Asia Cup 2025: സ്റ്റേഡിയത്തിലേക്ക് ഈ വസ്തുക്കൾ കൊണ്ടുപോയാൽ പിഴ 30,000 ദിർഹം; പട്ടിക പുറത്തിറക്കി അധികൃതർ
Asia Cup Final Strict Rules: ഏഷ്യാ കപ്പ് ഫൈനൽ കാണാനെത്തുന്നവർക്കുള്ള നിർദ്ദേശങ്ങളുമായി ദുബായ് പോലീസ്. 30,000 ദിർഹം വരെയാണ് പിഴ.
ഏഷ്യാ കപ്പ് ഫൈനലിൽ നിയമലംഘകർക്ക് 30,000 ദിർഹം പിഴ. മത്സരം സുഗമമായി നടത്താൻ വേണ്ട മാർഗനിർദ്ദേശങ്ങൾ ദുബായ് പോലീസ് പുറത്തിറക്കിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവർക്കാണ് ഭീമമായ പിഴ ചുമത്തുക. ആവേശം അതിരുവിട്ടാൽ നടപടിയെടുക്കുമെന്ന് ദുബായ് പോലീസ് തന്നെ അറിയിച്ചു.
മത്സരം ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുൻപെങ്കിലും ആരാധകർ സ്റ്റേഡിയത്തിലെത്തിയിരിക്കണം. ഒരു തവണ മാത്രമേ ഒരു ടിക്കറ്റിൽ പ്രവേശനം അനുവദിക്കൂ. നിർദ്ദിഷ്ട ഇടങ്ങളിലല്ലാതെ കാണികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. നിരോധിതവസ്തുക്കൾ കൊണ്ടുവരാൻ പാടില്ല. അനധികൃതമായി ഗ്രൗണ്ടിലേക്ക് പ്രവേശിക്കരുത്. പടക്കം പോലെ നിരോധിത വസ്തുക്കൾ ഉപയോഗിച്ചാൽ മൂന്ന് മാസം വരെ തടവും 5000 മുതൽ 30,000 ദിർഹം വരെ പിഴയും ചുമത്തും. അക്രമം നടത്തുക, വസ്തുക്കൾ വലിച്ചെറിയുക, വംശീയാധിക്ഷേപം നടത്തുക എന്നീ കുറ്റകൃത്യങ്ങൾക്ക് 10,000 മുതൽ 30,000 ദിർഹം വരെ പിഴയും തടവ് ശിക്ഷയുമാണ് ലഭിക്കുക.
സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ അനുവാദമില്ലാത്ത വസ്തുക്കളുടെ പട്ടിക:
പടക്കം, ലേസർ പോയിന്ററുകൾ, ആയുധങ്ങൾ, കത്തുന്നതോ അപകടമുണ്ടാക്കുന്നതോ ആയ വസ്തുക്കൾ, മൂർച്ചയുള്ള വസ്തുക്കൾ, വിഷവസ്തുക്കൾ, ക്യാമറ റിഗ്ഗുകൾ, സെൽഫി സ്റ്റിക്കുകൾ, റിമോട്ട് നിയന്ത്രിത ഉപകരണങ്ങൾ, ഗ്ലാസ് ഉപകരണങ്ങൾ, വലിയ കുടകൾ, വളർത്തുമൃഗങ്ങൾ, ബാനറുകൾ, സൈക്കിളുകൾ, സ്കേറ്റ്ബോർഡുകൾ, സ്കൂട്ടറുകൾ. സ്റ്റേഡിയത്തിനുള്ളിൽ അനധികൃത ഫോട്ടോഗ്രാഫിയും സംഗാടകർ അംഗീകരിക്കാത്ത പതാകകളും നിരോധിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങളും അനുവദിക്കില്ല.
ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് മത്സരം ആരംഭിക്കുക. 41 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ ഏഷ്യാ കപ്പ് ഫൈനലിൽ ഏറ്റുമുട്ടുന്നത്.