Kakkathuruthu: ‘കാക്കകളുടെ ദ്വീപിനെ’ കുറിച്ചറിയാമോ?; ഇതാണ് ആലപ്പുഴയിലെ ആ രഹസ്യ സങ്കേതം
Kakkathuruthu Island Alappuzha: വൈകുന്നേരം സൂര്യൻ അസ്തമിക്കുന്നതോടെ ഇവയെല്ലാം കൂട്ടത്തോടെ തിരികെ തുരുത്തിലെ തെങ്ങുകളിലും മരങ്ങളിലും ചേക്കേറാൻ എത്തും. സന്ധ്യാസമയത്ത് ആകാശമാകെ കാക്കളെക്കൊണ്ട് നിറയുന്ന ഈ കാഴ്ചയാണ് ദ്വീപിന് ഈ പേര് നൽകാൻ കാരണമായത്.

Island Of Crows
ആലപ്പുഴയുടെ കായൽപരപ്പുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ഒരു കൊച്ചു സ്വർഗ്ഗമാണ് കാക്കത്തുരുത്ത്. ലോകപ്രശസ്തമായ ‘നാഷണൽ ജിയോഗ്രാഫിക്’ മാസികയുടെ പട്ടികയിൽ ഇടംപിടിച്ചതോടെയാണ് ഈ കൊച്ചു ദ്വീപ് ആഗോളശ്രദ്ധ നേടുന്നത്. ആലപ്പുഴ ജില്ലയിലെ എഴുപുന്ന ഗ്രാമപഞ്ചായത്തിലാണ് കാക്കത്തുരുത്ത് എന്ന ഈ ഒരു കൊച്ചു തുരുത്ത് സ്ഥിതി ചെയ്യുന്നത്. കണ്ടൽക്കാടുകളും നെൽവയലുകളും തെങ്ങിൻതോപ്പുകളും നിറഞ്ഞ ഈ ദ്വീപിന് കാക്കകളുടെ ദ്വീപ് എന്ന പേര് ലഭിച്ചതിന് പിന്നിൽ കൗതുകകരമായ ചില കാരണങ്ങളുണ്ട്.
എന്തുകൊണ്ട് ‘കാക്കകളുടെ ദ്വീപ്’ എന്ന് വിളിക്കുന്നു?
ഈ പേരിന് പിന്നിൽ പ്രധാനമായും രണ്ട് കാരണങ്ങളാണ് പ്രാദേശികമായി പറയപ്പെടുന്നത്. പുലർച്ചെ ഈ ദ്വീപിൽ നിന്ന് ആയിരക്കണക്കിന് കാക്കകൾ ഇരതേടി കരയിലേക്ക് പറക്കും. വൈകുന്നേരം സൂര്യൻ അസ്തമിക്കുന്നതോടെ ഇവയെല്ലാം കൂട്ടത്തോടെ തിരികെ തുരുത്തിലെ തെങ്ങുകളിലും മരങ്ങളിലും ചേക്കേറാൻ എത്തും. സന്ധ്യാസമയത്ത് ആകാശമാകെ കാക്കളെക്കൊണ്ട് നിറയുന്ന ഈ കാഴ്ചയാണ് ദ്വീപിന് ഈ പേര് നൽകാൻ കാരണമായത്.
ALSO READ: കേരളത്തിലുണ്ട് പാവങ്ങളുടെ ഊട്ടി; ബഡ്ജറ്റിൽ ഒതുങ്ങുന്ന സ്വപ്നയാത്രയ്ക്ക് ഇങ്ങോട്ട് പോന്നോ
പഴയ കാലത്ത് ഈ തുരുത്തിന് ഒരു കാക്കയുടെ ആകൃതി ഉണ്ടായിരുന്നു എന്ന് ചിലർ പറയുന്നുണ്ട്. എന്നാൽ പക്ഷികളുടെ ആധിക്യം തന്നെയാണ് ഈ പേരിന് പിന്നിലെ പ്രധാന കാരണം. 2016-ൽ നാഷണൽ ജിയോഗ്രാഫിക് മാസിക ലോകത്തെ മികച്ച 24 സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കിയപ്പോൾ അതിൽ കാക്കത്തുരുത്തും ഇടംപിടിച്ചിരുന്നു. ‘സൂര്യാസ്തമയം കാണാൻ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലം’ എന്ന വിശേഷണമാണ് അവർ ഈ ദ്വീപിന് നൽകിയത്.
കാക്കത്തുരുത്തിലെ സവിശേഷതകൾ
തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറി പ്രകൃതിയുടെ സംഗീതം ആസ്വദിക്കാൻ പറ്റിയ ഇടമാണ് ഇവിടം. കായൽ വിഭവങ്ങളായ കരിമീൻ പൊള്ളിച്ചത്, ചെമ്മീൻ റോസ്റ്റ്, കക്കയിറച്ചി എന്നിവയുടെ തനത് രുചിയാണ് ഇവിടെയെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്. തുരുത്തിനെ ചുറ്റിയുള്ള വഞ്ചിയിലുള്ള യാത്ര കായലിന്റെ ഭംഗി പൂർണ്ണമായും അനുഭവിക്കാൻ സഹായിക്കും.
കാക്കത്തുരുത്തിൻ്റെ യഥാർത്ഥ ഭംഗി ആസ്വദിക്കണമെങ്കിൽ വൈകുന്നേരം അഞ്ച് മണിയോടെ അവിടെ എത്തണം. കായലിൽ അസ്തമയ സൂര്യന്റെ പ്രതിബിംബം കാണുന്നതും, ആയിരക്കണക്കിന് കാക്കകൾ ഒച്ചവെച്ച് തിരികെ വരുന്നത് കാണുന്നതും ഒരു വേറിട്ട അനുഭവം തന്നെയാണ് സഞ്ചാരികൾക്ക് നൽകുന്നത്.