India vs England: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലേക്ക് ഋഷഭ് പന്ത്; സെഞ്ചുറിക്ക് പിന്നാലെ അസാമാന്യ റെക്കോർഡ്
Rishabh Pant Creates History in England Test: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ തകർപ്പൻ റെക്കോർഡിലെത്തി ഋഷഭ് പന്ത്. രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പറെന്ന റെക്കോർഡാണ് താരം കുറിച്ചത്.

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ആദ്യ ടെസ്റ്റ് പുരോഗമിക്കുകയാണ്. ഒരു ദിവസവും 10 വിക്കറ്റും ബാക്കിനിൽക്കെ വിജയിക്കാൻ 350 റൺസാണ് ഇനി ഇംഗ്ലണ്ടിന് വേണ്ടത്. മത്സരത്തിൽ ഋഷഭ് പന്തായിരുന്നു ഇന്ത്യയുടെ ഹീറോ. രണ്ട് ഇന്നിംഗ്സിലും താരം തകർപ്പൻ സെഞ്ചുറി നേടി. (Image Credits - PTI)

തകർപ്പൻ പ്രകടനത്തോടെ ഋഷഭ് പന്ത് ഒരു അസാമാന്യ റെക്കോർഡും കുറിച്ചു. ടെസ്റ്റ് ക്രിക്കറ്റിൻ്റെ 148 വർഷത്തെ ചരിത്രത്തിൽ ഒരു ടെസ്റ്റ് മത്സരത്തിൻ്റെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം വിക്കറ്റ് കീപ്പർ എന്ന റെക്കോർഡാണ് ഋഷഭ് പന്ത് കുറിച്ചത്. 134, 118 എന്നിങ്ങനെയാണ് പന്തിൻ്റെ സ്കോർ.

സിംബാബ്‌വെ മുൻ ക്യാപ്റ്റനും റോയൽ ചലഞ്ചേഴ്സിനെ കിരീടനേട്ടത്തിലേക്ക് നയിച്ച പരിശീലകനുമായ ആൻഡി ഫ്ലവറാണ് ആദ്യം ഈ നേട്ടം കുറിച്ചത്. 2001ൽ ദക്ഷിണാഫ്രിക്കക്കെതിരെ ഹരാരെയിൽ വച്ച് നടന്ന മത്സരത്തിൽ അദ്ദേഹം 142, 199 എന്നിങ്ങനെയാണ് സ്കോർ ചെയ്തത്.

ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് പന്ത്. ഈ പ്രകടനത്തോടെ ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റിൽ സെഞ്ചുറിയും ഫിഫ്റ്റി പ്ലസ് സ്കോറും രണ്ട് തവണ നേടുന്ന ആദ്യ വിക്കറ്റ് കീപ്പറായും ഋഷഭ് പന്ത് മാറി. മുൻപ് 2022ൽ എഡ്ജ്ബാസ്റ്റണിൽ വച്ചായിരുന്നു പന്ത് ഈ നേട്ടത്തിലെത്തിയത്. ഈ കളിയിൽ 146, 57 എന്നിങ്ങനെയായിരുന്നു പന്തിൻ്റെ സ്കോർ.

മത്സരത്തിൽ ഇന്ത്യ മുന്നോട്ടുവച്ച 371 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 21 റൺസെന്ന നിലയിലാണ്. പന്തിനെക്കൂടാതെ കെഎൽ രാഹുലും രണ്ടാം ഇന്നിംഗ്സിൽ സെഞ്ചുറി നേടി. 137 റൺസാണ് രാഹുലിൻ്റെ സ്കോർ.