World Hemophilia Day: രക്തം കട്ടപിടിക്കാത്ത അവസ്ഥ; ഇന്ന് ലോക ഹീമോഫീലിയ ദിനം,ലക്ഷണങ്ങളും ചികിത്സയും
Haemophilia symptoms and treatment: ചികിത്സാ രംഗത്ത് വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും കൃത്യസമയത്തുള്ള രോഗനിർണയമാണ് ഏറ്റവും പ്രധാനം. ശരിയായ ചികിത്സയും ജീവിതശൈലിയും പിന്തുടർന്നാൽ ഹീമോഫീലിയ ബാധിതർക്കും സാധാരണ ജീവിതം നയിക്കാൻ സാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. ലോക ഹീമോഫീലിയ ഫെഡറേഷന്റെ സ്ഥാപകനായ ഫ്രാങ്ക് ഷ്നബേലിന്റെ ജന്മദിനമാണ് ഈ ദിനത്തിനായി തിരഞ്ഞെടുത്തത്.

ഹീമോഫീലിയ എന്ന അപൂർവ രക്തസ്രാവ രോഗത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി ഇന്ന് ലോക ഹീമോഫീലിയ ദിനമായി ആചരിക്കുന്നു. ലോക ഹീമോഫീലിയ ഫെഡറേഷന്റെ സ്ഥാപകനായ ഫ്രാങ്ക് ഷ്നബേലിന്റെ ജന്മദിനമാണ് ഈ ദിനത്തിനായി തിരഞ്ഞെടുത്തത്. രോഗനിർണയം: പരിചരണത്തിലേക്കുള്ള ആദ്യ ചുവട് എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ മുഖ്യ പ്രമേയം.

രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോട്ടീനുകളുടെ അഭാവം മൂലം ഉണ്ടാകുന്ന ജനിതക രോഗമാണ് ഹീമോഫീലിയ. സാധാരണക്കാർക്ക് ചെറിയ മുറിവുകൾ ഉണ്ടാകുമ്പോൾ രക്തം പെട്ടെന്ന് കട്ടപിടിക്കുമെങ്കിൽ, ഹീമോഫീലിയ ബാധിതരിൽ രക്തസ്രാവം ദീർഘനേരം നീണ്ടുനിൽക്കുന്നു. ലോകമെമ്പാടുമായി ഏകദേശം നാല് ലക്ഷത്തിലധികം ആളുകൾ ഈ രോഗബാധിതരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ ഭൂരിഭാഗം പേരും ഇപ്പോഴും രോഗനിർണയം നടത്തപ്പെടാത്തവരാണ്.

രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഫാക്ടർ എട്ട്, ഫാക്ടർ ഒമ്പത് എന്നീ പ്രോട്ടീനുകളുടെ കുറവാണ് ഈ രോഗത്തിന് കാരണം. ജീനുകളിൽ ഉണ്ടാകുന്ന മ്യൂട്ടേഷനാണ് ഈ അവസ്ഥയ്ക്ക് വഴിവെക്കുന്നത്. രോഗം നേരത്തെ തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ നൽകുക എന്നത് ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിൽ നിർണ്ണായകമാണ്.

മുറിവുകളിൽ നിന്നോ പരിക്കുകളിൽ നിന്നോ ഉള്ള നീണ്ടുനിൽക്കുന്ന രക്തസ്രാവം, സന്ധികളിൽ ഉണ്ടാകുന്ന വീക്കവും കഠിനമായ വേദനയും, ഇടയ്ക്കിടെയുണ്ടാകുന്ന മൂക്കിൽ നിന്നുള്ള രക്തസ്രാവം, മൂത്രത്തിലൂടെയോ മലത്തിലൂടെയോ രക്തം പോകുക. ചർമ്മത്തിനടിയിൽ വലിയ രീതിയിലുള്ള നീലിച്ച പാടുകൾ കാണപ്പെടുക എന്നതാണ് ലക്ഷണങ്ങൾ.

ചികിത്സാ രംഗത്ത് വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും കൃത്യസമയത്തുള്ള രോഗനിർണയമാണ് ഏറ്റവും പ്രധാനം. ശരിയായ ചികിത്സയും ജീവിതശൈലിയും പിന്തുടർന്നാൽ ഹീമോഫീലിയ ബാധിതർക്കും സാധാരണ ജീവിതം നയിക്കാൻ സാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.