Thiruvananthapuram Onam: പൂരം കൊടിയേറി മക്കളേ… അനന്തപുരി ഇനി ദീപങ്ങളുടെ നഗരം; ലൈറ്റ് കാണാൻ പോയാലോ
Thiruvananthapuram Onam celebration 2025: കവടിയാർ മുതൽ മണക്കാട് വരെയുള്ള വീഥികളിലാണ് പലനിറങ്ങളിലും രൂപത്തിലുമുള്ള ദീപാലങ്കാരം ഒരുക്കിയിട്ടുള്ളത്. എല്ലാ വർഷത്തെയും നഗരത്തിലെ ഓണാഘോഷത്തിൻറെ ഏറ്റവും ആകർഷകമായ കാഴ്ചയാണ് ഈ ദീപാലങ്കാരം. നിരവധി ആളുകളാണ് ഈ കാഴ്ച്ച കാണാൻ നഗരത്തിൽ എത്തുന്നത്.

Thiruvananthapuram
തിരുവനന്തപുരം: ഓണാഘോഷത്തിനൊരുങ്ങി അനന്തപുരി. നഗരത്തിലെമ്പാടും ദീപാലങ്കാരങ്ങളുടെ വർണാഭമായ കാഴ്ച്ചകൾ. സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിൻറെ ഭാഗമായാണ് തിരുവനന്തപുരം നഗരത്തിലുടനീളം ദീപാലങ്കാരങ്ങൾ ഒരുക്കിയിരിക്കുന്നത്. വൈദ്യുത ദീപാലങ്കാരത്തിൻറെ സ്വിച്ച് ഓൺ ഇന്നലെ ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് കനകക്കുന്നിൽ നിർവ്വഹിച്ചു. സംസ്ഥാനതല ഓണാഘോഷം ഇന്നലെ വൈകിട്ട് കനകക്കുന്ന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
കവടിയാർ മുതൽ മണക്കാട് വരെയുള്ള വീഥികളിലാണ് പലനിറങ്ങളിലും രൂപത്തിലുമുള്ള ദീപാലങ്കാരം ഒരുക്കിയിട്ടുള്ളത്. എല്ലാ വർഷത്തെയും നഗരത്തിലെ ഓണാഘോഷത്തിൻറെ ഏറ്റവും ആകർഷകമായ കാഴ്ചയാണ് ഈ ദീപാലങ്കാരം. നിരവധി ആളുകളാണ് ഈ കാഴ്ച്ച കാണാൻ നഗരത്തിൽ എത്തുന്നത്. രാത്ര വൈകിയും നഗരം ഉണർന്നിരിക്കുന്ന കാഴ്ച്ചയാണ് വരും ദിവസങ്ങളിൽ കാണാൻ പോകുന്നത്. ഒരോ വർഷവും കഴിഞ്ഞുപോയ വർഷത്തേക്കാൾ വിപുലവുമായിട്ടാണ് ലൈറ്റുകൾ ഒരുക്കുക. ഇക്കുറിയും അതിന് കോട്ടം തട്ടാതെയാണ് ആഘോഷം അരങ്ങേറുന്നത്.
നഗരത്തിലെ പ്രധാന റോഡുകളും ജങ്ഷനുകളും സർക്കാർ മന്ദിരങ്ങളും ആഘോഷത്തിൻ്റെ ഭാഗമായി ദീപാലങ്കാരം ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെയാണ് ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ ഒമ്പത് വരെ ഇത് തുടരും. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും കലാരൂപങ്ങളും ആധുനിക കലകളും സംഗീത, ദൃശ്യ വിരുന്നുകളും വേദികളിൽ അരങ്ങേറും.
ഇക്കൊല്ലത്തെ ഓണാഘോഷത്തിൻ്റെ ഭാഗമായി 33 വേദികളിലാണ് തിരുവനന്തപുരത്ത് കലാപരിപാടികൾ അരങ്ങേറുക. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ 10,000 ത്തോളം കലാകാരൻമാരാണ് തലസ്ഥാന നഗരിയിൽ ഓണാഘോഷ പരിപാടികളുടെ ഭാഗമാകാൻ എത്തിച്ചേരുക. കുടുംബങ്ങളൊടൊപ്പം രാത്രി യാത്ര അതിമനോഹരമാക്കാൻ കഴിയുന്ന തരത്തിലാണ് ലൈറ്റുകളും പരിപാടികളും ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ സെപ്റ്റംബർ അഞ്ച്, ആറ്, ഏഴ് തീയതികളിൽ നഗരത്തിൽ 15 മിനിറ്റിലേറെ നീണ്ടു നിൽക്കുന്ന ഡ്രോൺ ഷോയും ഉണ്ടാകും. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്‌സിറ്റി സ്റ്റേഡിയം എന്നിവയ്ക്ക് മുകളിലായാണ് ഡ്രോൺ ലൈറ്റ് ഷോ സംഘടിപ്പിക്കുക.