Sabarimala Makara Vilakku: മകരവിളക്കിനായി ശബരിമല നട തുറന്നു; സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്
Sabarimala Makara Vilakku Darshan: തിരക്ക് പരിഗണിച്ച് മാത്രമേ നിലയ്ക്കലിൽനിന്നു അയ്യപ്പഭക്തരെ കടത്തിവിടുകയുള്ളൂ. ശബരിമല സന്നിധാനത്ത് അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുകയാണെങ്കിൽ നിലയ്ക്കലിൽ വച്ച് തന്നെ സ്വാമിമാരെ നിയന്ത്രിക്കും.
പത്തനംതിട്ട: മകരവിളക്ക് സീസണിനായി ശബരിമല നട വീണ്ടും (Sabarimala Makara Vilakku Darshan) തുറന്നു. വൈകിട്ട് അഞ്ച് മണിക്കാണ് നട തുറന്നത്. 2026 ജനുവരി 14നാണ് മകരവിളക്ക് മഹോത്സവം. മണ്ഡലകാലം കഴിഞ്ഞ് രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ശബരിമല നട വീണ്ടും തുറന്നിരിക്കുന്നത്. മകരവിളക്ക് കാലത്തെ പൂജകൾ നാളെ പുലർച്ചെ മൂന്ന് മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് അയ്യപ്പ ഭക്തരെ സ്വീകരിക്കാനായി വിപുലമായ ക്രമീകരണങ്ങളാണ് സന്നിധാതനത്ത് ഒരുക്കിയിരിക്കുന്നത്. നട തുറക്കൽ ദിവസമായതിനാൽ ഇന്ന് രാവിലെ 11:30 മുതൽ പമ്പയിൽനിന്ന് ഭക്തരെ കയറ്റിവിട്ടു തുടങ്ങി. മരക്കൂട്ടത്തുനിന്നു എത്തുന്ന സ്വാമിമാരെ വലിയ നടപ്പന്തലിൽ ‘സെഗ്മന്റുകളായിട്ട്’ തിരിച്ചാണ് ദർശനത്തിനുള്ള വഴി ഒരുക്കുന്നത്. നടതുറന്നതിന് പിന്നാലെ സീനിയോറിറ്റി അനുസരിച്ചാണ് പതിനെട്ടാം പടി കയറ്റിയത്.
സ്പോട്ട് ബുക്കിങ്ങിന് അനിയന്ത്രിതമായ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. 2000 സ്ലോട്ടാണ് നിലവിൽ തുറന്നിരിക്കുന്നത്. വരും ദിവസങ്ങളിൽ രണ്ടായിരം കൂടി തുറക്കുമെന്നാണ് വൃത്തങ്ങൾ പറയുന്നത്. തിരക്ക് പരിഗണിച്ച് മാത്രമേ നിലയ്ക്കലിൽനിന്നു അയ്യപ്പഭക്തരെ കടത്തിവിടുകയുള്ളൂ. ശബരിമല സന്നിധാനത്ത് അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുകയാണെങ്കിൽ നിലയ്ക്കലിൽ വച്ച് തന്നെ സ്വാമിമാരെ നിയന്ത്രിക്കും. എന്നാൽ വീണ്ടും നട തുറന്ന ഇന്നേദിവസം അത്തരം പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞത്.
മകരവിളക്കിന് കൂടുതൽ സുരക്ഷ
മകരവിളക്ക് ദർശനത്തിൻ്റെ ഭാഗമായി ശബരിമലയിൽ കൂടുതൽ സംവിധാനങ്ങൾ ക്രമീകരിക്കും. ഇതുമായി ബന്ധപ്പെട്ട് ഉന്നത യോഗം ചേർന്ന ശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാവുക. മകരവിളക്ക് ദർശിക്കാനുള്ള വ്യൂപോയിന്റുകളിലെ ഒരുക്കങ്ങൾ വനംവകുപ്പാണ് നടത്തുന്നത്. ആങ്ങമൂഴി വ്യൂപോയിന്റിൽ പഞ്ചായത്തും ദേവസ്വംബോർഡും വനംവകുപ്പും സംയുക്തമായി ചേർന്നാണ് ക്രമീകരണങ്ങൾ നടത്തുന്നത്. 2300 പോലീസ് ഉദ്യോഗസ്ഥരാണ് സന്നിധാനത്തുള്ളത്. മകരവിളക്ക് ദർശന സമയത്ത് ഇനിയും ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നാണ് വിവരം. നിലയ്ക്കൽ, പമ്പ, സന്നിധാനത്തായി ആകെ 4000 പേരെ ഇതുവരെ വിന്യസിച്ചിട്ടുണ്ട്.