക്ഷിക്കാം. ആവശ്യാനുസരണം ഓരോ ദിവസത്തേക്കുള്ളത് പ്രത്യേകം പാത്രങ്ങളിലാക്കി സൂക്ഷിക്കുന്നതാണ് ഉചിതം.
English Summary
After a two-year scarcity, the Kollam coast is witnessing a massive bumper harvest of sardines due to favorable weather conditions, drawing traders from multiple states amid ongoing trawling bans elsewhere. Rich in Omega-3 fatty acids and essential nutrients, this influx of affordable “superfood” has revitalized the local fishing community and boosted regional markets.