Idly story: ഇഡ്ഡലി നമ്മുടേതല്ലേ? ഇന്തൊനീഷ്യ മുതൽ സൗരാഷ്ട്ര വരെ… കഥ ഇന്ത്യയിൽ ഒതുങ്ങില്ല
Origin of idli : പത്താം നൂറ്റാണ്ടിൽ ഗസ്‌നി മുഹമ്മദ് സോമനാഥ ക്ഷേത്രം ആക്രമിച്ചപ്പോൾ സൗരാഷ്ട്രയിൽ നിന്നുള്ള കച്ചവടക്കാർ തെക്കേയിന്ത്യയിലേക്ക് പലായനം ചെയ്യുകയും അവർ വഴിയാണ് ഈ വിഭവം പ്രചരിച്ചതെന്നും ഒരു വിശ്വാസമുണ്ട്.

തട്ടിലെ കുഴിയിൽ തൂവെള്ള മാവൊഴിച്ച് ആവിയിൽ വെന്തുപൊങ്ങുന്ന ഇഡലി എന്നും ദക്ഷിണേന്ത്യയുടെ സ്വകാര്യ അഹങ്കാരമാണ്. സാമ്പാറിലും ചട്നിയിലും കുതിർത്ത് വായിൽവെച്ചാൽ ഒറ്റ നിമിഷം കൊണ്ട് സ്വർഗത്തിലെത്തുന്ന സുഖം. കേരളം തമിഴ്നാട് കർണ്ണാടക ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ നീണ്ടു കിടക്കുന്ന ആരാധനവൃന്ദവും വേരുകളുമുള്ള ഈ വിഭവം ഉദ്ഭവിച്ചത് ഇന്ത്യയിലെന്നു തന്നെ എന്നു വിശ്വസിക്കുന്നവരാണ് അധികവും. എന്നാൽ നമ്മൾ ഇത്രയേറെ നെഞ്ചിലേറ്റുന്ന ഇഡ്ഡലിയുടെ യഥാർത്ഥ ജന്മദേശം ഇന്ത്യയല്ല എന്നതാണ് സത്യം.

പഠനങ്ങൾ പ്രകാരം, ഇഡ്ഡലിയുടെ വേരുകൾ ഏഴാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയിൽ ഇന്തൊനീഷ്യയിലാണ്. അക്കാലത്ത് അവിടെ 'കെഡ്‍ലി' അല്ലെങ്കിൽ 'കെഡരി' എന്ന പേരിലായിരുന്നു ഈ വിഭവം അറിയപ്പെട്ടിരുന്നത്. ഇന്തൊനീഷ്യ ഭരിച്ചിരുന്ന ഹൈന്ദവ രാജാക്കന്മാർ ഇന്ത്യ സന്ദർശിച്ചപ്പോൾ അവർക്കൊപ്പം വന്ന പാചകക്കാരിലൂടെയാവാം ഈ വിഭവം ഇവിടെയെത്തിയതെന്ന് കരുതപ്പെടുന്നു.

മറ്റൊരു ചരിത്രരേഖയായ 'എൻസൈക്ലോപീഡിയ ഓഫ് ഫൂഡ് ഹിസ്റ്ററി' പ്രകാരം, ഇഡ്ഡലി ഇന്ത്യയിലെത്തിച്ചത് അറബികളാണ്. ഇന്ത്യയിൽ സ്ഥിരതാമസത്തിനായി എത്തിയ അറബികൾ അരി കൊണ്ട് നിർമ്മിച്ച ബോൾ രൂപത്തിലുള്ള ഭക്ഷണവും തേങ്ങാ ചട്ണിയും കഴിച്ചിരുന്നു. ഇതിൽ നിന്നാണ് ഇന്നത്തെ രൂപത്തിലുള്ള ഇഡ്ഡലി പരിണമിച്ചതെന്നും പറയപ്പെടുന്നു.

ജന്മദേശത്തെക്കുറിച്ച് തർക്കങ്ങളുണ്ടെങ്കിലും ഇന്ത്യയിലെ പൗരാണിക ഗ്രന്ഥങ്ങളിൽ ഇഡ്ഡലിക്ക് വലിയ സ്ഥാനമുണ്ട്. ഏഴാം നൂറ്റാണ്ടിൽ കന്നഡയിലെഴുതപ്പെട്ട വഡ്ഢരാധനേയിൽ ഇഡ്‌ഡലിഗേ എങ്ങനെ തയ്യാറാക്കാം എന്ന് വിശദീകരിക്കുന്നുണ്ട്. തമിഴിലുള്ള പെരിയ പുരാണത്തിലും ഇഡ്ഡലിയെക്കുറിച്ച് സൂചനകളുണ്ട്.

പത്താം നൂറ്റാണ്ടിൽ ഗസ്‌നി മുഹമ്മദ് സോമനാഥ ക്ഷേത്രം ആക്രമിച്ചപ്പോൾ സൗരാഷ്ട്രയിൽ നിന്നുള്ള കച്ചവടക്കാർ തെക്കേയിന്ത്യയിലേക്ക് പലായനം ചെയ്യുകയും അവർ വഴിയാണ് ഈ വിഭവം പ്രചരിച്ചതെന്നും ഒരു വിശ്വാസമുണ്ട്. ഇത് ഈ വിഭവത്തിന്റെ സൗരാഷ്ട്ര ബന്ധത്തെ കുറിക്കുന്നു. അരിയും ഉഴുന്നും പുളിപ്പിച്ച് ആവിയിൽ വേവിച്ചെടുക്കുന്ന ഇന്നത്തെ രീതി ഇന്ത്യയിൽ വികസിപ്പിച്ചെടുത്തതാണെങ്കിലും, ഇതിന്റെ ആദ്യരൂപം കടൽ കടന്നെത്തിയതാണെന്ന വസ്തുത കൗതുകകരമാണ്.